Tuesday, 21 March 2023

നായന്മാര്‍മൂലയിലെ ബേക്കറിയില്‍ നിന്ന് അരിമുറുക്ക് വാങ്ങിക്കഴിച്ചയാള്‍ക്ക് ദേഹാസ്വസ്ഥ്യം; പരാതി നല്‍കി


കാസര്‍കോട്: നായന്മാര്‍മൂലയിലെ പ്രമുഖ ബേക്കറിയില്‍ നിന്ന് അരി മുറുക്ക് വാങ്ങിക്കഴിച്ച യുവാവിന് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം ചൂണ്ടിക്കാട്ടി അണങ്കൂര്‍ ബാരിക്കാട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ഉപഭോകൃത തര്‍ക്ക പരിഹാര കമ്മീഷന്‍ പഴകിയ അരിമുറുക് പരിശോധനക്കയക്കാന്‍ നിര്‍ദേശിച്ചു.

മണ്ണെണ്ണ ഉള്ളില്‍ ചെന്ന് പത്താംതരം വിദ്യാര്‍ഥി മരിച്ചു


കാസര്‍കോട്: മണ്ണെണ്ണ ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. പെരുമ്പള ചാല കടവത്തെ അഷ്‌റഫ്- ഫമീന ദമ്പതികളുടെ മകന്‍ ഉമര്‍ അഫ്ത്വാബുദ്ദീന്‍ (15) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മണ്ണെണ്ണ ഉള്ളില്‍ ചെന്ന നിലയില്‍ വിദ്യാര്‍ഥിയെ കണ്ടെത്തിയത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ മംഗ്ളൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 3.45 മണിയോടെ മരണപ്പെടുകയായിരുന്നു. നായന്മാര്‍മൂല തന്‍ബീഉല്‍ ഇസ്ലാം ഹയര്‍ സെകന്ററി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: അഫീല, ഫാത്വിമ. മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കേരളത്തിലേക്കുള്ള 14 സര്‍വീസുകള്‍ എയര്‍ ഇന്ത്യ വെട്ടിക്കുറച്ചു; 27 മുതല്‍ ബുക്കിങ് സ്വീകരിക്കില്ല


കരിപ്പൂര്‍: യു.എ.ഇ സെക്ടറില്‍നിന്ന് കേരളത്തിലേക്കുള്ള 14 സര്‍വീസുകള്‍ എയര്‍ ഇന്ത്യ വെട്ടിക്കുറച്ചു. ആഴ്ചയില്‍ 21 സര്‍വീസുണ്ടായിരുന്നത് ഏഴാക്കി. ദുബായ്- നെടുമ്പാശേരി സര്‍വീസ് മാത്രമാണ് നിലനിര്‍ത്തിയത്. സ്വകാര്യവല്‍ക്കരണത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയില്‍ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമാണിത്. ദുബായ്- കരിപ്പൂര്‍, ഷാര്‍ജ- കരിപ്പൂര്‍ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തി. സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സര്‍വീസുകളാണ് ഇവ.

27 മുതല്‍ ബുക്കിങ് സ്വീകരിക്കില്ല. ബുക്കിങ് നിര്‍ത്തി സര്‍വീസുകള്‍ പൂര്‍ണമായി പിന്‍വലിക്കാനാണ് പദ്ധതി. എയര്‍ ഇന്ത്യ സേവനം നിലയ്ക്കുന്നതോടെ പ്രവാസികള്‍ക്ക് ഭക്ഷണം- കാര്‍ഗോ സൗകര്യങ്ങള്‍ നഷ്ടമാകും. ബിസിനസ് ക്ലാസ് യാത്രയും ഇല്ലാതാകും. 18 ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 256 പേര്‍ക്ക് യാത്രചെയ്യാവുന്ന വലിയ വിമാനവും പിന്‍വലിച്ചവയില്‍പ്പെടും. 170 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ചെറിയ എയര്‍ ക്രാഫ്റ്റുകള്‍ മാത്രമേ ഇനി ഉപയോഗിക്കൂ.

ഈ സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് സര്‍വീസുകള്‍മാത്രമാണ് ഇനിയുണ്ടാവുക. അവധിക്കാലത്തുള്‍പ്പെടെ ദുബായ്, ഷാര്‍ജ, കരിപ്പൂര്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായിരുന്ന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നത് യാത്രാദുരിതം ഇരട്ടിയാക്കും. ഈ സെക്ടറില്‍ സര്‍വീസ് നടത്തുന്ന വിദേശ വിമാന കമ്പനികളുടെ കൊള്ളയ്ക്കും യാത്രക്കാര്‍ ഇരയാകും.

കാലാവസ്ഥാ വ്യതിയാനം: ഭൂമിയെ രക്ഷിക്കാന്‍ 'അന്തിമ മുന്നറിയിപ്പ്' നല്‍കി ശാസ്ത്രലോകം


ബേണ്: കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതിയില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ മനുഷ്യരാശിക്ക് 'അന്തിമ മുന്നറിയിപ്പ്' നല്കി ശാസ്ത്രലോകം. അതിതീവ്രമായ കാര്ബണ് പുറന്തള്ളല്‍ ലോകത്തെ വിനാശത്തിലേക്ക് തള്ളിവിട്ടു. അതൊഴിവാക്കാന് ഒറ്റവഴിമാത്രം 'ഇപ്പോള്‍ പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ അതു വളരെ വൈകും', ശാസ്ത്രലോകം അന്ത്യനിര്‌ദേശം നല്കി. ലോകത്തിലെ പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ രാജ്യാന്തര പാനല് ആയ ഐപിസിസിയുടെ (ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്) അതിബൃഹത്തായ ആറാം റിപ്പോര്‍ട്ടിന്റെ അന്തിമ ഭാഗമാണ് തിങ്കളാഴ്ച പുറത്തുവന്നത്. 'മനുഷ്യരാശിയുടെ അതിജീവനത്തിനുള്ള മാര്‍ഗനിര്‍ദേശം' ആണ് പുറത്തുവിട്ടതെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

നൂറുകണക്കിന് ശാസ്ത്രജ്ഞര്‍ എട്ട് വര്‍ഷമെടുത്തു തയ്യാറാക്കിയ റിപ്പോര്ട്ടില് ആയിരക്കണക്കിന് പേജുകളുണ്ട്. ലോകത്ത് എല്ലായിടത്തും എല്ലാ മേഖലകളിലും കാലാവസ്ഥാ പ്രവര്ത്തനം അതിവേഗം ആരംഭിക്കണമെന്ന് റിപ്പോര്ട്ട് ആഹ്വാനം ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും മോശമായ പ്രത്യാഘാതങ്ങള്‍ എങ്ങനെയെല്ലാം ഒഴിവാക്കാമെന്നും വിവരിക്കുന്നു. ആഗോള താപനില വര്ധന1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താനുള്ള സാധ്യത ലോകത്തിനുണ്ടെന്ന് റിപ്പോര്ട്ട് അടിവരയിടുന്നു.

ആള്‍ദൈവത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ 36 പേരുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി


മുംബൈ: സ്വയം പ്രഖ്യാപിത ആള്‍ദൈവം ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ 36 പേരുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. മീരാ റോഡിലെ സലാസര്‍ സെന്‍ട്രല്‍ പാര്‍ക്ക് ഗ്രൗണ്ടില്‍ ശനിയാഴ്ച ആരംഭിച്ച ദ്വിദിന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അനുയായികളുടെ ആഭരണങ്ങളാണ് കവര്‍ന്നത്. വിലപിടിപ്പിള്ള സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയതെന്നും ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും മീരാ റോഡ് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രണ്ട് ലക്ഷത്തിലധികം പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. ആളുകളുടെ തിക്കും തിരക്കിലും ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇത്രയും വലിയ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതില്‍ സംഘാടകര്‍ക്ക് പിഴവ് വന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തിക്കും തിരക്കുമുണ്ടായപ്പോള്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കാതിരിക്കാനാണ് പൊലീസ് ശ്രദ്ധിച്ചത്. എന്നാല്‍ അത് മുതലെടുത്താണ് മോഷണം നടന്നതെന്നാണ് കരുതുന്നത്.

ആള്‍ദൈവത്തിന്റെ രോഗശാന്തി ശക്തി വീഡിയോകള്‍ മൊബൈല്‍ ഫോണില്‍ കണ്ടതുകൊണ്ടാണ് മകളുമായി അവിടെ എത്തിയതെന്ന് പരാതിക്കാരിയായ യുവതി പറയുന്നു. മകളുടെ രോഗം മാറ്റുമെന്ന് പ്രതീക്ഷിച്ചെത്തിയ എന്റെ വിലപിടിപ്പുള്ള താലിമാലയാണ് കള്ളന്മാര്‍ കൊണ്ടുപോയതെന്നും ഇവര്‍ പറയുന്നു. അതേസമയം, സ്ഥലത്ത് നില്‍ക്കാനോ ഇരിക്കാനോ പോലും സ്ഥലമില്ലായിരുന്നെന്നും പരാതിക്കാര്‍ ഉന്നയിക്കുന്നു.

നടുറോഡില്‍ വീട്ടമ്മയെ ആക്രമിച്ച സംഭവം: വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ പരാമര്‍ശം വിവാദത്തില്‍


തിരുവനന്തപുരം വഞ്ചിയൂരില്‍ വീട്ടമ്മ അക്രമത്തിനിരയായ സംഭവത്തില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി നടത്തിയ പരാമര്‍ശം വിവാദത്തില്‍. പൊലീസ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച പ്രസ്താവനയാണ് വിവാദത്തിലായത്. പോലീസ് സ്റ്റേഷനില്‍ പരാതി എത്താന്‍ വൈകിയത് കൊണ്ടാണ് അന്വേഷണത്തില്‍ കാലതാമസം ഉണ്ടായത്. പരാതിക്കാരി വിളിക്കുക മാത്രമാണ് ആദ്യം ചെയ്തത്, പരാതി നല്‍കിയില്ല. അതു കൊണ്ടാണ് പൊലീസിന്റെ ഭാഗത്ത് നിന്നും നടപടി വൈകാന്‍ കാരണമായി എന്നാണ് സതീദേവി പറഞ്ഞത്.

എന്നാല്‍, ഇതു വിവാദമായതോടെ അധ്യക്ഷ പരാതിക്കാരിയെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി തിരുത്തിപ്പറയുകയും ചെയ്തു. പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് കെ.കെ രമ എം.എല്‍.എ. പറഞ്ഞു. ഈ വിഷയം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി പൊലീസിനെ ന്യായീകരിച്ചത് തെറ്റാണെന്നും കെ.കെ രമ പറഞ്ഞു. മാര്‍ച്ച് 13ന് ആയിരുന്നു വഞ്ചിയൂരില്‍ മൂലവിളാകം ജങ്ഷനില്‍ വച്ച് സ്ത്രീ അക്രമത്തിന് ഇരയായത്.

പ്ലസ് ടു വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍


കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ഥിനിയെ കിടപ്പുമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക മലാംകുണ്ട് ഇല്ലത്തിങ്കാല്‍ സ്വദേശിനി കെ വി ശരണ്യ (17) ആണ് മരിച്ചത്. ബന്തടുക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാതാവ് സുജാത ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പരിസരവാസികളെ വിവരമറിക്കുകയായിരുന്നു. കിടപ്പുമുറിയില്‍ ചുമരിനോട് ചേര്‍ന്ന കയറില്‍ തൂങ്ങി കട്ടിലില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിയുടെ വാതില്‍ പുറത്തുനിന്നു പൂട്ടിയ നിലയിലുമായിരുന്നു.

