കാസര്‍കോട് (www.evsisionnews.co): ലൗജിഹാദികളുടെയും പശുക്കളെ കൊല്ലുന്നവരുടെയും കഴുത്തു വെട്ടണമെന്ന് പ്രസംഗിച്ച വിശ്വഹിന്ദു പരിഷത്ത് വനിതാ നേതാവ് സാധ്വി ബാലിക സരസ്വതിയുടെ വിദ്യാഭ്യാസ യോഗ്യത മൂന്നാംക്ലാസ് മാത്രമാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുപത്തിമൂന്നു വയസുകാരിയായ സാധ്വി വിവാദ പ്രസംഗങ്ങളിലൂടെയാണ് വി.എച്ച്.പിയുടെ മുന്‍നിരയില്‍ എത്തിയതെന്നും രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.
1995 ആഗസ്ത് ഒന്നിനാണ് മധ്യപ്രദേശിലെ ചിദ്വാരയില്‍ സാധ്വി ജനിച്ചത്. ബജ്രംഗ്ദളിന്റെ വിദര്‍ഭ കണ്‍വീനറായിരുന്നു പിതാവ്. സംസ്‌കൃത പണ്ഡിതനായിരുന്ന മുത്തച്ഛനില്‍ നിന്നുമാണ് സരസ്വതി രാമായണവും മഹാഭാരതവും ഹൃദിസ്ഥമാക്കിയത്. പഠിച്ചത് മനോഹരമായി അവതരിപ്പിക്കാനുള്ള കഴിവുണ്ടായിരുന്ന ഇവര്‍ മൂന്നാം ക്ലാസില്‍ വച്ച് പഠനം അവസാനിപ്പിച്ചുവെന്നു.
ഡോക്ടറായ പിതാവ് പോലും സ്‌കൂളിലേക്ക് പോകാന്‍ അവരെ നിര്‍ബന്ധിച്ചില്ലത്രെ. 12-ാം വയസില്‍ രേവയിലെ ചൈതന്യ പീഠത്തില്‍നിന്നു സാധ്വി ദീക്ഷ സ്വീകരിക്കുകയായിരുന്നു. ദക്ഷിണേന്ത്യയിലെ ആദ്യ ദൗത്യം മംഗലാപുരത്തായിരുന്നു. 2015 മാര്‍ച്ചില്‍ അവിടെ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു ദക്ഷിണേന്ത്യയില്‍ ആദ്യകേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
രാജ്യത്തെ ഹിന്ദുക്കള്‍ ആയുധമെടുത്തു വിപ്ലവം നടത്തണമെന്നും എങ്കിലേ ഹിന്ദുമതം മുന്നോട്ടു പോവുകയുള്ളുവെന്നും അവര്‍ പറഞ്ഞിരുന്നു. ഭാരത് മാതാ കീ ജയ് വിളിക്കാന്‍ മടിക്കുന്നവര്‍ അയോധ്യയിലെ ക്ഷേത്രം പൂര്‍ത്തിയാകുമ്പോള്‍ ജയ് ശ്രീരാം എന്നെങ്കിലും വിളിക്കുമെന്നും അവര്‍ പ്രസംഗങ്ങളില്‍ പ്രസ്താവിച്ചിരുന്നു. കഴിഞ്ഞ ദിവസം കാസര്‍കോട് ബദിയടുക്കയില്‍ നടന്ന ഹിന്ദുമഹാസമാജത്തില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയതിന് ബദിയടുക്ക പോലീസ് 153 (എ) വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

Post a Comment
0 Comments