Type Here to Get Search Results !

Bottom Ad

കല്യോട്ട് കുപ്രചരങ്ങള്‍ നടത്തി സി.പി.എം അക്രമത്തിന് കോപ്പുകൂട്ടുന്നു: ഹക്കീം കുന്നില്‍

Image result for hakeem kunnilകാസര്‍കോട് (www.evisionnews.co): കല്ല്യോട്ട് വ്യാപകമായ കുപ്രചരണങ്ങള്‍ നടത്തി സി.പി.എം അക്രമത്തിന് അണികള്‍ക്ക് പ്രേരണ നല്‍കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ പ്രസ്താവിച്ചു. കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവന നിരുത്തരവാദപരമെന്ന പി. കരുണാകരന്‍ എം.പിയുടെ പ്രതികരണം എം.എല്‍.എയെയും മുതിര്‍ന്ന നേതാക്കളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന്റെ ജാള്യത മറക്കാനുള്ള പാഴ്ശ്രമമാണ്. കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്ന വല്‍സരാജിന്റെ കടതുറക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്നുള്ളത് സി.പി.എം വ്യാജ പ്രചാരണമാണ്. ജില്ലാ പൊലീസ് ചീഫിന് മുമ്പാകെ കട തുറക്കുന്നതിന് കോണ്‍ഗ്രസ് എതിരല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് ശേഷം നിരവധി ദിവസം കട സുഗമമായി പ്രവര്‍ത്തിക്കുകയും ചെയ്തു. 

എന്നാല്‍ പിന്നീട് പുറമെ നിന്ന് സിപിഎം ക്രിമിനലുകള്‍ക്ക് തമ്പടിക്കാനുള്ള താവളമാക്കി ഈകടയെ മാറ്റുകയും വഴിപോക്കരെ അസഭ്യം പറയാനും മൊബൈലില്‍ ഫോട്ടോ പകര്‍ത്താനും കടയെ ഉപയോഗിച്ച് പ്രകോപനം സൃഷ്ടിക്കുകയാണ് സി.പി.എം ചെയ്തത്. കൊലയാളിയുടെതെന്ന് നാട്ടുകാര്‍ സംശയിക്കുന്ന കടയിലേക്ക് സാധനം വാങ്ങാന്‍ ആരും പോകുന്നില്ലെങ്കില്‍ അതിന് കോണ്‍ഗ്രസിന്റെ പുറത്ത് കുതിര കയറിയിട്ട് കാര്യമില്ല. പ്രതിഷേധത്തിന്റെ പേരില്‍ എം.പിയുടെ സാന്നിധ്യത്തിലാണ് സി.പി.എം പ്രവര്‍ത്തകര്‍ കല്യോട്ട് അഴിഞ്ഞാട്ടം നടത്തിയത്. ശശി സ്മാരക സ്തൂപവും ശരത് ലാലിന്റെയും ക്യപേഷിന്റെയും ബോര്‍ഡുകളും വാദ്യകലാസംഘത്തിന്റെ ഓഫീസും സി.പി.എമ്മുകാര്‍ അടിച്ചുതകര്‍ത്തത് പി. കരുണാകരന്‍ എംപി.യുടെ കണ്‍മുന്നില്‍ വെച്ചാണ്. മകന്‍ നഷ്ടപ്പെട്ട വേദനയില്‍ മുക്തനാകാത്ത കൃപേഷിന്റെ പിതാവ് കൃഷ്ണനെതിരെ വധഭീഷണി മുഴക്കിയതിനെ എം.പി ന്യായീകരിക്കുമോ? സ്ഥലം സന്ദര്‍ശിച്ച് വസ്തുത മനസിലാക്കിയിട്ടാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

സമാധാന അന്തരീക്ഷത്തിലേക്ക് തിരിച്ചുവരികയായിരുന്ന പ്രദേശത്ത് ദീപുവിന്റെ വീടിന് നേരെ ബോംബാക്രമണം നടത്തി വീണ്ടും അക്രമത്തിലേക്ക് കൊണ്ടെത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം സി.പിഎമ്മിനാണ്. പൊലീസ് കാവലില്‍ നടന്ന അക്രമത്തെ കയ്യുംകെട്ടി നോക്കി നിന്നിട്ട് പി. കരുണാകരന്‍ എം.പി സമാധാനത്തിന്റെ മാലാഖ ചമയുകയാണ്. ഏതു ഗംഗയില്‍ പോയി കുളിച്ചാലും നിരപരാധികളായ രണ്ട് ചെറുപ്പക്കാരുടെ ചോരക്കറ സി.പി.എം നേതാക്കളുടെ കൈകളില്‍ നിന്നും മാഞ്ഞു പോകില്ല. ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തിന് പ്രത്യക്ഷമായും പരോക്ഷമായും കൂട്ടുനിന്ന് പരല്‍ മീനുകള്‍ മുതല്‍ തിമിംഗലം വരെയുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരും. പ്രകോപനം കൊണ്ട് അതു തടയാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണ്. ലോകത്തെ ഞെട്ടിപ്പിച്ച ഇരട്ടക്കുരുതിയിലെ കുറ്റവാളികള്‍ക്ക് സംരക്ഷണ കവചമൊരുക്കാന്‍ ആദ്യം രംഗത്തുവരികയും കൊലപാതകികളുടെ വീട്ടിലെ നിത്യ സന്ദര്‍ശകനുമായ എം.പിയില്‍ നിന്നും സമാധാന ശ്രമങ്ങള്‍ക്കായി എന്താണ് ജനങ്ങള്‍ പ്രതീക്ഷിക്കേണ്ടതെന്നും ഡി.സി.സി പ്രസിഡന്റ് ചോദിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad