ന്യൂഡൽഹി: ഇറാൻ സംഘർഷം ആഗോള സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്കും കടുത്ത പണപ്പെരുപ്പത്തിലേക്കും തള്ളിവിടുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റലീന ജോർജിയേവ. ഏപ്രിൽ 14ന് പുറത്തിറക്കുന്ന 'വേൾഡ് ഇക്കണോമിക് ഔട്ട്ലുക്കിൽ' പുതുക്കിയ കണക്കുകൾ ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് അവർ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
എല്ലാ വഴികളും ഇപ്പോൾ ഉയർന്ന വിലയിലേക്കും കുറഞ്ഞ വളർച്ചയിലേക്കും മാത്രമാണ് നീളുന്നതെന്ന് ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു. ഊർജ ഇറക്കുമതിയെ ആശ്രയിക്കുന്ന ദരിദ്ര രാജ്യങ്ങളെയാണ് ഈ സാഹചര്യം ഏറ്റവും മോശമായി ബാധിക്കുക. കോവിഡ് കാലത്തിന് ശേഷം സാമ്പത്തികമായി തളർന്ന ഈ രാജ്യങ്ങൾക്ക് ഇന്ധന-ഭക്ഷ്യ വിലക്കയറ്റത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ കഴിയില്ല. ഇത് പല രാജ്യങ്ങളിലും ആഭ്യന്തര കലാപങ്ങൾക്ക് വഴിവെച്ചേക്കാമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നൽകുന്നു.
ഐഎംഎഫ് അംഗരാജ്യങ്ങളിൽ 85 ശതമാനവും ഊർജ ഇറക്കുമതിക്കാരാണ്. ചില രാജ്യങ്ങൾ ഇതിനകം തന്നെ സഹായത്തിനായി ഐഎംഎഫിനെ സമീപിച്ചിട്ടുണ്ട്. പണപ്പെരുപ്പം വഷളാകാൻ സാധ്യതയുള്ളതിനാൽ ഇന്ധന സബ്സിഡികൾ നൽകുന്ന കാര്യത്തിൽ സർക്കാരുകൾ ജാഗ്രത പാലിക്കണമെന്നും ജോർജിയേവ പറഞ്ഞു.

Post a Comment
0 Comments