Type Here to Get Search Results !

Bottom Ad

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ വി.ജി സിദ്ധാര്‍ഥ ഹെഗ്ഡെയുടെ മൃതദേഹം നേത്രാവതി നദിയില്‍ കണ്ടെത്തി

മംഗളൂരു (www.evisionnews.co): രാജ്യത്തെ മുന്‍നിര കോഫി ശൃംഖലയായ 'കഫേ കോഫി ഡേ' ഉടമയും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മകളുടെ ഭര്‍ത്താവുമായ വി.ജി സിദ്ധാര്‍ഥ ഹെഗ്ഡെ(60)യുടെ മൃതദേഹം നേത്രാവതി നദിയില്‍ നിന്ന് കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ മംഗളൂരു നേത്രാവതിനദിക്കു കുറുകെയുള്ള പാലത്തിനു സമീപത്താണ് കാണാതായത്. നീണ്ട 34മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ പാലത്തിന് സമീപമുള്ള ഹൊയ്‌കെ ബസാറില്‍ നിന്ന് ഇന്ന് പുലര്‍ച്ച ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

നേത്രാവദി നദി കടലിനോട് ചേരുന്ന ഹോയ്‌കെ ബസാറില്‍ മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിക്കുകയും മൃതദേഹം കരയ്‌ക്കെത്തിക്കുകയുമായിരുന്നു. നാവികസേനയുടെയും തീരരക്ഷാസേനയുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയിരുന്നത്. 

തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സിദ്ധാര്‍ഥ സ്വന്തം കാറില്‍ ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ടത്. ഒപ്പം ഡ്രൈവര്‍ ബസവരാജും ഉണ്ടായിരുന്നു. ഹാസനിലെ സകലേഷ്പുരയില്‍നിന്ന് കാര്‍ മംഗളൂരുവിലേക്ക് വിടാന്‍ ആവശ്യപ്പെട്ടെന്നാണ് ബസവരാജ് പറയുന്നത്. വൈകീട്ട് ഏഴോടെ മംഗളൂരുവിലെത്തി. നഗരത്തില്‍ കയറാതെ നേത്രാവതി പാലത്തിനരികിലേക്ക് വണ്ടിവിടാന്‍ സിദ്ധാര്‍ഥ നിര്‍ദേശിച്ചു. ഇതിനിടെ സിദ്ധാര്‍ഥയ്ക്ക് ഫോണ്‍വന്നു. വണ്ടി നേത്രാവതിപാലത്തിനരികെ നിര്‍ത്താനും പാലത്തിന്റെ മറുവശത്ത് കാത്തുനില്‍ക്കാനും പറഞ്ഞു.

പാലത്തിനപ്പുറത്തേക്ക് നടന്നുവന്ന സിദ്ധാര്‍ഥ, ഒന്നുകൂടി നടന്നുവരാമെന്ന് പറഞ്ഞു. എന്നാല്‍, അരമണിക്കൂര്‍ കഴിഞ്ഞും തിരിച്ചെത്തിയില്ല. ഫോണ്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് ബന്ധുക്കളെയും പോലീസിനെയും വിവരമറിയിച്ചെന്നും ബസവരാജ് മൊഴിനല്‍കി.




Post a Comment

0 Comments

Top Post Ad

Below Post Ad