Type Here to Get Search Results !

Bottom Ad

കല്യോട്ട് ഇരട്ടക്കൊല: സാക്ഷിമൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതിയില്‍ പുതുക്കിയ ഹരജി

Image result for periya murder

കാസര്‍കോട് (www.evisionnews.co): യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സാക്ഷിമൊഴികളിലെ വൈരുദ്ധ്യം ഉള്‍പ്പടെയുള്ള ന്യൂനതകള്‍ ചൂണ്ടിക്കാട്ടി സി.ബി.ഐ അന്വേഷണത്തിനായി ഹൈക്കോടതിയില്‍ പുതുക്കിയ ഹരജി നല്‍കി. കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണ് കുറ്റപത്രത്തിലെ അപാകതകളടക്കം ചൂണ്ടിക്കാട്ടി പുതുക്കിയ ഹരജി നല്‍കിയത്. 

ഇരട്ടക്കൊലക്കേസില്‍ ക്രൈംബ്രാഞ്ച് ഹൊസ്ദുര്‍ഗ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ 25ഓളം അപാകതകള്‍ ചൂണ്ടിക്കാണിച്ചും ആദ്യം നല്‍കിയ ഹരജിയിലെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തിയുമാണ് പുതിയ ഹരജി നല്‍കിയത്. അന്തിമവാദം സെപ്തംബര്‍ 23ന് നടക്കും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ആദ്യം ഹരജി നല്‍കുന്ന സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ദിവസങ്ങള്‍ കഴിഞ്ഞ് ഹരജിയില്‍ വാദം കേള്‍ക്കാന്‍ തുടങ്ങുമ്പോഴാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 

സാക്ഷി മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നതാണ് ഒന്നാമത്തെ ന്യൂനതയായി പുതുക്കിയ ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നത്. സി.പി.എം നേതാക്കളും പ്രതികളുടെ ബന്ധുക്കളുമുള്‍പ്പെടെ 47പേരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെയും പുതിയ ഹരജിയില്‍ ചോദ്യം ചെയ്യുന്നു. ഇവരില്‍ പലരും കൊലപാതക ഗൂഡാലോചനയില്‍ പങ്കാളികളാണെന്നും ഹരജിയില്‍ വ്യക്തമാക്കി. മൃതദേഹ പരിശോധന റിപ്പോര്‍ട്ടും ആയുധങ്ങളുടെ മൂര്‍ച്ചയും തമ്മിലുള്ള പൊരുത്തക്കേടുകളും പ്രത്യേകം എടുത്തു പറയുന്നു. കേസിലെ നിര്‍ണായക തെളിവായ ആയുധങ്ങള്‍ കണ്ടെടുക്കുമ്പോള്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല. രാഷ്ട്രീയ ഇടപെടലാണ് ഗൗരവമേറിയ ഇത്തരം തെളിവുകളെ അലംഭാവത്തോടെ സമീപിക്കാന്‍ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചതെന്നും ഹരജിയില്‍ വിശദീകരിച്ചു. ഫെബ്രുവരി 17നാണ് കൃപേഷും ശരത് ലാലും കൊലചെയ്യപ്പെട്ടത്.

Post a Comment

0 Comments

Top Post Ad

Below Post Ad