ജന്തർ മന്ദറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദ്യാർത്ഥി പ്രക്ഷോഭകർക്കെതിരെ പോലീസ് അതിക്രമം നടന്നെന്നാരോപിച്ചുള്ള രണ്ട് ഹർജികൾ പരിഗണിക്കാൻ സുപ്രീംകോടതി സമ്മതിച്ചു. തിങ്കളാഴ്ച ഹർജികൾ കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വിഷയം ഉന്നയിച്ചത്.
കേസിന്റെ ഗൗരവവും അടിയന്തരതയും ചൂണ്ടിക്കാട്ടിയ അദ്ദേഹം, പ്രതിഷേധക്കാർക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച് രണ്ട് ഹർജികൾ ഔദ്യോഗികമായി സമർപ്പിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതിയെ അറിയിച്ചു. വാദങ്ങൾ കേട്ട ചീഫ് ജസ്റ്റിസ്, ഹർജി പട്ടികയിൽ ഉൾപ്പെടുത്താമെന്നും കോടതി പരിഗണിക്കാമെന്നും വ്യക്തമാക്കി.
വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ഗോപാൽ ശങ്കരനാരായണൻ വീണ്ടും ആവശ്യപ്പെട്ടതിനെ തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കുന്നതിനായി ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകി.
ജന്തർ മന്ദറിൽ കോക്ക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് ബലപ്രയോഗം നടത്തിയെന്നാരോപിച്ചുള്ള ഹർജി ജൂലൈ 22-ന് പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചിരുന്നു. അതേ ദിവസം തന്നെ, പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടിയുമായി ബന്ധപ്പെട്ട ഹർജികളിൽ ഡൽഹി ഹൈക്കോടതി ഡൽഹി പോലീസിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
Post a Comment
0 Comments