കുണിയ (കാസര്‍കോട്): ആത്മീയതയും സാംസ്‌കാരികവുമായ പ്രകാശം പരത്തുന്ന നൂറ്റാണ്ടാണ് സമസ്തയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ് ലിം സമുദായത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ സവിശേഷ ഘട്ടമാണ് സമസ്തയുടെ നൂറുവര്‍ഷം. സമസ്തയുമായി പലഘട്ടങ്ങളിലും ബന്ധപ്പെടാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. സമസ്തയുടെ എത്രയോ മനുഷ്യത്വപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ നേരിട്ടുകാണാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ശതാബ്ദി സമാപന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തെ മതനിരപേക്ഷ സമൂഹമായി വളര്‍ത്തുന്നതില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കൊപ്പം സമസ്തയ്ക്കും വലിയ പങ്കുണ്ട്. മതപരമായ ചിട്ടയും വിജ്ഞാനവും പകരുന്നതില്‍ സമസ്ത ശ്രദ്ധിച്ചിട്ടുണ്ട്. 100 വര്‍ഷം ചെറിയ കാലയളവല്ല. സമസ്തയുടെ മുന്നേറ്റ പാതയില്‍ മുന്‍ നേതാക്കള്‍ വഹിച്ച പങ്ക വലുതാണ്. അവരുടെ പ്രവര്‍ത്തന മികവും സംഘാടന മികവും പ്രസ്ഥാനത്തെ മികവുറ്റതാക്കി. ജീര്‍ണാവസ്ഥയില്‍ നിന്ന് സമുദായത്തെ മോചിപ്പിച്ചെടുക്കുന്നതില്‍ സമസ്തയുടെ പ്രവര്‍ത്തനം മികവുറ്റതാണ്. അതാണ് സൂഫി പാരമ്പര്യം.
സമസ്ത ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. വിശ്വാസികളുടെ പ്രശ്‌നങ്ങളില്‍ പ്രകോപന രഹിതമായായിരുന്നു സമസ്തയുടെ ഇടപെടല്‍. മതനിരപേക്ഷ സമൂഹത്തിനേ വര്‍ഗീയതയെ ചെറുക്കാന്‍ കഴിയൂ. രാജ്യം ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സാംസ്‌കാരിക പൈതൃകം തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. പൗരത്വത്തിനു പോലും മതംകാണുന്ന മാനദണ്ഡം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അത്തരത്തിലുള്ള ഒരു നടപടിയും സ്വീകരിക്കാത്ത നാടായി കേരളം നിലനില്‍ക്കും. കാലം ആവശ്യപ്പെടുന്ന ദൗത്യവുമായും സ്വന്തം വ്യക്തിത്വവുമായും മുന്നോട്ടുപോകാന്‍ സമസ്തയ്ക്കു കഴിയട്ടെ. വര്‍ഗീയയ്ക്കും മതരാഷ്ട്രവാദത്തിനുമെതിരേ ഒരുമിച്ചു നീങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment
0 Comments