Type Here to Get Search Results !

Bottom Ad

മെഡിക്കല്‍ കോളജിന് എം.പിയുടെ തടസവാദം: സി.പി.എം നയം വ്യക്തമാക്കണം: മുസ്ലിം ലീഗ്


കാസര്‍കോട് (www.evisionnews.co): കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ജില്ലക്ക് അനുവദിക്കുകയും കാസര്‍കോട് മണ്ഡലത്തിലെ ബദിയഡുക്ക ഉക്കിനടുക്കയില്‍ നിര്‍മ്മാണം നടന്നു വരികയും ചെയ്യുന്ന കാസര്‍കോട് മെഡിക്കല്‍ കോളേജ് പാതി വഴിയില്‍ ഉപേക്ഷിക്കുന്ന തരത്തില്‍ പി.കരുണാകരന്‍ എം.പി. നടത്തിയ അഭിപ്രായ പ്രകടനം അത്യന്തം പ്രതിഷേധര്‍ഹമാണെന്നു് മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.

എന്‍ഡോസഫ്വാന്‍ ദുരിത ബാധിതര്‍ക്ക് മതിയായ ചികിത്സ സൗകര്യമേര്‍പ്പെടുത്തണമെന്ന ആലോചനയുടെ ഭാഗമായാണ് എന്‍ഡോസഫ് വാന്‍ ദുരിത മേഖലയില്‍ തന്നെ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് മൂന്ന് വര്‍ഷം പിന്നിട്ടപ്പോഴാണ് ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളേജ് പ്രായോഗികമല്ലെന്ന് എം.പിക്ക് തോന്നിയതെങ്കില്‍ ഇത്രയും കാലം അദ്ദേഹം എവിടെയായിരുന്നുവെന്ന് വ്യക്തമാക്കണം. 

കഴിഞ്ഞ യു.പി.എ. സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച കേന്ദ്ര സര്‍വകലാശാല അന്നത്തെ കേന്ദ്ര മന്ത്രി പരേതനായ ഇ അഹമദ് മുന്‍കൈയെടുത്താണ് കാസര്‍കോടിന് ലഭ്യമാക്കിയത്. കാസര്‍കോട് നായമാര്‍മൂലയിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്ര സര്‍വ്വകലാശാലക്ക് സ്വന്തം കെട്ടിടമൊരുക്കാന്‍ പെരിയ ദേശീയ പാതയില്‍ ആവശ്യമായ സ്ഥലം അനുവദിക്കാന്‍ നടപടി സ്വീകരിച്ചത് യു.ഡി.എഫ് സര്‍ക്കാറാണ്. സര്‍വകലാശാലയോടുബന്ധിച്ച് ഒരു മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ യു പി എ സര്‍ക്കാര്‍ തീരുമാനമെടുത്തപ്പോഴും യു.ഡി.എഫ് സര്‍ക്കാര്‍ അതിനാവശ്യമായ സ്ഥലവും ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു.

പക്ഷെ നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളജ് മാത്രം വന്നില്ല. സ്ഥലം എം.പിയുടെ കഴിവുകേട് കൊണ്ട് മാത്രമാണ് മെഡിക്കല്‍ കോളജ് യഥാര്‍ത്ഥ്യമാകാത്തത്. എം.പി.യുടെ കാലാവധി അവസാനിക്കുകയും ലോകസഭാ തെരഞ്ഞെടുപ്പ് ആസന്നമാവുകയും ചെയ്യുന്ന വേളയില്‍ കേന്ദ്ര മെഡിക്കല്‍ കോളജ് വിഷയവും എം.പി.യും കഴിവ് കേടും ചര്‍ച്ച ചെയ്യപ്പെടുമെന്ന ഭീതി കൊണ്ടാണ് പി. കരുണാകരന്‍ എം.പി കേന്ദ്ര മെഡിക്കല്‍ കോളജ് കര്‍മ്മ സമിതിയുമായി രംഗത്തു വന്നത്. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമായിരുന്നു കര്‍മ്മസമിതി യോഗത്തില്‍ കേന്ദ്ര മെഡിക്കല്‍ കോളേജ് ലഭ്യമാകുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യുന്നതിന് പകരം ഉക്കിനടുക്കയില്‍ നിര്‍മ്മാണം പുരോഗമിച്ചു വരുന്ന മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തി തടസ്സപ്പെടുത്തുന്ന രീതിയില്‍ എം.പി. അഭിപ്രായപ്രകടനം നടത്തിയതില്‍ ദുരൂഹതയുണ്ട്. തനിക്ക് ചെയ്യാന്‍ പറ്റാത്ത കാര്യം മറ്റുള്ളവര്‍ ചെയ്യുമ്പോഴുണ്ടാകുന്ന നിരാശയില്‍ നിന്നും ഉയര്‍ന്നു വന്നതാണ് ഇക്കാര്യത്തിലുള്ള എം.പി.യുടെ അഭിപ്രായപ്രകടനം. ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് പാതി വഴിയില്‍ ഉപേക്ഷിക്കണമെന്ന എം.പിയുടെ അഭിപ്രായപ്രകടനത്തില്‍ സി.പി.എം. നയം വ്യക്തമാക്കണമെന്നും അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad