കൊച്ചി (www.evisionnews.co) കാസർകോട് ജില്ലയിലെ കർണാടക അതിർത്തി റോഡുകൾ തുറക്കാൻ നടപടിയെടുക്കണമെന്ന് കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.
വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും രാത്രി നടത്തിയ അടിയന്തര ഹിയറിങിന് ശേഷം ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ പറയുന്നു. ദേശീയപാത അടച്ചിട്ടതോടെ വടക്കൻ കേരളത്തിലെ ജനങ്ങൾ ചികിത്സകിട്ടാതെ ബുദ്ധിമുട്ടുന്ന പ്രശ്നം മനുഷ്യാവകാശത്തിന്റേതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര ചികിത്സക്കായി യാത്ര ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ ബാധ്യസ്ഥമാണ്. അതിനുവേണ്ടി തടസ്സങ്ങൾ നീക്കേണ്ടത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി ഉത്തരവിൽ പറയുന്നു. കർണാടക സർക്കാർ ദേശീയപാതയിൽ ഉയർത്തിയിട്ടുള്ള തടസ്സം നീക്കംചെയ്യാൻ സത്വരം ഇടപെടണമെന്നും കോടതി നിർദ്ദേശിച്ചു. അടിയന്തരമായി വിഷയത്തിൽ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഉത്തരവിൽ പറയുന്നു.
രൂക്ഷ കോവിഡ് ബാധിത പ്രദേശമായ കാസർകോട്ടേക്കുള്ള അതിർത്തിപാത തുറക്കാനാവില്ലെന്ന് കർണാടക അഡ്വക്കേറ്റ് ജനറൽ അറിയിച്ച പശ്ചാത്തലത്തിൽ കോടതി കർണാടക സംസ്ഥാനത്തിനെതിരേ കടുത്ത വിമർശനമുന്നയിച്ചു. കർണാടകത്തിന്റെ നടപടിയെ മനുഷ്യത്വരഹിതമെന്നാണ് കോടതി വിശേഷിപ്പിച്ചത്.
Post a Comment
0 Comments