Type Here to Get Search Results !

Bottom Ad

ജില്ലയില്‍ 109 ലൈംഗികാതിക്രമ കേസുകള്‍: ലൈംഗിക അതിക്രമങ്ങളില്‍ മുന്നില്‍ പിതാക്കള്‍

കാസര്‍കോട് (www.evisionnews.co): വിവിധ മേഖലകളില്‍ കുട്ടികള്‍ക്കെതിരേയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ എ.ഡി.എം എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചൈല്‍ഡ് ലൈന്‍ ഉപദേശക സമിതിയോഗം തീരുമാനിച്ചു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. 

വിദ്യാഭ്യാസ വകുപ്പ്, പോലീസ്, എക്സൈസ്, സാമൂഹിക നീതി വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, പട്ടികജാതി, പട്ടിക വര്‍ഗ വകുപ്പുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ ചൈല്‍ഡ്ലൈന്‍ കൂടുതല്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തും. ഇതിനായി 30പേര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ 2018 ഏപ്രില്‍ മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെ ജില്ലയില്‍ 656 സംഭവങ്ങളില്‍ ചൈല്‍ഡ്ലൈന്‍ ഇടപെടലുകള്‍ നടത്തി. ബാലവേല എട്ട്, ശൈശവ വിവാഹം രണ്ട്, ശാരീരികാതിക്രമം 114, ബാല ഭിക്ഷാടനം ആറു, ലൈംഗിക അതിക്രമം 109, ക്രൂരമര്‍ദ്ദനം ഒന്ന്, മനുഷ്യക്കടത്ത്/ തട്ടിക്കൊണ്ട് പോകല്‍ മൂന്ന്, കുട്ടികളെ കാണാതായത് രണ്ട്, കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് 15 കേസുകള്‍, കൗണ്‍സിലിങ് 258 എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി 656 സംഭവങ്ങളിലാണ് ചൈല്‍ഡ് ലൈന്‍ ഇടപെട്ടത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ അതിക്രമങ്ങള്‍ക്ക് ഇരയായത് കാസര്‍കോട് നഗരസഭ പരിധിയിലും ചെങ്കള ഗ്രാമപഞ്ചായത്ത് പരിധിയിലുമാണ്. കുട്ടികള്‍ക്കെതിരെ അതിക്രമം നടന്ന സ്ഥലങ്ങളുടെ മാപ്പ് യോഗത്തില്‍ എഡിഎം എന്‍ ദേവീദാസ് എഎസ്പി പിബി പ്രഷോഭിന് കൈമാറി.

ജില്ലയില്‍ ഈ കാലയളവില്‍ 86പെണ്‍കുട്ടികളും 26ആണ്‍കുട്ടികളുമുള്‍പ്പെടെ 109കുട്ടികളാണ് ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായത്. രണ്ടാനച്ഛന്‍മാരെക്കാള്‍ കൂടുതല്‍ സ്വന്തം അച്ഛന്‍മാരാണ് കുട്ടികളോട് ലൈംഗികാതിക്രമം കാണിച്ചതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അച്ഛന്മാരില്‍ നിന്ന് എട്ടു കുട്ടികളും രണ്ടാനച്ഛന്‍മാരില്‍ നിന്ന് നാലു കുട്ടികളുമാണ് ലൈംഗികാതിക്രമങ്ങള്‍ക്കിരയായത്. കുട്ടികള്‍ക്കെതിരേ കൂടുതല്‍ ലൈംഗികാതിക്രമം ഉണ്ടായത് അയല്‍വാസികളില്‍ നിന്നാണ്. ബന്ധുക്കളില്‍ നിന്ന് 26കുട്ടികള്‍ക്കും അധ്യാപകരില്‍ നിന്നും 26 കുട്ടികള്‍ക്കും അപരിചിതരില്‍ നിന്ന് 16 കുട്ടികള്‍ക്കുമാണ് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്.

ശാരീരികാതിക്രമങ്ങള്‍ക്ക് ഇരയായത് 77ആണ്‍കുട്ടികളും 37പെണ്‍കുട്ടികളുമുള്‍പ്പെടെ 114കുട്ടികളാണ്. ബന്ധുക്കളില്‍ നിന്ന് 26 കുട്ടികള്‍ക്കും അച്ഛന്‍മാരില്‍ നിന്ന് 12കുട്ടികള്‍ക്കുമാണ് ദേഹോപദ്രവം ഏറ്റത്. അമ്മമാരില്‍ നിന്ന് ഏഴുപേര്‍, രണ്ടാനച്ഛന്‍മാരില്‍ നിന്ന് നാല്, രണ്ടാനമ്മ 2, അയല്‍വാസികള്‍ 19, ബസ്തൊഴിലാളികള്‍ 5, സ്‌കൂള്‍ അധ്യാപകര്‍ 23, മദ്രസാധ്യാപകരില്‍ നിന്ന് മൂന്ന്, മറ്റുള്ളവരില്‍ നിന്ന് (ഹോസ്റ്റല്‍ വാര്‍ഡന്‍, സഹപാഠി, പോലീസ്, അപരിചിതന്‍) 13 കുട്ടികളുമാണ് ശാരീരികാതിക്രമത്തിന് ഇരയായത്.

സ്‌കൂളുകളില്‍ കൗണ്‍സിലിങ്ങിന് യോഗ്യതയുള്ളവരെ മാത്രം നിയമിക്കണം. കുട്ടികള്‍ അപരിചിതരോട് ബൈക്കുകളിലോ മറ്റു വാഹനങ്ങളിലോ ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യരുത്. സ്‌കൂളുകളിലെ കൊഴിഞ്ഞു പോക്ക് തടയുന്നതിന് നടപടി സ്വീകരിക്കും. സ്‌കൂളുകളുടെ പരിസരത്തുള്ള കടകളില്‍ ലഹരി ഉത്പന്നങ്ങളുടെ വില്‍പ്പന തടയുന്നതിന് പ്രത്യേക പരിശോധന നടത്തും.

കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 1098 എന്ന നമ്പറില്‍ അറിയിക്കണം. അഡീഷണല്‍ എസ്.പി പി.ബി പ്രഷോഭ്, ചൈല്‍ഡ്ലൈന്‍ ജില്ലാ കോഡിനേറ്റര്‍ അനീഷ് ജോസ്, സി.ഡബ്ല്യു.സി ചെയര്‍പേഴ്സണ്‍ പി പി ശ്യമള ദേവി, വിദ്യാഭ്യാ ഉപഡയറക്ടര്‍ കെ.എന്‍ പുഷ്പ, ചൈല്‍ഡ്ലൈന്‍ കോഡിനേറ്റര്‍മാരായ എം. ഉദയകുമാര്‍, കെ.വി ലിഷ, ഡി.സി.പി.ഒ സി.എ ബിന്ദു, ചൈല്‍ഡ് ലൈന്‍ സെന്റര്‍ ഡയറക്ടര്‍ എ.എ അബ്ദുല്‍ റഹിമാന്‍ പങ്കെടുത്തു.


Post a Comment

0 Comments

Top Post Ad

Below Post Ad