Type Here to Get Search Results !

Bottom Ad

നാലുവരിപ്പാത: മിക്ക വില്ലേജുകളിലെയും ഭൂമിവില പോലും നിശ്ചയിച്ചിട്ടില്ല: ആര്‍.ഐ നിയമിക്കണമെന്ന് ആവശ്യം


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ നാലുവരിപ്പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുമ്പോഴും ഭൂമിയുടെയും കെട്ടിടത്തിന്റെയും വില നിശ്ചയിക്കാത്ത വില്ലേജുകളുണ്ടെന്ന് ആരോപണം. ദേശീയപാത വികസനംമൂലം സ്ഥലവും സ്ഥാപനങ്ങളും വീടുകളും മറ്റും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ നിരവധി വില്ലേജുകളില്‍ കെട്ടിടത്തിന്റെ വില നിശ്ചയിച്ചിട്ടില്ല. ചില വില്ലേജുകളില്‍ ഭൂമിയുടെ വില പോലും നിശ്ചയിച്ചിട്ടില്ല. ഇതു രണ്ടും നടന്നാലെ നഷ്ടപരിഹാരം നല്‍കാന്‍ കഴിയുകയുള്ളൂ. ഇവ പൂര്‍ത്തീകരിച്ച വില്ലേജുകളിലെ ഉടമകള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ കുഡ്ലു, പുത്തൂര്‍ വില്ലേജുകളിലാണ് ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുന്നത്. ഇതില്‍ കുഡ്ലു വില്ലേജിലെ ഉടമകള്‍ക്ക് ഭാഗികമായി നഷ്ടപരിഹാരം നല്‍കി കഴിഞ്ഞു. പണം കിട്ടിയവര്‍ കെട്ടിടം ഒഴിഞ്ഞുകൊടുത്തിട്ടുമുണ്ട്. എന്നാല്‍ പുത്തൂര്‍ വില്ലേജിലെ കൃഷിഭവന്‍ ജംഗ്ഷന്‍ മുതല്‍ കുന്നില്‍ വരെ ഇനിയും വില നിശ്ചയിച്ചിട്ടില്ല. കെട്ടിടങ്ങളുടെ വിലയും നിശ്ചയിക്കാനുണ്ട്. ഭൂമിയുടെ വില നിശ്ചയിക്കേണ്ടത് ദേശീയ പാത എല്‍.എ വിഭാഗത്തിലെ ആര്‍. ഐമാരാണ്. ഇനിയും വില നിശ്ചയിക്കാത്ത ഭൂമിയുടെയുടെയും കെട്ടിടങ്ങളുടെയും വില ഉടന്‍ നിശ്ചയിക്കണമെന്നും ഭൂമിക്ക് വളരെ കുറച്ച് വില നിശ്ചയിച്ച പുത്തൂര്‍, കുഡ്‌ലു വില്ലേജിലെ ഭൂമി വില പുന:പരിശോധിക്കണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍, സാമൂഹിക പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍ തുടങ്ങിയവര്‍ ജില്ലാ കലക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍ (എന്‍. എച്ച്) എന്നിവരോട് ആവശ്യപ്പെട്ടിരുന്നു. ജനപ്രതിനിധികള്‍ ജില്ലാ വികസന സമിതി യോഗത്തിലും പ്രശ്‌നം ഉന്നയിച്ചിരുന്നു.

ഇതുവരെ ജില്ലയില്‍ 25ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം നല്‍കിയിട്ടുള്ളത്. അടുക്കത്ത് ബയല്‍, കാസര്‍കോട്, കാഞ്ഞങ്ങാട് വില്ലേജുകളിലെ നഷ്ടപരിഹാരം നല്‍കുന്നത് താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്. ഇവിടങ്ങളില്‍ നഷ്ടപരിഹാര തുക നിശ്ചയിച്ചത് കൂടുതലാണെന്നാണ് ദേശീയ പാത അതോറിറ്റി വിഭാഗം പറയുന്നത്. നിലവിലുള്ള മാനദണ്ഡ പ്രകാരമാണ് വില നിശ്ചയിച്ചതെന്നും തുക നല്‍കണമെന്നുമാണ് ഭൂമി ഏറ്റെടുക്കല്‍ വിഭാഗം നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് ജില്ലാ കലക്ടര്‍ ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ 17ന് കലക്ട്രേറ്റില്‍ യോഗം ചേരും. നേരത്തെ 22 ഹെക്ടറിലെ 1663 ഭൂവുടമകള്‍ക്കായി 365.30 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ 292.24 കോടി രൂപ ഉടമകള്‍ക്ക് കൈമാറി. 20.86 കോടി രൂപ മതിയായ രേഖകള്‍ നല്‍കുന്നതിനനുസരിച്ച് കൈമാറും.

പുത്തൂര്‍ വില്ലേജിലെ ഭൂമിക്ക് വില നിശ്ചയിക്കാത്ത ഭാഗങ്ങളില്‍ ഭൂമിവില നിശ്ചയിക്കാന്‍ എത്രയും വേഗത്തില്‍ ആര്‍.ഐയെ നിയമിക്കണമെന്ന് പതിനഞ്ചാം വാര്‍ഡ് മുസ്്‌ലിം ലീഗ് നേതൃയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.പി അബ്ദുല്ല അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ട്രഷറര്‍ എസ്.പി സലാഹുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുന്നില്‍, ഹംസ പുത്തൂര്‍, ഡി.പി ഷാഫി, മുഹമ്മദ് പള്ളത്തി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad