(ebiz.evisionnews.co) അറേബ്യന്‍ മരുഭൂമിയില്‍ കണ്ട് വരുന്നൊരു ചെടിയാണ് ക്യാപ്പര്‍. അതി കഠിനമായ ചൂടിനെയും മരംകോച്ചുന്ന തണുപ്പിനെയും പ്രതിരോധിച്ച് വാടാതെ നില്‍ക്കാന്‍ പറ്റുന്നതാണ് അതിന്റെ പ്രത്വേകത.ഇങ്ങനെ മാറി മറിയുന്ന ജീവിതത്തിന്റെ ഋതുക്കളില്‍ തളരാതെ വിജയക്കൊടി പാറിച്ചൊരു മനുഷ്യനുണ്ട് കാസര്‍ഗോട്. അബ്ദുല്‍ റഹ്മാന്‍ കുദ്രോളി. കുദ്രോളിയില്‍ മലഞ്ചരക്ക് വ്യാപാരിയായിരുന്ന കുദ്രോളി മുഹമ്മദിന്റെ യും ഖദീജ യുടെയും പതിമൂന്നാമത്തെ മകനായി ജനിച്ച കുദ്രോളി അബ്ദുല്‍ റഹ്മാന്‍ സിനിമയെ വെല്ലുന്ന ജീവിതാനുഭവങ്ങളിലൂടെയാണ് ഗോവയില്‍ അറിയപ്പെടുന്ന കുദ്രോളി കണ്‍സ്റ്റ്രക്ഷന്ന്‍സ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനെ പടുത്തുയര്‍ത്തിയത്. ഗോവയുടെ അഭിമാനമായി മാറിയ പല പ്രൊജക്ടുകള്‍ക്കും നേത്രത്വം കൊടുക്കാന്‍ അദ്ദേഹത്തിന്റെ കമ്പനിക്ക് സാധിച്ചു.
കുട്ടിക്കാലത്ത് സിനിമകളെ ഏറെ ഇഷടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു അബ്ദുല്‍റഹ്മാന്‍ കുദ്രോളി. സ്‌ക്രീനില്‍ മിന്നി മറിയുന്ന മായാലോകത്തെ അദ്ദേഹം കൗതുകത്തോടെ നോക്കി നിന്നിരുന്നു. നഗരങ്ങളിലേക്ക് കുടിയേറി പ്രതിസന്ധികളെ തരണം ചെയ്ത് ഉയരങ്ങള്‍ താണ്ടുന്ന നായകന്മാര്‍ അദ്ദേഹത്തെ ആവേശം കൊള്ളിപ്പിച്ചിരുന്നു. പക്ഷേ ജീവിതം അദ്ദേഹത്തിന് കാത്ത് വെച്ചിരുന്നത് സ്‌ക്രീനിലെ നായകന്‍ ആടുന്നത് പോലൊരു വേഷമായിരുന്നു. ഏഴാം തരം വിദ്യാഭ്യാസം മാത്രം കൈമുതലായുണ്ടായിരുന്ന സാധാരണക്കാരനായ ആ കാസര്‍ഗ്ഗോടുകാരന്‍ ആദ്യം കുടിയേറിയത് കര്‍ണ്ണാടകയിലേക്കായിരുന്നു. മറ്റൊരു ഭാഷയും സംസ്‌കാരവുമുള്ള കര്‍ണ്ണാടകയില്‍ സഹോദരന്റെ കൂടെ കണ്‍സ്ട്രക്ഷന്‍ മേഖലയുടെ ബാല പാഠങ്ങള്‍ അദ്ദേഹം സ്വായത്തമാക്കി. പിതാവ് നല്‍കിയ രണ്ടായിരം രൂപ കൊണ്ട് കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ നടത്താനുള്ള ലൈസന്‍സ് എടുത്തെങ്കിലും പിതാവിന്റെ മരണ രൂപത്തില്‍ വിധി അദ്ദേഹത്തെ വേട്ടയാടി. കര്‍ണ്ണാടകയില്‍ നിന്നും അദ്ദേഹത്തിന് നാട്ടിലേക്ക് തിരിച്ച് വരേണ്ടി വന്നു. ജീവിതം ശൂന്യമായിപ്പോകുന്നത് പോലെ അദ്ദേഹത്തിന് അനുഭവപ്പെട്ടെങ്കിലും അദ്ദേഹം പ്രതീക്ഷ കൈവിട്ടില്ല. പിന്നീട് മറ്റ് മൂത്ത സഹോദരനൊടൊപ്പം ഗോവയില്‍ പോയി പല സംരഭങ്ങളിലേര്‍പ്പെട്ടെങ്കിലും വിജയം കൈവരിക്കാനാവാതെ സ്തംഭിച്ച് നില്‍ക്കാനേ അദ്ദേഹത്തിന് സാധിച്ചുള്ളൂ.
.
![]() |
| Add caption |
വിജയിക്കുന്ന ഏതൊരു പുരുഷന്റെ പിന്നിലും ഒരു സ്ത്രീയുണ്ടാകുമെന്നൊരു ചൊല്ലുണ്ട്. ശരിക്കും അവര്‍ പിന്നിലല്ല, അവനെ നിരുപാധികം സ്നേഹിച്ചും വിശ്വസിച്ചും വെളിച്ചമായി മുന്നില്‍ നില്‍ക്കുന്നത് കൊണ്ടാണ് വിജയപര്‍വ്വം താണ്ടാന്‍ പുരുഷന് സാധിക്കുന്നത്. അങ്ങനെയൊരു ഭാഗ്യം അബ്ദുല്‍ റഹ്മാന്‍ കുദ്രോളിക്ക് ലഭ്യമായതോട് കൂടിയാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാകുന്നത്. 1989 ഡിസംബര്‍ 24 ന് എം എ ഹാജിറയെ വിവാഹം ചെയ്തതോട് കൂടി ഡിസംബറിന്റെ മഞ്ഞും കുളിരും സൗന്ദര്യവും ശിഷ്ടകാലത്തേക്ക് കൂടി അദ്ദേഹത്തെ പൊതിഞ്ഞു. കര്‍ണ്ണാടകയിലെയും ഗോവയിലെയും നിരാശയുടെയും പരാജയത്തിന്റെയും അനുഭവങ്ങളില്‍ നോക്കി നിന്നാല്‍ അടഞ്ഞ വാതിലുകള്‍ മാത്രമേ കാണൂവെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. വീണ്ടും കഠിനദ്ധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും നാളുകള്‍. അതിന് ഫലവുമുണ്ടായി. ഗോവയില്‍ കണ്‍സ്റ്റ്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്യാനുള്ള 1990ല്‍ എക്ലാസ്സ് ലൈസന്‍സ് അദ്ദേഹം തുടക്കം കുറിച്ച സിഎംഎ കണ്‍സ്റ്റ്രക്ഷന്ന്‍ കമ്പനിക്ക് ലഭിച്ചു. ഒരു തുടക്കകമ്പനിക്ക് അപൂര്‍വ്വമായി ലഭിക്കുന്ന അംഗീകാരമായിരുന്നു അത്.
എക്ലാസ്സ് ലൈസന്‍സ് കിട്ടിയ ആത്മ വിശ്വാസത്തില്‍ ആകാശം മുട്ടെ സ്വപ്നങ്ങളുമായി ആദ്യമായൊരു കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് ഏറ്റെടുത്തെങ്കിലും പ്രതിസന്ധികളുടെ മല വെള്ളപ്പാച്ചിലിനെയായിരുന്നു അബ്ദുല്‍ റഹ്മാന്‍ കുദ്രോളിക്ക് നേരിടേണ്ടി വന്നത്. വാസ്കോയിലെ ന്യൂ വാഡയില്‍ ലഭിച്ച ഡി സില്‍ട്ടിംഗ് വര്‍ക്ക് ആരംഭിക്കാന്‍ പണത്തിന്റെയും അനുഭവഞ്ഞാനത്തിന്റെയും പരിമിതികള്‍ വലിയ ചോദ്യ ചിഹ്നമായി മാറി. പുതുമണം മാറത്ത സ്വര്‍ണ്ണം ഊരി നല്‍കി പ്രിയതമ ഹാജറ മല പോലെ അദ്ദേഹത്തിന് പിന്നില്‍ ഉറച്ച് നിന്നു. സാമ്പത്തിക പ്രശ്നത്തിന് പരിഹാരമായെങ്കിലും പ്രദേശത്ത് സൈ്വര്യവിഹാരം നടത്തിയിരുന്ന ഗുണ്ടകളുടെ ഇടപെടല്‍ മൂലം പണി തുടങ്ങാനാവാതെ കമ്പനി ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെടുന്ന സ്ഥിതിവിശേഷം ഉടലെടുത്തു.
കണ്ണില്‍ ഇരുട്ട് പടരുകയും ശരീരം വിയര്‍ക്കുകയും ചെയ്യുന്നത് പോലെ കുദ്രോളിക്ക് അനുഭവപ്പെട്ടു. സ്ഥലം എം എല്‍ എ യും സ്പീക്കറുമായ സൈമന്‍ ഡിസൂസയെ കണ്ടാല്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ സാധിക്കുമെന്ന ഉപദേശം ലഭിച്ചെങ്കിലും അദ്ദേഹത്തെയോ, അദ്ദേഹത്തിന്റെ സ്റ്റാഫിനെയോ പോലും ബന്ധപ്പെടാനുള്ള വഴികള്‍ അബ്ദുല്‍ റഹ്മാന്‍ കുദ്രോളിക്ക് മുന്നില്‍ തെളിഞ്ഞ് വന്നില്ല. ഒരുപാട് പരിശ്രമങ്ങള്‍ക്കൊടുവില്‍ ദൈവ നിയോഗം പോലെ സൈമന്‍ സിസൂസയെ തന്നെ നേരിട്ട് കാണാന്‍ അദ്ദേഹത്തിന് സാധിച്ചു. തന്റെ സങ്കടങ്ങളുടെയും പ്രതിസന്ധികളുടെയും ഭണ്ടാരക്കെട്ട് കുദ്രോളി സ്പീക്കര്‍ക്ക് മുന്നില്‍ ഇറക്കി വെച്ചു. കുദ്രോളിയുടെ നിഷ്കളങ്കതയും കഠിനാധ്വാനവും ബോധ്യപ്പെട്ട സ്പീക്കര്‍ കുദ്രോളിക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. മാത്രമല്ല ആ വര്‍ക്ക് പൂര്‍ത്തിയാക്കാന്‍ കൂടെ നില്‍ക്കുകയും ചെയ്തു. അബ്ദുല്‍ റഹ്മാന്‍ കുദ്രോളിയുടെ ജീവിതത്തിലെ പുതിയൊരധ്യായം തുടക്കം കുറിക്കപ്പെടുകയായിരുന്നു.
ഭാഷാപ്രശ്‌നം, പരിചയക്കുറവ്, ഗുണ്ടകളുടെയും കയ്യൂക്കുള്ളവരുടെയും വെല്ലുവിളികള്‍, സാമ്പത്തിക- തൊഴില്‍ പ്രശ്‌നങ്ങള്‍.. എല്ലാത്തിനെയും ഒറ്റക്ക് അതിജീവിച്ച് അബ്ദുല്‍ റഹ്മാന്‍ കുദ്രോളിയെന്ന പുതിയൊരു മനുഷ്യന്‍ പിറക്കുകയായിരുന്നു. ആറ് ലക്ഷം നഷ്ടം വരുമെന്ന് പ്രതീക്ഷിച്ചിരുന്ന വര്‍ക്കില്‍ പതിനഞ്ച് ലക്ഷം ലാഭം കിട്ടി. വാടകക്ക് സ്‌കൂട്ടറെടുത്ത് ജോലികാര്യങ്ങള്‍ക്ക് അലഞ്ഞിരുന്ന അബ്ദുല്‍ റഹ്മാന്‍ കുദ്രോളി ആദ്യമായി കാര്‍ വാങ്ങി. ആ കാറിലൂടെ ഗോവയുടെ കടല്‍ക്കാറ്റേറ്റ് സഞ്ചരിക്കുമ്പോള്‍ പുതിയൊരു ലോകത്തെ അദ്ദേഹം കണ്ടു. കടലിന്റെ വലിപ്പവും വൈവിധ്യവും അപ്പോഴാണ് അബ്ദുല്‍ റഹ്മാന്‍ കുദ്രോളിക്ക് അനുഭവപ്പെട്ടത്. തനിക്കുള്ള മുത്തും പവിഴവും അവിടെ ഉണ്ടാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. Miles to go before I sleep, Miles to go before I sleep എന്ന കവിത പോലെ നല്ലൊരു ഭാവിക്കായി അദ്ദേഹം നിരന്തരം പരിശ്രമിച്ചു. ആ പരിശ്രമങ്ങള്‍ക്ക് ഫലം കണ്ടു.
2004ല്‍ സിഎംഎ കണ്‍സ്ട്രക്ഷന്‍ കമ്പനി കുദ്രോളി കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡില്‍ ലയിച്ചു. ഗോവയിലും കര്‍ണാടകത്തിലും ഇന്ത്യയിലെ പല പ്രദേശങ്ങളിലും യുഎഇയിലുമായി നൂറുകണക്കിന് വര്‍ക്കുകള്‍ പലതും ആ സംസ്ഥാനങ്ങളുടെ അഭിമാന പ്രൊജക്ടുകളായി മാറി. ചെര്‍ക്കള-ജല്‍സൂര്‍ റോഡ്, അട്ടപ്പാടി-മണ്ണാര്‍ക്കാട് റോഡ്, കോട്ടച്ചേരി- പാണത്തൂര്‍ റോഡ് തുടങ്ങിയവ അദ്ദേഹത്തിന്റെ കേരളത്തിലെ വര്‍ക്കുകളാണ്. ഇന്ധി ബ്രാഞ്ച്ക്കനാല്‍, എആര്‍ബിസി അല്‍മട്ടി, മര്‍ഡോള്‍ ബൈപാസ്, ഇസ്‌റ്റേണ്‍ ബൈപാസ്, ചപ്പോളി എംഐ ടാങ്ക് ഹെഡ് റെഗുലേറ്റര്‍ കനാല്‍ തുടങ്ങിയവ ഗോവയിലെയും കര്‍ണ്ണാടകയിലെയും പ്രധാനവര്‍ക്കുകളാണ്. ഗോവ മുഖ്യമന്ത്രിമാരായിരുന്ന രവിനയിക്ക്, മനോഹര്‍ പരീക്കര്‍, ലൂസിന്‍ ഫെരോര, ചര്‍ച്ചില്‍ അലിമ മഹാരാഷ്ട്ര എംപി മാരായിരുന്ന ഗോഖിനാഥ് മുണ്ടെ, രാജന്‍ വിചാര കര്‍ണ്ണാടകയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളായ സിഎം ഇബ്രാഹിം, ഖമറുല്‍ ഇസ്ലാം, കേരളത്തില്‍ കെഎം മാണി, പികെ കുഞ്ഞാലിക്കുട്ടി, ഇബ്രാഹിം കുഞ്ഞ് തുടങ്ങിയ നേതാക്കളൊക്കെയായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ അബ്ദുല്‍ റഹ്മാന്‍ കുദ്രോളിക്ക് സാധിച്ചു. കുദ്രോളി ഗ്രൂപ്പിന്റെ ബിസിനസ് കടല്‍ കടന്ന് യുഎയിലേക്കും വ്യാപിച്ചിരിക്കുകയാണ് എആര്‍ കുദ്രോളി ഡെവലപ്പേര്‍സ് ആന്റ് ട്രെഡിംഗ് എല്‍ എല്‍സി എന്ന കമ്പനി.
2008ല്‍ രാജീവ് ഗാന്ധി ഷിരോമണി അവാര്‍ഡ് ഹരിയാന ഗവര്‍ണര്‍ എആര്‍ ഖിദ് വേയില്‍ നിന്നും ഏറ്റുവാങ്ങി. 2018ല്‍ ഡോ അബ്ദുല്‍ കലാം എക്‌സലന്‍സി അവാര്‍ഡ്, ചത്തിസ്ഘട്ട് ഗവര്‍ണര്‍ കെഎം സേത്തില്‍ നിന്നും യുഎഇ അംമ്പസിഡര്‍, നവ്ദീപ് സിംഗില്‍ നിന്ന് അന്തരാഷ്ട്ര ലീഡര്‍ഷിപ്പിനുള്ള ഇന്നോവേഷന്‍ എക്‌സലന്‍സി അവാര്‍ഡും ലഭിച്ചു. ഇന്ദിരാഗാന്ധി സത്ഭവന അവാര്‍ഡ് ബിഹാര്‍ ഗവര്‍ണര്‍ ആര്‍എല്‍ ബാട്ടീയയില്‍ നിന്നും ഏറ്റുവാങ്ങി. 2019ല്‍ അന്തരാഷ്ട്ര ലീഡര്‍ഷിപ്പിനുള്ള ഇന്നോവേഷന്‍ എക്‌സലന്‍സി അവാര്‍ഡ് തായ്‌ലാന്റ് മുന്‍ പ്രധാനമന്ത്രി കോണ്‍ഡബ്ബര്‍ നാഷിയില്‍ നിന്നും ഏറ്റുവാങ്ങി. മക്കള്‍: ഡോ: അന്‍സാറ റഹ്മാന്‍. മരുമകന്‍: ശിഹാബ് (എഞ്ചിനിയര്‍ എയര്‍നോട്ടിക്ക്), മുഹമ്മദ് അജ്മല്‍ (സിവില്‍ എഞ്ചിനിയര്‍), മരുമകള്‍: നുഹ (ആര്‍ക്ക്), അന്‍വര്‍ റഹ്മാന്‍, (സിവില്‍ എഞ്ചിനിയര്‍, MBA അമേരിക്കന്‍ യൂനിവേഴ്‌സിറ്റി ഓഫ് ഷാര്‍ജ), ആസിഫ റഹ്മാന്‍ വിദ്യാര്‍ത്ഥി.
Keywords: Ten-icons-of-kasaragod-Icon-Kasaragod-Kudroli-abdulrahman-Abdul-rahiman-Kudroli-അബ്ദുൽ റഹ്മാൻ കുദ്രോളി




Post a Comment
0 Comments