കാസര്‍കോട് (www.evisionnews.co): ജമ്മു കാശ്മീരിലെ കത്വയിലെ സംഭവത്തിന് ശേഷം നീതിയുടെ പോരാട്ട വഴിയില്‍ വിശ്രമമില്ലാതെ ഓടിനടക്കുന്ന യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈറിന് പത്താന്‍കോട്ട് വിധി അഭിമാനിക്കാനേറെയുണ്ട്. രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത് മുതല്‍ കേരളക്കരയില്‍ നിന്നും ആദ്യം ഓടിയെത്തിയത് സി.കെ സുബൈറായിരുന്നു.
സംഭവത്തെ കേവലം വൈകാരികമായി കണ്ട് താല്‍ക്കാലികമായ ബഹളം വെക്കലിനപ്പുറം ഒറ്റയാനായി നിയമ വിദഗ്ധരുമായി കൂടിച്ചേര്‍ന്ന് എല്ലാ പഴുതുകളും അടച്ച് നിയമ പോരാട്ടത്തിന് നേതൃത്വം നല്‍കുകയായിരുന്നു സി.കെ സുബൈര്‍. പ്രഗല്‍ഭ അഭിഭാഷകനായ അഡ്വ. മുബീന്‍ ഫാറൂഖിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തി. കേസിന്റെ ഓരോ നീക്കങ്ങളും സൂക്ഷമായി വിലയിരുത്തി കൊണ്ടുപോകാന്‍ സുബൈറിന്റെയും സംഘത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ സഹായകമായി. വിധി പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വളരെ കൃത്യമായ നീക്കങ്ങള്‍ യൂത്ത് ലീഗിന്റെ ദേശീയ നേതൃത്വം നടത്തി.
കേസ് വാദിക്കാന്‍ ആവശ്യമായ സാമ്പത്തിക സഹായം നല്‍കാമെന്നാണ് അന്ന് ആ കുടുംബത്തെ അറിയിച്ചത്. പിന്നീട് കേസ് പഠാന്‍കോട്ടിലേക്ക് മാറ്റിയതോടെ നിയമ സഹായത്തിന് സാമ്പത്തിക സഹായം ആവശ്യമായി വന്നു. ഈസാഹചര്യത്തില്‍ യൂത്ത് ലീഗ് കുടുംബത്തിന് വേണ്ടി മുന്നില്‍ നില്‍ക്കുകയായിരുന്നു.
'മുബീന്‍ ഫാറൂഖിയെ കുടുംബം കേസ് ഏല്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തെ സഹായിക്കാന്‍ രണ്ട് അഭിഭാഷകരെ യൂത്ത് ലീഗ് തയാറാക്കിയിരുന്നു. സീനീയര്‍ അഭിഭാഷകരായ കെകെ പുരി, ഹര്‍ഭജന്‍ സിങ് എന്നിവരെ കുടുംബത്തിന് ലഭ്യമാക്കിയത് യൂത്ത് ലീഗായിരുന്നു. കേസിന്റെ ഓരോ ഘട്ടത്തിലും കുടുംബത്തിന് മാനസികമായ പിന്തുണ നല്‍കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സുബൈര്‍ പറഞ്ഞു.
2018 ജനുവരി 17നാണ് ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ഒരു ഗ്രാമത്തില്‍ എട്ടുവയസുകാരി പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ രാജ്യമെമ്പാടും വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളും. ഇനിതിനിടയിലാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നിയമപോരാട്ടത്തില്‍ സജീവമാകുന്നത്.
രാജ്യം കാതോര്‍ത്ത വിധി കേള്‍ക്കാന്‍ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈര്‍, ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫൈസല്‍ ബാബു,, ദേശീയ കമ്മിറ്റിയംഗം ഷിബു മീരാന്‍ കോടതിയിലെത്തിയിരുന്നു.

Post a Comment
0 Comments