അതേസമയം കുട്ടി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഇല്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. പ്ലസ് ടു പരീക്ഷ നടക്കുന്നതിനാല്‍ അതിനുള്ള തയ്യാറെടുപ്പിലായിരുന്നു വിദ്യാര്‍ഥിനി. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് മരണം നടന്നിരിക്കുന്നത്.

Monday, 20 March 2023

എ. രാജയ്ക്ക് എം.എൽ.എയാകാൻ അർഹതയില്ല; ദേവികുളം മണ്ഡലം തിരഞ്ഞെടുപ്പ് റദ്ദാക്കി


കൊച്ചി: ദേവികുളം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. പട്ടിക ജാതി സംവരണ മണ്ഡലമായ ഇവിടെ നിന്ന് 2021 ല്‍ ജയിച്ച സി പി എം എം എല്‍ എ ആയ എ രാജ മല്‍സരിക്കാനായി വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ. തെയ്യാറാക്കിയെന്നാരോപിച്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

ക്രൈസ്തവ വിശ്വാസിയാണ് രാജയെന്നും പളളിയില്‍ മാമോദീസ മുക്കിയിട്ടുണ്ടെന്നുമുള്ള രേഖകള്‍ ഡി കുമാര്‍ ഹൈക്കോടിതിയില്‍ സമര്‍പ്പിച്ചിരുന്നു. രാജയുടെ സഹോദരനും മററു കുടുംബാങ്ങളുമെല്ലാം ക്രൈസ്തവരാണ്. രാജയുടെ അമ്മ മരിച്ചപ്പോള്‍ അടക്കം ചെയ്തതും ക്രൈസ്തവാചരപ്രകാരം പള്ളിയുട സെമത്തേരിയിലാണ് അടക്കിയതും. ഇതാണ് ഡി കുമാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയത്.

തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞുകിടന്ന യുവതിയെ ആശുപത്രി അറ്റന്‍ഡര്‍ പീഡിപ്പിച്ചു; സംഭവം കോഴിക്കോട് മെഡിക്കല്‍ കോളജില്‍


കോഴിക്കോട്: ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അറ്റന്‍ഡര്‍ക്കെതിരെ കേസെടുത്തു. രണ്ടു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് പീഡനത്തിനിരയായത്. യുവതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസാണ് ആശുപത്രി ജീവനക്കാരനെതിരെ കേസെടുത്തത്.

മുഖ്യമന്ത്രിയുടേത് അകമ്പടി വാഹനങ്ങളല്ല, 'അഹങ്കാര വാഹനങ്ങള്‍'; കൗണ്‍സില്‍ യോഗത്തില്‍ സി.പി.ഐ



കൊല്ലം: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ ജില്ലാ കൗണ്‍സില്‍ യോഗം. രാജാവിനെപ്പോലെ മുഖ്യമന്ത്രി നടത്തുന്ന യാത്രകള്‍ക്കൊപ്പമുള്ളത് അകമ്പടി വാഹനങ്ങളല്ല, അഹങ്കാര വാഹനങ്ങളാണെന്നാണ് കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം. ധൂര്‍ത്തും പിന്‍വാതില്‍ നിയനമനവുമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്രയെന്നും ആരോഗ്യ, വിദ്യാഭ്യാസ, ഫിഷറീസ് മേഖലകളില്‍ പിന്‍വാതില്‍ നിയമനം വ്യാപകമായി നടക്കുന്നുണ്ടെന്നും യോഗത്തില്‍ വിമര്‍ശിച്ചു.

രണ്ടാം പിണറായി സര്‍ക്കാര്‍ പുതുതായി ഒന്നും ചെയ്തിട്ടില്ല. ഖജനാവില്‍ നിന്നും പണം ഉപയോഗിച്ച് ധൂര്‍ത്താണ് നടത്തുന്നത്. ഇതിനൊപ്പമാണ് യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമിന് ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം അനുവദിച്ച് നല്‍കിയിരിക്കുന്നത്. കൊല്ലത്തെ കശുവണ്ടി തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിട്ട സര്‍ക്കാരാണ് ഇപ്പോള്‍ ഭരണത്തിലിരിക്കുന്നതെന്നും സിപിഐ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെആര്‍ ചന്ദ്രമോഹനന്‍, മന്ത്രി ജെ ചിഞ്ചുറാണി, ആര്‍ രാജേന്ദ്രന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ രാജു, ആര്‍ ലതാദേവി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റു; കുടുംബത്തിലെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം


മംഗളൂരു:  കനത്ത മഴയിലും കാറ്റിലും പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. കലബുറുഗി ജില്ലയില്‍ ചിഞ്ചോളി ധന്‍ഗര്‍ ഗള്ളിയില്‍ ഝരണമ്മ(45), മക്കള്‍ സുരേഷ് (20), മഹേഷ് (18) എന്നിവരാണ് മരിച്ചത്. ഗൃഹനാഥന്‍ അംബന്നണി പരുക്കേറ്റ് ആശുപത്രിയിലാണ്. അപ്രതീക്ഷിത മഴയില്‍ നനയുന്ന പശുവിനെ സുരക്ഷിത സ്ഥാനത്ത് മാറ്റിക്കെട്ടാനാണ് കുടുംബം രാത്രി പുറത്തിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കാറ്റില്‍ വൈദ്യുതി തൂണ്‍ മറിഞ്ഞ് പൊട്ടി വീണ ലൈന്‍ ഇവരുടെ വീടിന് മുന്നില്‍ കിടക്കുന്നുണ്ടായിരുന്നു. ചിഞ്ചോളി പൊലീസ് കേസെടുത്തു.


'ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കുന്നില്ല, പിണറായിക്ക് മോദിയുടെ സമീപനം'; നടുത്തളത്തിലിറങ്ങി പ്രതിപക്ഷം


തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും പ്രതിഷേധാന്തരീക്ഷം. ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതിഷേധം അറിയിച്ചു. നിയമസഭയിലെ തര്‍ക്കത്തില്‍ സമയവായമില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കാതെ വിട്ടുവീഴ്ചയില്ലെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കുന്നില്ല. ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കള്ളക്കേസെടുത്തു. ചര്‍ച്ചയ്ക്കുള്ള ഒരു ശ്രമവും ഉണ്ടാകുന്നില്ല, സഹകരിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് ഉള്ളത്.രാഹുലിന്റെ വീട്ടിലേക്ക് പൊലീസിനെ അയച്ച മോദിയുടെ സമീപനമാണ് സര്‍ക്കാരിനെന്നും വിഡി സതീശന്‍ പറഞ്ഞു.

ചോദ്യോത്തരവേളയില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്ലക്കാര്‍ഡുമായിട്ടാണ് യുഡിഎഫ് അംഗങ്ങള്‍ എത്തിയത്. ചെയറിന് മുന്നില്‍ ബഹളം ഉണ്ടാകരുതെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ചോദ്യത്തിന് ഉത്തരം പറയാന്‍ അനുവദിക്കണം. ജനം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യത്തിനാണ് മറുപടി പറയുന്നതെന്നും സ്പീക്കര്‍ പ്രതിപക്ഷത്തോട് പറഞ്ഞു.

യൂത്ത് ലീഗ് ചലനം ക്യാമ്പയിന്‍ ഉദുമ മണ്ഡലം ശാഖാ സംഗമങ്ങള്‍ ചട്ടഞ്ചാലില്‍ തുടങ്ങി


ചട്ടഞ്ചാല്‍: മുസ്ലിം യൂത്ത് ലീഗ് ചലനം-23 ക്യാമ്പയിന്റെ ഭാഗമായി ശാഖ കമ്മിറ്റി പുനസംഘടിപ്പിക്കുന്നതിന് വേണ്ടി ശാഖാതല സംഗമത്തിന്റെ ഉദുമ മണ്ഡലംതല ഉദ്ഘാടനം ചട്ടഞ്ചാല്‍ ശാഖയില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്് കല്ലട്ര മാഹിന്‍ ഹാജി നിര്‍വഹിച്ചു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ തെക്കില്‍ മുഖ്യപ്രഭാഷണം നടത്തി.

മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം ഹുസൈനാര്‍ തെക്കില്‍, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ എംബി ഷാനവാസ്, എസ്ടിയു ജില്ലാ സെക്രട്ടറി അബുബക്കര്‍ കണ്ടത്തില്‍, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറിമാരായ മൊയ്തു തൈര, സുലുവാന്‍ ചെമനാട്, ചെമനാട് പഞ്ചായത് ജനറല്‍ സെക്രട്ടറി നശാത് പരവനടുക്കം, എംഎസ്എഫ് ചെമനാട് പഞ്ചായത് പ്രസിഡന്റ് തഹ്ഷീര്‍ പെരുമ്പള, മുസ്ലിം ലീഗ് എട്ടാം വാര്‍ഡ് പ്രസിഡണ്ട് അബു മാഹിനാബാദ്, ജനറല്‍ സെക്രട്ടറി അന്‍സാരി മീത്തല്‍, ഒമ്പത്, പത്ത് വാര്‍ഡ് ജനറല്‍ സെക്രട്ടറി ഖാദര്‍ കണ്ണമ്പള്ളി, ആറാം വാര്‍ഡ് ജനറല്‍ സെക്രട്ടറി മുഹമ്മദ് ബാരിക്കാട്, ടൗണ്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സുലൈമാന്‍ കെഎം, ഖലന്തര്‍ തൈര, മജീദ് ബെണ്ടിച്ചാല്‍, കരീം ബേവിഞ്ച, ലത്തീഫ് ടിഡി പ്രസംഗിച്ചു.

യൂത്ത് ലീഗ് ചട്ടഞ്ചാല്‍ ശാഖ ഭാരവാഹികള്‍: അബ്ദുല്ല നാലപ്പാട് (പ്രസിഡണ്ട്), റഹ്മാന്‍ ബാസ്ത, നിയാസ് കെടി, യാസര്‍ ബാഡൂര്‍ (വൈസ് പ്രസിഡണ്ട്), അബ്ദുല്‍ ഗഫൂര്‍ ടിഡി (ജനറല്‍ സെക്രട്ടറി), മാഹിന്‍ പള്ളത്തുങ്കാല്‍, സാദിഖ് ചരളില്‍, മുന്‍സീര്‍ മാഹിനബാദ് (സെക്രട്ടറി), ഹൈദര്‍ കുന്നാറ (ട്രഷറര്‍), എംഎസ്എഫ് ഭാരവാഹികള്‍: ഇസ്ഹാഖ് ബായിക്കര (പ്രസിഡണ്ട്), ഫാറാന്‍ പള്ളത്തുങ്കാല്‍, സിദ്ധീഖ് മാഹിനബാദ്, മാജിദ് ലംബു (വൈസ് പ്രസിഡണ്ട്), ബദ്‌റുദ്ധീന്‍ പള്ളത്തുങ്കാല്‍ (ജനറല്‍ സെക്രട്ടറി), ഷാഹിദ് മാഹിനബാദ്, മനാല്‍ ബാഡൂര്‍, സവാദ് പള്ളത്തുങ്കാല്‍ (സെക്രട്ടറി), ലുത്ത്ഫാന്‍ ഷമീം കണ്ണമ്പള്ളി (ട്രഷറര്‍).

കാസര്‍കോട് അഭയം ഡയാലിസിസ് സെന്റര്‍; പുതിയ കമ്മിറ്റി നിലവില്‍ വന്നു


കാസര്‍കോട്: അഭയം ഡയാലിസിസ് സെന്ററിനു പുതിയ കമ്മിറ്റി നിലവില്‍ വന്നു. മാനേജിംഗ് ട്രസ്റ്റി ഖയ്യൂം മാന്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ഇബ്രാഹിം ബത്തേരി പ്രസിഡന്റും റിനാസ് സെക്രട്ടറിയും ഹമീദലി മാവിനക്കട്ടയെ ട്രഷററായും തിരഞ്ഞെടുത്തു. അഷ്റഫ് നാല്‍ത്തടുക്ക, റഹീസ് അറേബ്യന്‍, സിറാജ് അറഫ, റഹീം ബദ്രിയ, സഫ്വാന്‍ കന്യപ്പാടി, അന്‍വര്‍ തുപ്പക്കല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്.

Friday, 17 March 2023

ഒമ്പതുകാരിയെ പീഡിപ്പിച്ച കേസില്‍ അറുപതുകാരന് 88 വര്‍ഷം കഠിന തടവ്


കാസര്‍കോട്: ഒമ്പതുവയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ 60കാരന് കോടതി 88 വര്‍ഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും വിധിച്ചു. ദേലമ്പാടി ചാമത്തടുക്കയിലെ മുഹമ്മദി (60)നെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ. മനോജ് വിവിധ പോക്സോ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഏഴു വര്‍ഷം അധിക തടവ് അനുഭവിക്കണം. 2019 ആഗസ്ത് 14നും അതിന് മുമ്പുള്ള പല ദിവസങ്ങളിലും മുഹമ്മദ് കുട്ടിയെ വീടിന് തൊട്ടടുത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കേസില്‍ 10 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യുഷന്‍ പതിനഞ്ചോളം രേഖകള്‍ ഹാജരാക്കി. ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ആദൂര്‍ ഇന്‍സ്പെക്ടര്‍ കെ പ്രേംസദനാണ്. പ്രോസിക്യുഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.




കാഞ്ഞങ്ങാട്ട് ഭാര്യയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിന് വെട്ടേറ്റു


കാസര്‍കോട്: ഭാര്യയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിന് വെട്ടേറ്റു. മാവുങ്കാല്‍ നെല്ലിത്തറയില്‍ വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് സപ്ലൈകോയില്‍ പോയി ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കൊടവലത്തെ കളിങ്ങോന്‍ ചന്ദ്ര(45)നെയാണ് വടിവാളുപയോഗിച്ച് വെട്ടിപരിക്കേല്‍പ്പിച്ചത്. കാലിന് ഗുരുതരമായി മുറിവേറ്റ് റോഡില്‍ കിടന്ന ഇയാളെ നാട്ടുകാര്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.










സന്ദര്‍ശക വിസയില്‍ എത്തി ഭിക്ഷാടനം; ദുബായില്‍ മൂന്നു ലക്ഷം ദിര്‍ഹവുമായി ഒരാള്‍ അറസ്റ്റില്‍


ദുബായ്: ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച മൂന്ന് ലക്ഷം ദിര്‍ഹവുമായി (67 ലക്ഷം രൂപ) യാചകന്‍ ദുബായില്‍ അറസ്റ്റില്‍. പള്ളികളിലും താമസ സ്ഥലങ്ങളിലും യാചന നടത്തിയിരുന്നയാളെയാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. കൃത്രിമമായി നിര്‍മിച്ച കാലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം.

സന്ദര്‍ശക വിസയിലാണ് ഇയാള്‍ ദുബായിലെത്തിയത്. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. റമദാനില്‍ യാചകരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ പോലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നായി 70,000 ദിര്‍ഹം, 46,000 ദിര്‍ഹം, 44,000 ദിര്‍ഹം എന്നിങ്ങനെ തുകകളുമായും യാചകരെ പിടികൂടിയിട്ടുണ്ട്. 90 ശതമാനം യാചകരും സന്ദര്‍ശക വിസയിലാണ് എത്തുന്നതെന്നും റമദാനില്‍ ഇവരുടെ എണ്ണം വര്‍ധിക്കുമെന്നും സിഐഡി ഡെപ്യൂട്ടി ഡയറക്ടര്‍ സയിദ് സുഹൈല്‍ അല്‍ അയാലി പറഞ്ഞു.

ഭൂകമ്പത്തിന് പിന്നാലെ തുര്‍ക്കിയെ വലച്ച് വെള്ളപ്പൊക്കവും


അങ്കാറ: ഭൂകമ്പത്തിന് പിന്നാലെ തുര്‍ക്കിയെ വലച്ച് വെള്ളപ്പൊക്കവും. ഭൂകമ്പം ബാധിച്ച മേഖലകളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇതുവരെ 13 പേര്‍ മരിച്ചതായാണ് വിവരം. സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ മാറി സാന്‍ലിയുര്‍ഫ എന്ന പ്രദേശത്താണ് വെള്ളപ്പൊക്കം കനത്ത ദുരിതം സൃഷ്ടിച്ചിരിക്കുന്നത്. ഇവിടെ മാത്രം 11 പേര്‍ മരിച്ചു. ഈ പ്രദേശത്തിനടുത്തുള്ള ആദ്യമാനില്‍ ഒന്നര വയസ്സുള്ള കുട്ടിയുള്‍പ്പടെ രണ്ടു പേര്‍ മരിച്ചിട്ടുണ്ട്. ഭൂമികുലുക്കത്തിന് പിന്നാലെ താത്ക്കാലികമായി നിര്‍മിച്ച ടെന്റുകളിലും കണ്ടെയ്നറുകളിലുമായാണ് തുര്‍ക്കിയില്‍ ഭൂരിഭാഗം പേരും താമസിച്ചിരുന്നത്. ഇവിടെയാണ് വീണ്ടും ദുരിതം വിതച്ച് വെള്ളപ്പൊക്കം.

വെള്ളപ്പൊക്കത്തില്‍ നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചു പോയി. സാന്‍ലിയുര്‍ഫയിലെ ഒരു ആശുപത്രിയിലും വെള്ളം കയറിയതായാണ് വിവരം. സിറിയയിലും തുര്‍ക്കിയിലുമായുണ്ടായ ഭൂകമ്പത്തില്‍ 45,000 പേരാാണ് കൊല്ലപ്പെട്ടത്. ലക്ഷകണക്കിന് പേര്‍ക്ക് പാര്‍പ്പിടം നഷ്ടപ്പെട്ടു. ഫെബ്രുവരി ആറിനാണ് പ്രദേശത്ത് ഭൂകമ്പമുണ്ടായത്. തുര്‍ക്കിയില്‍ 39,672 പേരും സിറിയയില്‍ 5800 പേരും കൊല്ലപ്പെട്ടതായാണ് യുഎന്നിന്റെ കണക്കുകള്‍.



രാജ്യത്ത് പെട്രോള്‍, ഡീസല്‍ ഉപയോഗം അവസാനിപ്പിക്കണം; ജനങ്ങളുടെ പിന്തുണ തേടി ഗഡ്കരി


ദേശീയം: അടുത്ത അഞ്ച് വര്‍ഷത്തിനുള്ള പെട്രോള്‍ ഡീസല്‍ ഉപയോഗം രാജ്യത്ത് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ജനങ്ങളുടെ പിന്തുണ തേടി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. ഇതിന്റെ ഭാഗമായി ആളുകള്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളോ എഥനോള്‍ ചേര്‍ത്ത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളോ വാങ്ങണമെന്ന നിര്‍ദേശമാണ് ഗഡ്കരി മുന്നോട്ടുവെച്ചിരിക്കുന്നത്.

അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്ത് പെട്രോള്‍, ഡീസല്‍ ഉപയോഗം അവസാനിപ്പിക്കാന്‍ ജനങ്ങളുടെ പിന്തുണ ആവശ്യമാണ്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങണമെന്നാണ് എന്റെ അഭ്യര്‍ഥന. പെട്രോള്‍- ഡീസല്‍ വാഹനങ്ങള്‍ വാങ്ങരുത്. ഇലക്ട്രിക് കാറുകളോ ഫ്‌ളെക്‌സ് എന്‍ജിന്‍ കാറുകളോ വാങ്ങൂ.' 'കര്‍ഷകരുണ്ടാക്കുന്ന എഥനോള്‍ നിങ്ങള്‍ക്ക് ഫ്‌ളെക്‌സ് എന്‍ജിന്‍ കാറുകളില്‍ ഉപയോഗിക്കാം. ഇപ്പോള്‍ നമ്മുടെ കര്‍ഷകര്‍ അന്നദാതാക്കള്‍ മാത്രമല്ല, ഊര്‍ജദാതാക്കളുമാണ്' നിതിന്‍ ഗഡ്കരി പറഞ്ഞു.

Thursday, 16 March 2023

നെല്ലിക്കുന്ന് സബീലുല്‍ ഹുദാ സംഘം: ഹാഫിള് ബിരുദം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു


കാസര്‍കോട്: നെല്ലിക്കുന്നു സബീലുല്‍ ഹുദാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നെല്ലിക്കുന്ന് ദാറുല്‍ ഹുനഫ കോളജില്‍ നിന്ന് ഹാഫിള് ബിരുദം നേടിയ വിദ്യാര്‍ഥികളെയും പരിശീലനം നല്‍കിയ ഉസ്താദിനെയും ആദരിച്ചു. മുനീര്‍ സഅദി നെല്ലിക്കുന്നു ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കാദര്‍ പി.എം അധ്യക്ഷത വഹിച്ചു. ഹാഫിള് ഷറഫുദ്ധീന്‍ മാള്ഹരി, മുസമ്മില്‍ കിങ്, ലത്തീഫ് കോട്ട്, നാസിര്‍ പൂന, അബ്ദു അഫ്‌റാസ് ബഷീര്‍, എയുപിഎസ് റഹീം, ആര്‍പി മുസ്തഫ ബീച്ച്, സമീര്‍ ആമസോണി, മജീദ്, ഹാരിസ് കെ.എ, ഹനീഫ് പിഎ, അബ്ദു ഡ്രൈവര്‍, ഉനൈഫ്, ബാസിത്ത്, ഇസ്ഹാഖ് അബ്ദുള്ള ഒമാന്‍, അബ്ദുല്‍റഹ്്മാന്‍, ബഷീര്‍, എന്‍.എ ഇക്ബാല്‍, എന്‍.എ അബ്ദുല്‍ ജബ്ബാര്‍ സംസാരിച്ചു.







ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ നടനെ അജ്ഞാതന്‍ കുത്തി പരിക്കേല്‍പ്പിച്ചു


യുഎസിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യവെ നടന് കുത്തേറ്റു. പഞ്ചാബി- ബോളിവുഡ് നടന്‍ അമന്‍ ധലിവാളിന് ആണ് കുത്തേറ്റത്. ജിമ്മിലുള്ള സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായി. അജ്ഞാതനായ ഒരാള്‍ ജിമ്മിലേക്ക് വന്ന് നടനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്ന.

ജിമ്മിലുള്ളവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്ന രംഗങ്ങളും വീഡിയോയിലുണ്ട്. ഒന്നിലധികം മുറിവുകള്‍ നടന് സംഭവിച്ചിട്ടുണ്ട്. യുഎസിലെ 3685 ഗ്രാന്‍ ഒയാക്‌സിലുള്ള പ്ലാനറ്റ് ഫിറ്റ്‌നസ് ജിമ്മിലാണ് രാവിലെ 9.20 ഓടെ ആക്രമണം നടന്നത്.

നടനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാന്‍ഡേജുകള്‍ കൊണ്ട് മൂടി നടന്റെ ചിത്രം ആശുപത്രി പുറത്തു വിട്ടിട്ടുണ്ട്. നടന് നിരവധി തവണ കുത്തേറ്റിട്ടുണ്ട്. നടന്റെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; സ്പീക്കറുടെ കോലം കത്തിച്ചു



നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാര്‍ക്ക് നേരെ പൊലീസ് ജയപീരങ്കി പ്രയോഗിച്ചു. പൊലീസ് ബാരിക്കേട് മറികടക്കാന്‍ ശ്രമിക്കുകയും, പൊലീസുമായി സമരക്കാര്‍ കയര്‍ക്കുകയും ചെയ്തതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. സമരക്കാര്‍ സ്പീക്കറുടെ കോലവും കത്തിച്ചു.

അതിനിടെ, നിയമസഭ മന്ദിരത്തിലെ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ ഇന്നലെ നടന്ന പ്രതിഷേധ സംഭവങ്ങളുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചാലക്കുടി എംഎല്‍എ സനീഷിന്റെ പരാതിയിലാണ് ഒരു കേസ്. വനിത വാച്ച് ആന്റ് വാര്‍ഡന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ കേസ്.

സനീഷിന്റെ പരാതിയില്‍ എച്ച്. സലാം, സച്ചിന്‍ദേവ്, അഡി. ചീഫ് മാര്‍ഷല്‍ മൊയ്ദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് എഫ്ഐആര്‍. ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സനീഷിന്റെ മൊഴിയെടുത്താണ് കേസ് രജിസ്റ്റര്‍ചെയ്തത്. ഇവര്‍ക്കെതിരെ ജാമ്യം ലഭി ക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മര്‍ദ്ദിക്കുക, പരിക്കേല്‍പ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

 

അള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണം ഗുരുതരമായ തോതില്‍; സൂര്യാഘാതത്തിന് സാധ്യത, മുന്നറിയിപ്പ്


തിരുവനന്തപുരം: കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ആള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണം അപകടരമായ തോതിലെന്ന് വിദഗ്ധരുടെ പഠനറിപ്പോര്‍ട്ട്. തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഗുരുതരമായ സൂര്യാഘാതത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് പറയുന്നത്. തിരുവനന്തപുരത്ത് യുവി ഇന്‍ഡെക്സ് 12, പുനലൂരില്‍ 12, ആലപ്പുഴയില്‍ 12, കൊച്ചി, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കല്‍പ്പറ്റ, കാസര്‍കോട് എന്നിവിടങ്ങളിലും യുവി ഇന്‍ഡെക്സ് 12, തളിപ്പറമ്പില്‍ 11.യുകെ ഏജന്‍സിയായ വെതര്‍ ഓണ്‍ലൈന്റെ കണക്ക് പ്രകാരമുള്ള അള്‍ട്രാ വയലറ്റ് വികിരണത്തിന്റെ തോതാണിത്.

യുവി ഇന്‍ഡെക്സ് 10ആണെങ്കില്‍ തന്നെ അപകടകരം. സൂര്യന്റെ ഉത്തരായനത്തിലേക്കുള്ള സഞ്ചാരമാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ആള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണം ഉയരാന്‍ കാരണം. മുന്‍വര്‍ഷങ്ങളിലും ഇതേതോതില്‍ തന്നെയായിരുന്നു അള്‍ട്രാ വയലറ്റ് വികിരണം. എന്നാല്‍ ഉയര്‍ന്ന താപനിലയ്ക്ക് ഒപ്പം, അള്‍ട്രാ വയലറ്റ് വികിരണം കൂടി ഉയരുന്നത്, സൂര്യാഘാത സാധ്യത വര്‍ധിപ്പിക്കും. പകല്‍ 11.30 മുതല്‍ വെയില്‍ താഴുന്നതു വരെ പുറത്തിറങ്ങുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം.



അയല്‍വാസിയായ യുവാവിനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു; പ്രതി അറസ്റ്റില്‍


കാസര്‍കോട്: അയല്‍വാസിയായ യുവാവിനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റിലായി. മേല്‍പറമ്പ് മീത്തല്‍ മാങ്ങാട് കൂളിക്കുന്നിലെ എംഎ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി.ജെ സുരേഷ് (34) എന്നയാളെ കുത്തിപ്പരിക്കേല്‍പ്പിച്ചതിനു തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന ഇബ്രാഹിം (35) ആണ് അറസ്റ്റിലായത്. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിക്കാണ് സംഭവം. മദ്യലഹരിയില്‍ യുവാവ് ബഹളം വെക്കുന്നതുകണ്ട് തടയാന്‍ ചെന്നപ്പോള്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

വിവരമറിഞ്ഞ് ബേക്കല്‍ ഡിവൈഎസ്പി സികെ സുനില്‍ കുമാറിന്റെ നിര്‍ദേശ പ്രകാരം മേല്‍പറമ്പ സിഐ ടി ഉത്തംദാസിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഇബ്രാഹിമിനെ കസ്റ്റഡിയിലെടുത്തു. ഇടതു കൈമസിലിനും വലതു ചുമലിനും കുത്തേറ്റ് പരിക്കേറ്റു. ഗുരുതരാവസ്ഥയിലായ യുവാവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരേഷിന്റെ പരാതിയില്‍ ഇബ്രാഹിമിനെതിരെ വധശ്രമത്തിന് മേല്‍പറമ്പ പൊലീസ് കേസെടുത്തു. പ്രതിയെ അറസ്റ്റു ചെയ്തു വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Wednesday, 15 March 2023

സൗജന്യ ഡയാലിസിസുമായി കാസര്‍കോടിന്റെ 'അഭയം' നാളെ തുറക്കും


വിദ്യാനഗര്‍: വൃക്കരോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് അഭയം ഡയാലിസിസ് സെന്റര്‍ നാളെ പ്രവര്‍ത്തനം തുടങ്ങും. അഭയം ട്രസ്റ്റ് വിദ്യാനഗറിന് സമീപം ബാരിക്കാട്ട് 12,000 സ്‌ക്വയര്‍ഫീറ്റില്‍ നിര്‍മിച്ച മൂന്നുനില അഭയം ഡയാലിസിസ് സെന്റര്‍ നാളെ കുമ്പോല്‍ സയ്യിദ് കെ.എസ് ഉമര്‍ കുഞ്ഞിക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ പ്രവര്‍ത്തനം ആരംഭിക്കും. നാലു മണിക്ക് ഉദ്ഘാടന സെഷനില്‍ ഫിലിപ്പ് മമ്പാട്, യാസര്‍ വാഫി എന്നിവര്‍ പ്രഭാഷണം നടത്തും. മുനവ്വര്‍ ശുഹൈബിന്റെ മ്യൂസിക്കും അരങ്ങേറും.

അഭയം ഡയാലിസിസ് സെന്ററില്‍ ഡയാലിസിസ് പൂര്‍ണമായും സൗജന്യമാണ്. ഒന്നാംഘട്ടത്തില്‍ 16 ഡയാലിസിസ് മെഷീനുകളുമായാണ് തുടക്കം. ഒരു ദിവസം 45 പേര്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ പറ്റും. ഇവര്‍ക്ക് ഭക്ഷണവും സൗജന്യമായി നല്‍കും. രണ്ടാംഘട്ടത്തില്‍ ഫാര്‍മസി, ലാബ് അടക്കമുള്ള കമ്മ്യൂണിറ്റി ക്ലീനിക്കും പ്രവര്‍ത്തനം ആരംഭിക്കും. ഇവയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസും കോണ്‍ഫറന്‍സ് ഹാളുമൊക്കെ അടങ്ങുന്നതാണ് കെട്ടിടം.

വര്‍ഷങ്ങളായി സൗജന്യ ഡയാലിസിസ് പ്രവര്‍ത്തനവുമായി ശ്രദ്ധേയമായി മുന്നേറുന്ന അഭയം ട്രസ്റ്റ് നേരത്തെ തളങ്കര മാലിക് ദീനാര്‍ ആസ്പത്രിയിലാണ് തങ്ങളുടെ സേവനം നടത്തിയിരുന്നത്. ബാരിക്കാട്ട് 26 സെന്റ് സ്ഥലത്ത് മൂന്ന് നില സ്വന്തം കെട്ടിടം യാഥാര്‍ഥ്യമായതോടെ നാളെ മുതല്‍ പ്രവര്‍ത്തനം അവിടെ ആരംഭിക്കുകയാണെന്ന് അഭയം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഖയ്യും മാന്യ പറഞ്ഞു. ട്രസ്റ്റില്‍ അഞ്ച് ട്രസ്റ്റിമാരാണുള്ളത്. ജില്ലയിലെ ഏറ്റവും വലിയ സൗജന്യ ഡയാലിസിസ് കേന്ദ്രമാണിത്.






സംസ്ഥാനത്ത് വേനല്‍മഴ ഇന്നെത്തും; ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്കും ഇടിമിന്നലിനും സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വേനല്‍മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴ ലഭിക്കുക. ഇടിമിന്നലിന് സാധ്യതയുള്ളതായും അറിയിപ്പുണ്ട്. 

മലയോര മേഖലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ആദ്യം മഴ കിട്ടി തുടങ്ങും. വെള്ളിയാഴ്ചയോടെ വടക്കന്‍ കേരളത്തിലും മഴ കിട്ടും. അതേസമയം സംസ്ഥാനത്ത് താപനിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് എരുമയൂരിലാണ്. 40 ഡിഗ്രി സെല്‍ഷ്യസാണ് എരുമയൂരില്‍ രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് ചൂടു കൂടുന്നതിനൊപ്പം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ചിക്കന്‍പോക്‌സ്, വയറിളക്ക രോഗങ്ങള്‍ എന്നിവക്കെതിരെ ജാഗ്രത വേണം. കെട്ടിടങ്ങള്‍ക്ക് പുറത്ത് ജോലി ചെയ്യുന്നവര്‍ സമയക്രമം കര്‍ശനമായി പാലിക്കണം. രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ നേരിട്ടുള്ള വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.

