കോഴിക്കോട് (www.evisionnews.co): മെയ് 23ന് വരാന്‍പോകുന്ന ജനവിധി ഒരിക്കലുമണയാത്ത നെരിപ്പോടാകുമോയെന്ന ആശങ്കയിലാണ് സി.പി.എം. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവച്ച് മത്സരത്തിനിറങ്ങിയ പി. ജയരാജനെന്ന പോലെ സി.പി.എമ്മിനും വടകരയിലെ വിജയം സംബന്ധിച്ചാണ് പാര്‍ട്ടി യോഗങ്ങളില്‍ ആശങ്കയുടെ തീപുകയുന്നത്.
അക്രമരാഷ്ട്രീയവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയരാന്‍ ഇടയുണ്ടെന്നും അതിനാല്‍ ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് പുനരാലോചന വേണമെന്നുമുള്ള നിലപാട് കോഴിക്കോട്ടെ പാര്‍ട്ടിയില്‍ ഒരുവിഭാഗത്തിനുണ്ടായിരുന്നു. മാത്രമല്ല, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും കോഴിക്കോട് ജില്ലക്കാരനുമായിരുന്ന അഡ്വ. മുഹമ്മദ് റിയാസിന്റെ പേരായിരുന്നു വടകരയിലേക്ക് ആദ്യം ഉയര്‍ന്നുവന്നിരുന്നത്. എന്നാല്‍ ഇതിനെയെല്ലാം അവഗണിച്ചാണ് വടകരയില്‍ ജയരാജന്റെ പേര് സി.പി.എം നിര്‍ദേശിച്ചത്. ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലയുടെ പശ്ചാത്തലത്തില്‍ ജയരാജന്റെ സ്ഥാനാര്‍ഥിത്വം അക്രമരാഷ്ട്രീയത്തിനെതിരായ വോട്ടുകളുടെ ഏകീകരണത്തിന് കാരണമാകുമെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന അരിയില്‍ ഷുക്കൂര്‍ കൊലചെയ്യപ്പെട്ട കേസില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സി.ബി.ഐ ജയരാജനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വടകരയില്‍ മാത്രമല്ല, മറ്റ് മണ്ഡലങ്ങളിലെ ജയത്തെയും ജയരാജന്റെ സ്ഥാനാര്‍ഥിത്വം ബാധിക്കുമെന്നും ഇക്കൂട്ടര്‍ പാര്‍ട്ടിക്കുള്ളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മത്സരിപ്പിക്കാന്‍ തീരുമാനിച്ചയുടന്‍ പി. ജയരാജനെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവപ്പിച്ച് എം.വി ജയരാജനെ ജില്ലാ സെക്രട്ടറിയാക്കിയതിന് പിന്നിലെ ലക്ഷ്യം പാര്‍ട്ടി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജയരാജനെ ബലിയാടാക്കന്‍ സി.പി.എം നേതൃത്വത്തിലെ ഒരുവിഭാഗം ശ്രമിക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ വടകരയിലെ ജനവിധി ഏറെ നിര്‍ണായകം തന്നെയാണ് സി.പി.എമ്മിന്.

Post a Comment
0 Comments