Type Here to Get Search Results !

Bottom Ad

ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസ്: അമ്മയും മകനും ജീവപര്യന്തം

കാസര്‍കോട് (www.evisionnews.co): വെള്ളമെടുക്കുന്നതിനെ ച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഗൃഹനാഥനെ കുത്തിയും അടിച്ചും കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അമ്മക്കും മകനും ജീവപര്യന്തം കഠിന തടവും അരലക്ഷം രൂപ വീതം പിഴയും. പാണത്തൂര്‍ കല്ലപ്പള്ളിയിലെ ചന്ദ്രശേഖരന്റെ ഭാര്യ പി.സി ലളിത (45), മകന്‍ പി.സി നിതിന്‍ (25) എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) ജഡ്ജ് ടി.കെ നിര്‍മല ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി അധികതടവ് അനുഭവിക്കണം. 75000രൂപ നഷ്ടപരിഹാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. 

ലളിതയുടെ ഭര്‍ത്താവ് ചന്ദ്രശേഖരന്റെ സഹോദരന്‍ മുദ്ദപ്പ ഗൗഡ (52) യാണ് കൊല്ലപ്പെട്ടത്. 2011 മാര്‍ച്ച് 4ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. മുദ്ദപ്പ ഗൗഡയുടെ വീട്ടുപറമ്പിലെ കുഴിയില്‍ നിന്നും സഹോദരന്‍ ചന്ദ്രശേഖരന്റെ പറമ്പിലേക്ക് പൈപ്പ് ഉപയോഗിച്ച് വെള്ളം കൊണ്ടുപോകുന്നതിനെ എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്. ലളിതയും മകനും ചേര്‍ന്ന് കഠാരകൊണ്ട് കുത്തിയും വടികൊണ്ട് അടിച്ചുമാണ് മുദ്ദപ്പ ഗൗഡയെ കൊലപ്പെടുത്തിയത്. പ്രതികളെ കോടതി വ്യാഴാഴ്ച കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. ബാലകൃഷ്ണന്‍ ഹാജരായി.

Post a Comment

0 Comments

Top Post Ad

Below Post Ad