പത്താം ക്ലാസുകാരി കണക്കു പരീക്ഷയ്ക്ക് വന്നില്ല; അന്വേഷണം ചെന്നവസാനിച്ചത് ബാലവിവാഹത്തില്‍


ഔറംഗാബാദ്: മഹാരാഷ്ട്രയില്‍ പത്താം ക്ലാസുകാരി കണക്കു പരീക്ഷ എഴുതാന്‍ എത്താതിരുന്നതിനെ കുറിച്ചുള്ള അന്വേഷണം ചെന്നവസാനിച്ചത് ശൈശവ വിവാഹത്തില്‍. ബീഡ് ജില്ലയിലാണ് സംഭവം നടന്നത്. കല്യാണം നടത്തിയ 13പേര്‍ക്കും വിവാഹത്തില്‍ പങ്കെടുത്ത 200 പേര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തിങ്കളാഴ്ച നടന്ന കണക്കു പരീക്ഷ പതിനാറുകാരി എഴുതിയിട്ടില്ലെന്ന് ശ്രദ്ധയില്‍പ്പെട്ട ബലാവകാശ പ്രവര്‍ത്തകന്‍ തത്വശീല്‍ നടത്തിയ അന്വേഷണത്തിലാണ് ബാല്യ വിവാഹം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ചൈല്‍ഡ് ഹെല്‍പ്പ്ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ഗ്രാമസേവകന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍, കുട്ടിയെ 24കാരന് വിവാഹം കഴിച്ചു നല്‍കിയത് വ്യക്തമായി. എന്നാല്‍ ബന്ധുക്കള്‍ കൂടുതല്‍ വിവരം നല്‍കാന്‍ തയാറായില്ല. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സുരക്ഷാപ്രശ്‌നം: പ്രീ-ഇന്‍സ്റ്റാള്‍ഡ് ആപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം


ദേശീയം: മൊബൈല്‍ ഫോണുകളിലെ പ്രീ-ഇന്‍സ്റ്റാള്‍ഡ് ആപ്ലിക്കേഷനുകള്‍ പിന്നീട് നീക്കം ചെയ്യാന്‍ കഴിയുന്നതായിരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ചാരവൃത്തിയും ഡാറ്റാ ദുരുപയോഗവും സംബന്ധിച്ച ആശങ്കകളെ തുടര്‍ന്നാണ് ഐടി മന്ത്രാലയം ഇതു സംബന്ധിച്ച് പുതിയ നിയമങ്ങള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

''പ്രീ-ഇന്‍സ്റ്റാള്‍ഡ് ആപ്ലിക്കേഷനുകള്‍ ചില സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ ഇത് ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതു ദേശീയ സുരക്ഷയുടെ പ്രശ്‌നമാണ്', ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. പുതിയ നിയമത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും സര്‍ക്കാര്‍ നീക്കം പുതിയ ഫോണുകളുടെ ഇന്ത്യയിലെ ലോഞ്ച് നീട്ടാനും സാംസങ്, ഷവോമി, വിവോ, ആപ്പിള്‍ എന്നിവയുള്‍പ്പെടെയുള്ള സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളെ നഷ്ടത്തിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓട്ടോയില്‍ കടത്തിയ 1.45 കിലോ കഞ്ചാവുമായി തളങ്കര സ്വദേശി അറസ്റ്റില്‍


തളങ്കര: ഓട്ടോയില്‍ കടത്തുകയായിരുന്ന 1.45 കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. ചൊവ്വാഴ്ച വൈകിട്ട് കളങ്കര കടവത്ത് വച്ച് കെഎല്‍ 14 എല്‍ 4216 ഓട്ടോ റിക്ഷയില്‍ കടത്തുകയായിരുന്ന 1.45 കിലോഗ്രാം കഞ്ചാവുമായി ഓട്ടോ ഡ്രൈവറും തളങ്കര സ്വദേശിയുമായ ഹാരിസ് (48) നെയാണ് കാസര്‍കോട് സി.ഐ. പി അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്.


എയര്‍ ഹോസ്റ്റസിന്റെ മരണം; കാസര്‍കോട് സ്വദേശിക്കെതിരേ കൊലപാതകത്തിനു കേസ്


മംഗളൂരു: എയര്‍ ഹോസ്റ്റസായി ജോലി ചെയ്യുന്ന യുവതി ബംഗളൂരുവില്‍ അപാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശിയായ കാമുകന്‍ ആദേശി (26)നെതിരെ കോറമംഗല പൊലീസ് കൊലപാതകത്തിന് കേസെടുത്തു. യുവതിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹിമാചല്‍ പ്രദേശ് സ്വദേശിനിയായ അര്‍ച്ചന ധിമാന്‍ (28) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ആദേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെയാണ് ആദേശ് താമസിക്കുന്ന കോറമംഗലയിലെ രേണുക റെസിഡന്‍സി അപാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്ന് അര്‍ച്ചനയെ വീണ നിലയില്‍ കണ്ടെത്തിയത്. ആദേശ് തന്നെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് യുവതി താഴെ വീണതായി അറിയിച്ചത്. അര്‍ച്ചനയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബംഗളൂരിനും ദുബൈക്കുമിടയില്‍ സര്‍വീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനക്കമ്പനിയില്‍ ജോലി ചെയ്തിരുന്ന അര്‍ച്ചന നാല് ദിവസം മുമ്പാണ് ആദേശിനെ കാണാന്‍ ബംഗളൂറില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു.

കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആദേശ് ഡേറ്റിംഗ് ആപിലൂടെയാണ് അര്‍ച്ചനയെ പരിചയപ്പെട്ടത്. ആറ് മാസമായി ഇരുവരും പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഇരുവരും ഫോറം മോളില്‍ പോയി സിനിമ കണ്ട ശേഷം താമസ സ്ഥലത്തേക്ക് മടങ്ങിയിരുന്നു. ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. രാത്രി ഏറെ വൈകിയും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. യുവതി മരിച്ചതാണോ അതോ കൊല്ലപ്പെട്ടതാണോ എന്ന് അന്വേഷിക്കുകയാണ്. സംഭവസമയത്ത് ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Tuesday, 14 March 2023

ബംഗളൂരുവില്‍ സീരിയല്‍ കില്ലര്‍? റെയില്‍വേ സ്റ്റേഷനിലെ ഡ്രമ്മില്‍ യുവതിയുടെ മൃതദേഹം, ഇതു മൂന്നാമത്തെ സംഭവം


ബംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ എ.സി റെയില്‍വേ സ്റ്റേഷനായ ബംഗളൂരു എസ്.എം.വി.ടി റെയില്‍വെ സ്റ്റേഷനിലെ ഡ്രമ്മില്‍ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ മൂന്നു മാസത്തിനിടെ ബംഗളൂരുവിലെ റെയില്‍വേ സ്റ്റേഷനില്‍ ഇത് മൂന്നാം തവണയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നത്. ഡിസംബറില്‍ ബൈപ്പനഹള്ളിയിലും ജനുവരിയില്‍ യശ്വന്ത്പുരയിലും യുവതികളുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

എല്ലാ കൊലപാതകങ്ങളിലും ഒരു സീരിയല്‍ കില്ലറുടെ സാന്നിധ്യം പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. മൂന്നു കൊലപാതകങ്ങളെ സംബന്ധിച്ചും ഇതുവരെ വ്യക്തമായ തെളിവുകളും ലഭിച്ചിട്ടില്ല. തിങ്കളാഴ്ച രാവിലെ മുതല്‍ ടെര്‍മിനലില്‍ ദുര്‍ഗന്ധം വമിച്ചെങ്കിലും ഉറവിടം അറിയാത്തത് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.

വൈകിട്ടാണ് ഓട്ടോമാറ്റിക് സ്ലൈഡിങ്ങ് വാതിലിനോട് ചേര്‍ന്നുള്ള ഡ്രമ്മില്‍ മൃതദേഹം കണ്ടെത്തിയത്. തുണി കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഏകദേശം 31നും 35നും ഇടയില്‍ പ്രായം തോന്നിക്കുമെന്നും പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച മൂന്നു പേര്‍ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ റെയില്‍വേ സ്റ്റേഷന്‍ കവാടത്തിന് സമീപം വീപ്പ കൊണ്ടിറക്കുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചെന്ന് ജില്ല പൊലീസ് മേധാവി ഡോ.സൗമ്യലത അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആറിനാണ് ബൈപ്പനഹള്ളി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിനുള്ളിലെ കംപാര്‍ട്ടുമെന്റിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ജനുവരി നാലിന് ബംഗളൂരു യന്ത്വന്ത്പുര റെയില്‍വേ സ്റ്റേഷനില്‍ വീപ്പക്കുള്ളിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നു പേരും 30 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. കൊലപാതക രീതിയിലെ സാമ്യം അന്വേഷിക്കാനും എസ്.എം.വി.ടി, യശ്വന്ത്പുര സ്റ്റേഷനുകളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ പ്രത്യേകം പരിശോധനക്കാനുമാണ് പൊലീസിന്റെ നീക്കം.




മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: സുരേന്ദ്രന്‍ അടക്കം പ്രതികള്‍ മെയ് 20ന് ഹാജരാകാന്‍ കോടതി


കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ വിചാരണ തുടങ്ങുന്നതിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറുപ്രതികള്‍ മെയ് 20ന് ഹാജരാകാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചു. സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് കോടതി നോട്ടീസ് അയച്ചത്. വിചാരണക്ക് മുമ്പ് മുഴുവന്‍ പ്രതികളെയും കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും.

2023 ജനുവരി 10നാണ് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ. സതീഷ് കുമാര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഫെബ്രുവരി ആറിന് കേസിന്റെ ഫയലുകളും രേഖകളും പരിശോധിച്ച് കൃത്യത വരുത്തിയ ശേഷം തുടര്‍നടപടികള്‍ക്കായി മജിസ്‌ട്രേറ്റിന് കൈമാറുകയും ചെയ്തിരുന്നു. കെ. സുരേന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. സുരേന്ദ്രനെ കൂടാതെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്ക്, ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റ്് കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ. മണികണ്ഠറൈ, ലോകേഷ് നോഡ എന്നിവരാണ് പ്രതികള്‍. ഇതില്‍ സുരേന്ദ്രന്‍ അടക്കം അഞ്ചു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായ കെ. സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുകയും രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കുകയും ചെയ്തുവെന്നാണ് കേസ്. മഞ്ചേശ്വരത്ത് ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി രമേശനാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പോലീസ് കേസെടുത്തെങ്കിലും പിന്നീട് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

റിയാസ് മൗലവി കൊലക്കേസില്‍ പ്രതിഭാഗ വാദവും പൂര്‍ത്തിയായി; അന്തിമ വിധി ഉടന്‍


കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിഭാഗ വാദവും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. ഇനി അഭിഭാഷകര്‍ തമ്മിലുള്ള വാദ പ്രതിവാദത്തിന് ശേഷം അന്തിമ വിധി ഉടനുണ്ടാകും.

നേരത്തെ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായിരുന്നു. കേസ് ഈമാസം 24ന് വീണ്ടും പരിഗണിക്കും. അന്ന് അഭിഭാഷകര്‍ തമ്മിലുള്ള വാദപ്രതിവാദം നടക്കും. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 97 സാക്ഷികളെയാണ് വിസ്തരിച്ചത്. ഒന്നു മുതല്‍ നാലു വരെയുള്ള പ്രധാന സാക്ഷികള്‍ക്ക് പുറമേ ബിഎസ്എന്‍എല്‍, എയര്‍ടെല്‍, ഐഡിയ കംപനികളുടെ പ്രതിനിധികള്‍, കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച മുന്‍ ക്രൈംബ്രാഞ്ച് എസ്പിയും ഇപ്പോള്‍ കൊച്ചി മേഖലാ ഡിഐജിയുമായ ഡോ. എ ശ്രീനിവാസന്‍, അന്വേഷണ ഉദ്യോഗസ്ഥനായ ഇപ്പോഴത്തെ കാസര്‍കോട് ഡിവൈഎസ്പി പികെ സുധാകരന്‍, മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ പരിയാരം മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണന്‍ തുടങ്ങി 97 പേരെയാണ് വിസ്തരിച്ചത്.

പ്രതിഭാഗം ഒരു സാക്ഷിയെ ഹാജരാക്കിയിരുന്നു. സമീപത്തെ ക്ഷേത്രത്തിലെ ഓഫീസ് സെക്രടറിയെയാണ് പ്രതിഭാഗം വിസ്തരിച്ചത്. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. അശോകന്‍, അഡ്വ. ഷൈജിത്, അഡ്വ. ഹാറൂണ്‍ എന്നിവരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. പ്രതിഭാഗത്തിന് വേണ്ടി തലശേരി ബാറിലെ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. സുനില്‍ കുമാറാണ് ഹാജരായത്.

2017 മാര്‍ച്ച് 20ന് രാത്രി ചൂരിയിലെ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദിന് സമീപം താമസ സ്ഥലത്ത് അതിക്രമിച്ച് കയറി റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികളെ മൂന്നു ദിവസത്തിനകം തന്നെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കേസില്‍ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു (22), നിധിന്‍ കുമാര്‍ (21), അഖിലേഷ് എന്ന അഖില്‍ (27) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായത് മുതല്‍ പ്രതികള്‍ ജയിലില്‍ തന്നെയാണ്. പ്രതികള്‍ ഹൈകോടതിയെ വരെ ജാമ്യാപേക്ഷയുമായി സമീപിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.

വലിയപറമ്പ് സി.എച്ച്.സി ജീവനക്കാരുടെ പരിചരണത്തില്‍ ബംഗാള്‍ സ്വദേശിനിക്ക് സുഖപ്രസവം


വലിയപറമ്പ്: വീട്ടില്‍ പ്രസവം നടന്ന അതിഥി സംസ്ഥാന തൊഴിലാളി അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാന്‍ വലിയപറമ്പ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറും സഹപ്രവര്‍ത്തകരും നടത്തിയത് സമയോചിതമായ ഇടപെടല്‍. ഇന്നലെ വൈകുന്നേരം 6.30ന് മാവിലാകടപ്പുറത്ത് താമസിക്കുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഹൈദര്‍ അലിയുടെ ഭാര്യ മുഹസീനയ്ക്ക് പ്രസവവേദന അനുഭവപ്പെട്ട സമയത്ത് ആശുപത്രിയിലെത്തിക്കാന്‍ വാഹനം ലഭിക്കാതെ വന്നപ്പോള്‍ വീട്ടില്‍ തന്നെ പ്രസവം നടക്കുകയായിരുന്നു. 

കുട്ടി പുറത്തുവന്നെങ്കിലും മറുപിള്ള വരാതിക്കുകയും പൊക്കിള്‍കൊടി മുറിച്ചുമാറ്റി അമ്മയേയും കുഞ്ഞിനെയും വേര്‍പേടുത്താനാവാത്ത ഗുരുതര സാഹചര്യവുമുണ്ടായി. ആശാ പ്രവര്‍ത്തകയായ സിന്ധുവില്‍ നിന്ന് വിവരമറിഞ്ഞ വലിയ പറമ്പ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ധന്യ, പി.എച്ച്.എന്‍ ഉഷ ടി.പി, ജെ.പി.എച്ച് എന്‍ അംബിക എന്നിവര്‍ ആംബുലന്‍സില്‍ അമ്മയേയും കുഞ്ഞിനേയും ലേബര്‍ റൂം സൗകര്യമുള്ള തൃക്കരിപ്പൂരിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

തുടര്‍ന്ന് ഗൈനക്കോളജിസ്റ്റിന്റെയും ശിശുരോഗ വിദ്ഗ്ധന്റെയും പരിശോധനയ്ക്കു ശേഷം അമ്മയേയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ആശുപത്രിയിലേക്കുള്ള ആംബുലന്‍സിലും ആരോഗ്യ പ്രവര്‍ത്തകര്‍ കൂടെയുണ്ടായിരുന്നു. സന്ദര്‍ഭോചിതമായി മെഡിക്കല്‍ ഓഫീസറും സംഘവും ഇടപെട്ടിലായിരുന്നെങ്കില്‍ രണ്ടു വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടുമായിരുന്നു.

Monday, 13 March 2023

കളിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ് 10 വയസുകാരന് ദാരുണാന്ത്യം


കാസര്‍കോട്: പത്തു വയസുകാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പനത്തടി ബളാന്തോട് ചാമുണ്ഡിക്കുന്ന് സ്വദേശി പ്രഭാകരന്റെ മകന്‍ അര്‍ജുന്‍ എന്ന കണ്ണനെ (10)യാണ് കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. പനത്തടി ഗവ. ഹൈസ്‌കൂളില അഞ്ചാംതരം വിദ്യാര്‍ഥിയാണ്. ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം. മാതാവ് വിനീത വൈകിട്ട് അടുത്തുള്ള മാതാവ് വീട്ടില്‍ പോയി തിരിച്ചെത്തിയപ്പോഴാണ് കളിക്കാന്‍ പോയ കുട്ടിയെ കാണാതായ വിവരം അറിയുന്നത്. 

തുടര്‍ന്ന് പരിസരവാസികളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധങ്ങള്‍ക്ക് വിട്ടു നല്‍കും. രാജപുരം പോലീസും സ്ഥലത്തെത്തിയിരുന്നു. ദേവിക പ്രഭാകര്‍, മഹേശ്വര്‍ പ്രഭാകര്‍ എന്നിവര്‍  സഹോദരങ്ങളാണ്.


ലോകത്ത് ആദ്യമായി എഫ്16 ബ്ലോക്ക് 70 വിമാനം സ്വന്തമാക്കി ബഹ്‌റൈന്‍


ലോകത്തില്‍ ആദ്യമായി എഫ്16 ബ്ലോക്ക് 70 വിമാനം സ്വന്തമാക്കി ബഹ്‌റൈന്‍. ആഗോള സുരക്ഷാ, വ്യോമയാന കമ്ബനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മിച്ച ഏറ്റവും പുതിയ അത്യന്താധുനിക യുദ്ധ വിമാനമായ എഫ് 16 ബ്ലോക്ക് 70' ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ റോയല്‍ ബഹ്‌റൈന്‍ എയര്‍ഫോഴ്‌സിന് കൈമാറി.

ഇതോടെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയില്‍ നൂതനമായി സജ്ജീകരിച്ച എഫ് 16 ബ്ലോക്ക് 70 യുദ്ധവിമാനം സ്വന്തമാക്കുന്ന ഗള്‍ഫ് മേഖലയിലെയും ലോകത്തെയും ആദ്യത്തെ രാജ്യമെന്ന നേട്ടവും ബഹ്‌റൈന് സ്വന്തമായി.

കല്ലെറിഞ്ഞ് കളി കാര്യമായി; പത്താം ക്ലാസുകാരനെ കൂട്ടുകാര്‍ അടിച്ചുകൊന്നു


തിരുച്ചിറപ്പള്ളി: തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ സഹപാഠികളുടെ മര്‍ദനമേറ്റ് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. മുസിരി, ബാലസമുദ്രത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും പ്രദേശത്തെ ഗോപിയുടെ മകനുമായ മൗലീശ്വരനാണ് കൊല്ലപ്പെട്ടത്. ആക്രമിച്ചത് മൂന്ന് വിദ്യാര്‍ത്ഥികളാണെന്ന് പൊലീസ് പറഞ്ഞു. മുസിരി പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വിദ്യാര്‍ത്ഥികള്‍ പുറത്തിരുന്ന് പഠിയ്ക്കുന്നതിനിടെയാണ് സംഭവം. സമീപത്തുള്ള കുട്ടികള്‍ പരസ്പരം കല്ലെറിഞ്ഞ് കളിയ്ക്കുകയായിരുന്നു. കല്ലെറിഞ്ഞത് മൗലീശ്വരനാണെന്ന് തെറ്റിദ്ധരിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ ഇയാളെ സ്‌കൂളിനകത്തുവച്ച് മര്‍ദിയ്ക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ മൗലീശ്വരനെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് നാമക്കല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. സംഭവമറിഞ്ഞെത്തിയ രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിന് മുന്‍പിലെ റോഡ് ഉപരോധിച്ചു. ഇത് ഏറെ നേരം പൊലിസുമായുള്ള വാക്കേറ്റത്തിന് കാരണമായി. മുസിരി ഡി എസ് പി യാസ്മിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമെത്തിയാണ് സമരക്കാരെ പിരിച്ചുവിട്ടത്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലിസ് ചോദ്യം ചെയ്തു വരികയാണ്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, സ്‌കൂളിന് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആണ്‍കുട്ടിയെന്ന് തെറ്റുദ്ധരിച്ച് അക്രമിച്ച പ്രതികളെ കരാട്ടെക്കാരിയായ പെണ്‍കുട്ടി മര്‍ദിച്ച് അവശരാക്കി


കേരളം: ചേങ്കോട്ടുകോണത്ത് ആണ്‍കുട്ടിയാണെന്ന് കരുതി വിദ്യാര്‍ഥിനിയെ ആക്രമിച്ച കേസിലെ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. കേസില്‍ അറസ്റ്റിലായ പ്ലാക്കീഴ് ശരണ്യഭവനില്‍ അരുണ്‍ പ്രസാദ് (31), കാട്ടായിക്കോണം മേലേ കാവുവിളവീട്ടില്‍ വിനയന്‍ (28) എന്നിവരെയാണ് സംഭവസ്ഥലത്ത് എത്തിച്ചത്. 

രണ്ടു പേര്‍ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി മുടിവെട്ടിയ രീതിയെ കളിയാക്കിയെന്ന് പ്രതികള്‍ സമ്മതിച്ചു. ഈസമയം പെണ്‍കുട്ടി തങ്ങളെ ചീത്തവിളിച്ചെന്നും പ്രതികളിലൊരാളെ ചവിട്ടിയെന്നും തെളിവെടുപ്പിനിടയില്‍ പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഇതിനു ശേഷമാണ് തിരിച്ച് ആക്രമിച്ചതെന്നും പെണ്‍കുട്ടി കരാട്ടെക്കാരിയാണെന്നും പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി.

വ്യാഴാഴ്ച ക്ലാസ് കഴിഞ്ഞ് കൂട്ടുകാരോടൊപ്പം ബസ് സ്റ്റോപ്പിലേക്ക് പോകുമ്പോഴായിരുന്ന ചേങ്കോട്ടുകോണം എസ്.എന്‍ പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ആണ് നാലംഗസംഘം മര്‍ദ്ദിച്ചത്. ബൈക്കിലെത്തിയ സംഘം ആണ്‍കുട്ടിയാണെന്ന് തെറ്റിധരിച്ച് കുട്ടിയുമായി തര്‍ക്കമുണ്ടാകുകയും മര്‍ദിക്കുകയുമായിരുന്നു. പിന്നീടാണ് പെണ്‍കുട്ടിയാണെന്ന് സംഘം തിരിച്ചറിയുന്നത്. ഉടന്‍തന്നെ ഇവര്‍ ബൈക്കുമായി കടന്നു കളയുകയായിരുന്നുവെന്ന് പോത്തന്‍കോട് പോലീസ് പറഞ്ഞു.

പ്രതികള്‍ക്കെതിരേ വധശ്രമം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മേലുള്ള അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി് കേസെടുത്തു. അറസ്റ്റിലായവരുടെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. കേസില്‍ ഇനി പിടികൂടാനുള്ള പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ചെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് വ്യക്തമാക്കി.

കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; 15വരെ തീരമേഖലയില്‍ ജാഗ്രതാ നിര്‍ദേശം


തിരുവനന്തപുരം: കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വ്യാഴാഴ്ച രാത്രി 8.30 വരെ ഒന്നുമുതല്‍ 1.9 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാനിര്‍ദേശങ്ങള്‍:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക.

Sunday, 12 March 2023

കാഞ്ഞങ്ങാട്ട് ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു


കാഞ്ഞങ്ങാട്: മാലോം പുല്ലടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പൊയിനാച്ചി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിനാണ്  തീപിടിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ യാത്രക്കാര്‍ പുറത്തിറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നിമിഷ നേരം കാർ പൂർണമായും അഗ്നിക്കിരയായി.

Saturday, 11 March 2023

ഓണ്‍ലൈന്‍ ഗെയിമിന് അഡിക്ടായി; കുറിപ്പെഴുതിവച്ച് ഭര്‍തൃമതി നാടുവിട്ടു



കാസര്‍കോട്: ഓണ്‍ലൈന്‍ ഗെയിമില്‍ കുരുങ്ങി ഭര്‍തൃമതി നാടുവിട്ടു. കരിന്തളം ബിരിക്കുളത്തെ 21കാരിയെയാണ് വെള്ളിയാഴ്ച രാവിലെ മുതല്‍ കാണാതായത്. അമ്മങ്ങോട്ടെ സ്വന്തം വീട്ടില്‍ താമസിക്കുന്ന യുവതി ഒമ്പതരയോടെ കാസര്‍കോട്ടെ മൗലവി ബുക്ക് സ്റ്റാളിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ നേരെ വൈകിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാവ് ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. 
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് ആദൂര്‍ എസ്ഐ മധുസൂദനന്‍ മടിക്കൈയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. യുവതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ യുവതി എഴുതിവെച്ച കത്ത് പോലീസ് കണ്ടെടുത്തു. താന്‍ ആരുടേയും കൂടെ പോകുന്നതല്ലെന്നും കൂടുതല്‍ സന്തോഷത്തോടെ ജീവിക്കാന്‍ വേണ്ടിയാണ് നാടുവിടുന്നതെന്നും കത്തിലുണ്ട്. ഡയറി പരിശോധിച്ചപ്പോള്‍ ഡിടിഎസ് എന്ന ഓണ്‍ലൈന്‍ ഗെയിമിന് അടിമയാണെന്നും കണ്ടെത്തി. 
ഇതാണ് നാടുവിടാന്‍ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. സൈബര്‍ സെല്‍ അന്വേഷണത്തില്‍ യുവതി മംഗളൂരുവിലുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. 


എസ്.ടി.യു പ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ റിമാണ്ടില്‍


കാസര്‍കോട്: കാര്‍ ഡിവൈഡറിലിടിച്ചതിനെ ചോദ്യം ചെയ്തതിന് ബൈക്ക് യാത്രക്കാരനായ എസ്.ടി.യു പ്രവര്‍ത്തകനെ പിന്തുടര്‍ന്ന് ചെന്ന് അക്രമിച്ച സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ രണ്ട് പേര്‍ റിമാണ്ടില്‍. കൂഡ്‌ളു വീവേര്‍സ് കോളനി സ്വദേശിയും മന്നിപ്പാടിയില്‍ താമസക്കാരനുമായ അജയ് കുമാര്‍ ഷെട്ടി എന്ന തേജു (28), അണങ്കൂര്‍ സ്വദേശിയും അഡൂരില്‍ താമസക്കാരനുമായ അഭിഷേക് എന്ന കോഴി അഭി (25) എന്നിവരാണ് റിമാണ്ടിലായത്. ഇരുവരും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോട് സി.ഐ പി. അജിത് കുമാര്‍, എസ്.ഐ വിഷ്ണു പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടിച്ചത്. നഗരത്തിലെ ചുമട്ട് തൊഴിലാളിയും എസ്.ടി.യു പ്രവര്‍ത്തകനുമായ പാറക്കട്ടയിലെ സിദ്ദീഖി(26)നെ അക്രമിച്ച കേസിലാണ് അറസ്റ്റ്. ഇന്നലെ പുലര്‍ച്ചെ കാസര്‍കോട് നഗരത്തിലേക്ക് ബൈക്കില്‍ ജോലിക്ക് വരുന്നതിനിടെ കറന്തക്കാട് ഭാഗത്ത് കാര്‍ ഡിവൈഡറിലിടിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സിദ്ദീഖ് അന്വേഷിച്ചിരുന്നു. അതിനിടെ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ഇവര്‍ പിന്തുടര്‍ന്നെത്തി കാസര്‍കോട് എം.ജി. റോഡില്‍ വെച്ച് സിദ്ദീഖിന്റെ ബൈക്കില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.

കെ.എസ്.ടി.പി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് ടിപ്പര്‍ ലോറിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്


കാസര്‍കോട്: കെ.എസ്.ടി.പി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് ടിപ്പര്‍ ലോറിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് കളനാട് ടൗണിലാണ് അപകടം. പള്ളിക്കരയിലെ അബ്ദുല്ലയുടെ ഭാര്യ ഹസീന (43), മക്കളായ അബീറ (17), ആമിന (14), പള്ളിക്കരയിലെ ഇബ്രാഹിമിന്റെ ഭാര്യ സുഹ്‌റ (45), ചെമ്മനാട്ടെ അന്‍വറിന്റെ മകള്‍ ആയിശത്ത് ഹിബ (14), ചേറ്റുകുണ്ടിലെ ഫിറോസിന്റെ മകന്‍ ശവായിസ് (13), ചേറ്റുകുണ്ടിലെ ഇഖ്ബാലിന്റെ ഭാര്യ ഗുല്‍സാ ബാനു (51), പൂച്ചക്കാട് തൊട്ടിയിലെ കുട്ട്യന്റെ ഭാര്യ ബേബി (52), പള്ളിക്കരയിലെ സുരേന്ദ്രന്റെ ഭാര്യ ബിന്ദു (41), തൊട്ടിയിലെ ഹരീഷിന്റെ ഭാര്യ സുമലത (44) എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെ ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറി ബസിലിടിച്ചതോടെ പിന്നാലെ വന്ന കാര്‍ ലോറിക്കു പിന്നിലും ഇടിച്ചു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും മേല്‍പറമ്പ് പൊലീസും സ്ഥലത്തെത്തി. പ്രദേശവാസികളുടെ സഹായത്തോടെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാത വഴിയുള്ള ഗതാഗതം അരമണിക്കൂറോളം തടസപ്പെട്ടു.

ഉപ്പ് ഉപയോഗിക്കുന്നതില്‍ നിയന്ത്രണം വേണം; അടിയന്തിര മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന


വിദേശം: അളവില്ലാതെ ഉപ്പ് ഉപയോഗിക്കുന്ന കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അമിതമായ അളവില്‍ ഉപ്പ് ഉപയോഗിക്കുന്നത് വഴി ഹൃദയ സംബന്ധമായ രോഗങ്ങള്‍, പക്ഷാഘാതം, അര്‍ബുദം തുടങ്ങി നിരവധി രോഗങ്ങള്‍ വരുമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അടിയന്തിര മുന്നറിയിപ്പുമായി ഡബ്ലൂഎച്ച്ഒ എത്തിയത്.

ആളുകളില്‍ ഉപ്പിന്റെ ഉപയോഗം നിജപ്പെടുത്താനായി വിപുലമായ ശ്രമങ്ങള്‍ കൈക്കൊള്ളണമെന്നും സംഘടന വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ലോകം മുന്നോട്ട് പോകുന്നതെങ്കില്‍ 2025-ഓടെ സോഡിയത്തിന്റെ ഉപഭോഗം 30 ശതമാനമായി കുറയ്ക്കണമെന്ന ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം കൈവരിക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലിലാണ് പുതിയ നിര്‍ദേശം. ഇന്ത്യ ഉള്‍പ്പെടെയുള്ള 73 ശതമാനം രാജ്യങ്ങള്‍ക്ക് അത്തരം നയങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ച് ശതമാനം രാജ്യങ്ങള്‍ മാത്രമാണ് സോഡിയം അളവാ ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനുള്ള നയങ്ങള്‍ നടപ്പിലാക്കുന്നുവെള്ളൂയെന്നും റിപ്പോര്‍ട്ടിലുണ്ട്.

നിലവില്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കാന്‍ ശ്രമിച്ചാല്‍ 2030 ആകുമ്‌ബോഴെക്കും ഏഴ് ദശലക്ഷം പേരുടെ ജീവന്‍ രക്ഷിക്കാനാകുമെന്നാണ് വിലയിരുത്തല്‍. ലോകാരോഗ്യസംഘടനയുടെ നിര്‍ദേശ പ്രകാരം ഒരു പ്രായപൂര്‍ത്തിയായ വ്യക്തി ഒരുദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവ് അഞ്ച് ഗ്രാമില്‍ താഴെയാണ്. എന്നാല്‍ 10.8 ഗ്രാം വരെയാണ് ഉപ്പിന്റെ ഉപഭോഗം. ഇത് ബ്ലഡ് പ്രഷര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകും. ഉപ്പിന്റെ അളവ് കൂടുന്നത് മാനസിക പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്ന് നേരത്തേ ഒരു പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ധാരാളം ഉപ്പ് അടങ്ങിയിട്ടുള്ള ഡയറ്റ് അമിത സമ്മര്‍ദ്ദം നല്‍കുമെന്നും പഠനം വ്യക്തമാക്കിയിരുന്നു. എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍.

യു.എ.ഇയിലേക്ക് കുടുംബാംഗങ്ങള്‍ക്ക് ടൂറിസ്റ്റ് വിസ; ഓരോരുത്തര്‍ക്കും ഇനി അപേക്ഷ വേണ്ട


ദുബൈ: കുടുംബാംഗങ്ങളെ ടൂറിസ്റ്റ് വിസയില്‍ യു.എ.ഇയിലേക്ക് എത്തിക്കാന്‍ ഓരോരുത്തര്‍ക്കും ഇനി പ്രത്യേകം അപേക്ഷ വേണ്ട. കുടുംബത്തിന് സംഘമായി അപേക്ഷിക്കാവുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) അനുവദിച്ചുതുടങ്ങി. ഇതിന്‍റെ അപേക്ഷക്ക് ഐ.സി.പി വെബ്സൈറ്റിലാണ് സൗകര്യം. സന്ദര്‍ശനത്തിന് എത്തുന്നത് ഒരുമിച്ചാണെങ്കിലാണ് ഈ രീതിയില്‍ അപേക്ഷിക്കാന്‍ കഴിയുക.'

അപേക്ഷിക്കേണ്ട വിധം

അപേക്ഷക്ക് ഒരു കളര്‍ ഫോട്ടോ, പാസ്പോര്‍ട്ട് കോപ്പി, സാധുവായ മെഡിക്കല്‍ ഇന്‍ഷുറന്‍സ്, യു.എ.ഇയില്‍നിന്ന് മടക്ക ടിക്കറ്റ്, 4000 ഡോളര്‍ (ഏകദേശം 14,700 ദിര്‍ഹം) ബാങ്ക് ബാലന്‍സുള്ള ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്‍റ്, താമസസ്ഥലത്തിന്‍റെ രേഖ(ഹോട്ടലോ താമസസ്ഥല വിലാസമോ മതിയാകും) എന്നിവയാണ് അപേക്ഷക്കൊപ്പം സമര്‍പ്പിക്കേണ്ടത്. ഐ.സി.പി വെബ്‌സൈറ്റ് അനുസരിച്ച്‌, വിസ നിരക്ക് 750 ദിര്‍ഹമാണ്. 3,025 ദിര്‍ഹം സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കണം.

നേരേത്ത കുടുംബങ്ങള്‍ക്ക് വിനോദസഞ്ചാരം, ചികിത്സ, രോഗിയോടൊപ്പം അനുഗമിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് ഗ്രൂപ് വിസ അനുവദിക്കുമെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി)യാണ് ഇക്കാര്യം അറിയിച്ചത്. സ്മാര്‍ട്ട് ചാനലുകളിലൂടെ ലഭ്യമാകുന്ന വിസ, എന്‍ട്രി പെര്‍മിറ്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട 15 സേവനങ്ങള്‍ അപ്‌ഡേറ്റ് ചെയ്തത് അറിയിച്ചാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.നിലവില്‍ വ്യക്തിപരമായി അപേക്ഷിക്കുന്നവര്‍ക്കാണ് വിസ ലഭിക്കുന്നത്.
ഏജന്‍റുമാര്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് ഈ സൗകര്യം ലഭിക്കുന്നില്ല.
വിസക്ക് ട്രാവല്‍ ഏജന്‍സികള്‍ക്ക് ക്വാട്ടയും അനുവദിച്ചിട്ടില്ല.
പ്രവാസി കുടുംബങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടും

സവിശേഷത

അഞ്ചുവര്‍ഷ കാലാവധിയുള്ള വിസയാണിത്

18 വയസ്സില്‍ കുറഞ്ഞ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്കാണ് അനുവദിക്കുക

90 ദിവസം വരെ തുടര്‍ച്ചയായി യു.എ.ഇയില്‍ താമസിക്കാം

വര്‍ഷത്തില്‍ 180 ദിവസത്തേക്ക് നീട്ടാം

കര്‍ണാടകയിലും ഹരിയാനയിലും H3 N2 മരണം: അടിയന്തര യോഗം വിളിച്ച് കേന്ദ്രം; ജാഗ്രതാ നിര്‍ദ്ദേശം


ദേശീയം: രാജ്യത്ത് എച്ച്3 എന്‍2 മരണങ്ങള്‍ സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ അടിയന്തര യോഗം വിളിച്ചു. സ്വീകരിക്കേണ്ട നടപടികള്‍ കൂടിയാലോചിക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ പരിശോധന വ്യാപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. എച്ച്3 എന്‍2 വൈറസ് ബാധ കാരണം ഹരിയാനയിലും കര്‍ണാടകയിലുമായി രണ്ടുപേരാണ് മരണപ്പെട്ടത്. രാജ്യത്ത് ആദ്യമായാണ് എച്ച്3എന്‍2 ബാധിച്ച് മരണം സംഭവിക്കുന്നത്. രാജ്യത്താകമാനം മാര്‍ച്ച് 9 വരെ 3,038 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

എട്ടു പേര്‍ക്ക് എച്ച്1എന്‍1 ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്.കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ മാര്‍ച്ച് ഒന്നിന് മരിച്ച രോഗിക്കാണ് എച്ച്3എന്‍2 വൈറസ് ആദ്യം സ്ഥിരീകരിച്ചത്. 87 വയസ്സുകാരനായ ഹിരേ ഗൗഡയാണ് വൈറസ് ബാധ മൂലം മരിച്ചത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അടക്കമുള്ള അസുഖങ്ങള്‍ ഹിരേ ഗൗഡയ്ക്ക് ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

'ഹോങ്കോങ് ഫ്‌ലു' എന്നാണ് എച്ച് 3 എന്‍ 2 അറിയപ്പെടുന്നത്. കോവിഡിനു സമാനമായ ലക്ഷണങ്ങളാണ് എച്ച്3എന്‍2, എച്ച്1എന്‍1 എന്നിവയ്ക്കുമുള്ളത്. കോവിഡ് ഭീഷണിയില്‍നിന്നു ലോകം മുക്തമായി വരുമ്പോള്‍ ഇന്‍ഫ്‌ലുവന്‍സ പടരുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇന്‍ഫ്‌ലുവന്‍സ എ വൈറസിന്റെ സബ് ടൈപ്പാണ് എച്ച്3എന്‍2.

Friday, 10 March 2023

പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം; കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറെ സര്‍വീസില്‍ നിന്ന് നീക്കി


കാസര്‍കോട്: പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍. ശിവശങ്കരനെ സര്‍വീസില്‍ നിന്ന് നീക്കി. കേരള പൊലീസ് ആക്ടിലെ 86 (3) വകുപ്പ് അനുസരിച്ചാണ് നടപടി. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഉത്തരവ് പുറപ്പെടുവിച്ചു.

ശിക്ഷണ നടപടികളുടെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും അദ്ദേഹം മറുപടി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന പൊലീസ് മേധാവി അദ്ദേഹത്തെ നേരില്‍ കേട്ട് വാദങ്ങള്‍ വിലയിരുത്തി. അവ പരിഗണിച്ച സംസ്ഥാന പൊലീസ് മേധാവി ആ വാദഗതികള്‍ക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉടനടി പ്രാബല്യത്തില്‍ വരത്തക്കവിധം സര്‍വീസില്‍ നിന്നു നീക്കം ചെയ്ത് ഉത്തരവു പുറപ്പെടുവിച്ചത്.

ശിക്ഷണ നടപടികള്‍ പലതവണ നേരിട്ടിട്ടും ഈ ഉദ്യോഗസ്ഥന്‍ തുടര്‍ച്ചയായി ഇത്തരം കേസുകളില്‍ പ്രതിയാകുകയും സ്വഭാവദൂഷ്യം തുടരുകയും ചെയ്തതിനാല്‍ പോലീസില്‍ തുടരാന്‍ യോഗ്യനല്ലെന്നു കണ്ടെത്തിയാണ് നടപടി. ഈ ഓഫീസര്‍ 2006 മുതല്‍ വിവിധ അച്ചടക്ക നടപടികളുടെ ഭാഗമായി നാലുതവണ സസ്‌പെന്‍ഷനില്‍ ആവുകയും 11തവണ വകുപ്പുതല നടപടികള്‍ക്ക് വിധേയനാവുകയും ചെയ്തിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനം, മാനഭംഗപ്പെടുത്തല്‍, നിരപരാധികളെ കേസില്‍പ്പെടുത്തല്‍ അനധികൃതമായി അതിക്രമിച്ച് കടക്കല്‍ മുതലായ കുറ്റങ്ങള്‍ക്കാണ് നടപടികള്‍ നേരിട്ടത്.

'നല്ല സമയം' സിനിമക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി


കോഴിക്കോട്: "നല്ല സമയം" സിനിമക്കെതിരെ കോഴിക്കോട് എക്സൈസ് കമീഷണര്‍ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയെന്ന് സംവിധായകന്‍ ഒമര്‍ ലുലു. കേസില്‍ വിധി വന്നുവെന്നും, കേരള ഹൈക്കോടതിയോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും സംവിധായകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇന്നത്തെ കാലത്ത് സിനിമയെ സിനിമയായി കാണാനുള്ള ബോധം എല്ലാ മനുഷ്യന്‍മാര്‍ക്കും ഉണ്ട് എന്ന് ഞാന് കരുതുന്നു, പ്രതിസന്ധി ഘട്ടത്തില്‍ എന്റെ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി - ഒമര്‍ ലുലു കുറിച്ചു.

നേരത്തെ റിലീസ് ചെയ്ത സിനിമ തീയറ്ററില്‍നിന്ന് പിന്‍വലിച്ചിരുന്നു. ചിത്രത്തിലെ ലഹരി ഉപയോഗിക്കുന്ന രംഗങ്ങള്‍ക്കെതിരെയായിരുന്നു എക്സൈസ് കേസ് എടുത്തത്. അബ്കാരി, എന്‍ഡിപിഎസ് വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്. ട്രെയിലറില്‍ എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായായിരുന്നു പരാതി. നടന്‍ ഇര്‍ഷാദ് നായകനാകുന്ന നല്ല സമയത്തില്‍ അഞ്ച് പുതുമുഖങ്ങളാണ് നായികമാര്. എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് ചിത്രത്തിന് നല്‍കിയത്.

പ്രൊഫ്‌സമ്മിറ്റ്; പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളനത്തിന് തുടക്കം


കാസര്‍കോട്: എസ്.എസ്.എഫ് കേരള സംഘടിപ്പിക്കുന്ന പ്രൊഫ്‌സമ്മിറ്റ് പതിമൂന്നാമത് പതിപ്പിന് കാസര്‍കോട് മുഹിമ്മാത്തില്‍ തുടക്കം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നായി നാലായിരത്തോളം പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ സംബന്ധിക്കും. 'ഡയഗ്‌നോസ് വാല്യൂസ് ഡിസൈന്‍ എതിക്‌സ്' എന്ന ആശയത്തെ കേന്ദ്രീകരിച്ച് നടക്കുന്ന വിവിധ സെഷനുകള്‍ക്ക് അക്കാദമീഷ്യന്മാര്‍, പ്രൊഫഷനലുകള്‍, ചിന്തകന്മാര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ നേതൃത്വം നല്‍കും. പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ കരിയര്‍ സാധ്യതകളെ ആസ്പദമാക്കി വിസ്ഡം എജുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ കരിയര്‍ ക്ലിനിക്ക്, ഐപിബി ഒരുക്കുന്ന ബുക്‌ഫെയര്‍ തുടങ്ങിയവയും നഗരിയില്‍ സംവിധാനിച്ചിട്ടുണ്ട്. സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുറഹ്്മാന്‍ സഖാഫി, പ്രമുഖ അക്കാദമീഷ്യനും ആക്ടിവിസ്റ്റുമായ രാം പുനിയാനി തുടങ്ങിയവര്‍ പ്രൊഫ്‌സമ്മിറ്റിന്റെ ഭാഗമാകും.





മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി മഹാസമ്മേളനം ഇന്ന്; സ്റ്റാലിന്‍ മുഖ്യാതിഥിയാകും


ചെന്നൈ (www.evisionnews.in): മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി മഹാ സമ്മേളനത്തിലേക്ക് പ്രവര്‍ത്തകര്‍ ഒഴുകിയെത്തിത്തുടങ്ങി . മുസ്ലിം ലീഗിന്റെ പുതുമുന്നേറ്റത്തിന്ന് സാക്ഷിയാവുന്ന ചെന്നൈ നഗരം അക്ഷരാര്‍ത്ഥത്തില്‍ ഹരിതാഭമായി കഴിഞ്ഞു. ചെന്നൈ കൊട്ടിപാക്കം വൈ.എം.സി.എ മൈതാനത്ത് ഇന്നു വൈകിട്ട്് ആറു മണിക്ക് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിക്കും. സമേളനത്തില്‍ ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മുഖ്യാതിഥിയാകും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തും. മുന്‍ എം.എല്‍.എ കെ.എ.എം അബൂബക്കര്‍, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, അബ്ദുസ്സമദ് സമദാനി ,കെ.പി.എ മജീദ്, ഡോ.എം.കെ മുനീര്‍ കെ.നവാസ്ഗനി, പി.എം.എ സലാം, എം.എസ്.എ ഷാജഹാന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.