Type Here to Get Search Results !

Bottom Ad

ഹസീനയുടെ മരണം സി ബി ഐ അന്വേഷിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി


കാസര്‍കോട്: (www.evisionnews.co)ചെങ്കള പാണലത്തെ അബൂബക്കറിന്റെ മകളും പെരുമ്പളക്കടവ് റോഡിലെ കെ എം ഉമറിന്റെ ഭാര്യയുമായ  ഹസീന(22)യെ ചന്ദ്രിഗിരിപുഴയില്‍ മരിച്ചനി ലയില്‍കണ്ടെത്തിയ സംഭവത്തെകുറിച്ച് സി ബി ഐ അന്വേഷിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2008 ആഗസ്ത് ഒമ്പതിനാണ് ഹസീനയെ ചന്ദ്രഗിരിപുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ആഗസ്ത് എട്ടിന് വൈകിട്ട് ഏഴ് മണിയോടെ ഹസീനയെ ഭര്‍തൃവീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. മരണത്തിന് മുമ്പ് ഹസീനയ്ക്ക് പരിക്കേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഹസീനയുടെ മരണം കൊലപാതകമാണെന്ന് കാണിച്ച് പിതാവ് രണ്ട് തവണയായി കോടതിയില്‍ നല്‍കിയ പരാതിയില്‍ പുനരന്വേണഷത്തിന് ഉത്തരവിട്ടിരുന്നു.ഹസീനയുടെ മരണത്തിലെ ദുരൂഹത അകറ്റുന്നതിന് സത്യസന്ധമായ അന്വേഷണം നടത്താന്‍ ലോക്കല്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നത്.

അഞ്ചു  മാസം ഗര്‍ഭിണിയായ ഹസീന കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് അരകിലോ മീറ്ററോളം ദൂരം ഓടി ആത്മഹത്യചെയ്തുവെന്നത് അവിശ്വസനീയമാണെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു. പൊട്ടക്കിണറും ഇടുങ്ങിയ വഴിയുമുള്ള സ്ഥലത്തുകൂടി പകല്‍സമയത്തുപോലും പുഴയ്ക്കരികിലേക്ക് ഒരാള്‍ക്ക് ഓടിപ്പോകാന്‍ കഴിയില്ലെന്നിരിക്കെ രാത്രി യുവതി പുഴക്കരയിലേക്ക് ഓടിപ്പോയെന്നത് അവിശ്വസനീയമാണ്. സംഭവസമയം ഭര്‍ത്താവും സഹോദരഭാര്യയും മാതാവും വീട്ടിലുണ്ടായിട്ടും യുവതിയെ പിന്തുടരാനും ശ്രമിച്ചില്ല. ഹസീന വീട്ടില്‍നിന്നും ഓടിപ്പോയി എന്നുപറയുന്ന സമയം കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷമാണ് രണ്ട് കിലോമീറ്റര്‍ മാത്രം ദൂരെയുള്ള പിതാവിന്റെ വീട്ടില്‍ വിവരം അറിയിച്ചത്.

യുവതി കൈഞരമ്പ് മുറിച്ച് ഓടിയെന്നുപറയുന്ന സ്ഥലത്ത്‌നിന്നും പോലീസിന് രക്തക്കറപോലും കണ്ടെത്താന്‍ സാധിച്ചില്ല. പോസ്റ്റുമോര്‍ട്ടംചെയ്ത ഡോക്ടറില്‍നിന്നും മൊഴിയെടുക്കാന്‍പോലും പോലീസിന് കഴിഞ്ഞില്ല. ഭിത്തിയിലും തറയിലും ഉണ്ടായിരുന്ന രക്തക്കറകള്‍ അന്വേഷണസമയത്ത് ശേഖരിച്ചില്ല. ഹസീനയുടെ ദേഹത്ത് പരിക്കുണ്ടായിരുന്നുവെന്ന പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ കണക്കിലെടുത്തില്ല. പുനരന്വേഷണത്തിന് ഉത്തരവുണ്ടായിട്ടും കോടതി നിര്‍ദേശിച്ചപ്രകാരം അന്വേഷണം നടത്താത്തതിനാലാണ് വീണ്ടും പുനരന്വേഷണത്തിന് കോടതിക്ക് ഉത്തരവിടേണ്ടിവന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ മൂന്ന്തവണ കേസ് അന്വേഷിച്ചിട്ടും ഹസീനയുടെ പിതാവില്‍നിന്നോ മാതാവില്‍നിന്നോ മറ്റു സാക്ഷികളില്‍നിന്നോ കൃത്യമായ മൊഴിയെടുക്കാന്‍ തയ്യാറായിരുന്നില്ല.

ഹസീനയുടെ ഭര്‍ത്താവ് ഉമറിനേയോ മാതാവിനേയോ സഹോദരഭാര്യയേയോ വിശദമായിചോദ്യംചെയ്ത് മൊഴിയെടുക്കാനോ മറ്റോ പോലീസ് തയ്യാറായില്ല. തെളിവുകളെല്ലാം ഹസീനയുടെ മരണം കൊലപാതകത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും ഹസീനയുടെ മരണത്തിലെ ദുരൂഹതപുറത്തുകൊണ്ടുവരുന്നതിനായി 125 പേരടങ്ങുന്ന ആക്ഷന്‍ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു്. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുമായി മുന്നോടുപോകുമെന്ന് ഭാര്യവാഹികള്‍ വ്യക്തമാക്കി.

വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി, വൈസ് ചെയര്‍മാന്‍മാരായ അബ്ദുല്‍ സലാം പട്ടേല്‍, എം കെ അബ്ദുല്‍ ഖാദര്‍, കണ്‍വീനര്‍ പി എം കുഞ്ഞിമാഹിന്‍കുട്ടി, ജോ. കണ്‍വീനര്‍ കെ എച്ച് മുഹമ്മദ്, ജോ. കണ്‍വീനര്‍ സിദ്ദിഖ് തൊട്ടി, പി എം ഇബ്രാഹിം എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad