Type Here to Get Search Results !

Bottom Ad

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത വേണം: ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ്


കാസര്‍കോട് (www.evisionnews.co): വേനല്‍ക്കാലത്ത് മഞ്ഞപ്പിത്തം കൂടുതലായി പടര്‍ന്നുപിടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ അതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കുന്നു. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരളിനെ ബാധിക്കുന്ന രോഗമായതിനാല്‍ കരുതലോടെയുള്ള ചികിത്സയും പരിചരണവും അത്യാവശ്യമാണ്.

പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി, ശക്തമായക്ഷീണം, ദഹനക്കേട്, കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുക എന്നിവ മഞ്ഞപ്പിത്തത്തിന്റെ മുഖ്യ ലക്ഷണങ്ങളാണ്. രോഗമുള്ള ആളുടെ വിസര്‍ജ്യ വസ്തുക്കളാല്‍ ഭക്ഷണ പദാര്‍ത്ഥമോ കുടിവെള്ളമോ മലിനീകരിക്കപ്പെടുമ്പോള്‍ രോഗം പടര്‍ന്നു പിടിക്കുന്നു. വിദ്യാലയങ്ങള്‍, ഉത്സവ സ്ഥലങ്ങള്‍, സദ്യ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മതിയായ മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങളും അണുനശീകരണ പ്രവര്‍ത്തനങ്ങളും നടത്തി രോഗസാധ്യത കുറയ്ക്കാം. മികച്ച വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും പാലിച്ചാല്‍ രോഗ സാധ്യത ഇല്ലാതാക്കാം. 

മഞ്ഞപ്പിത്ത രോഗത്തിന്റെ വൈവിധ്യം കാരണം അവയെ ശാസ്ത്രീയമായി വേര്‍തിരിച്ചറിഞ്ഞു വിദഗ്ധ ചികിത്സക്ക് വിധേയരാകേണ്ടതാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക, ഭക്ഷണ സാധനങ്ങള്‍ ചൂടോടെ ഉപയോഗിക്കുക. പഴകിയതും തണുത്തതും തുറന്നു വച്ചതുമായ ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കരുത്.വഴിയോര കച്ചവടക്കാരില്‍ നിന്നും പാനീയങ്ങള്‍ വാങ്ങി ഉപയോഗിക്കാതിരിക്കുക, അല്ലെങ്കില്‍ അവര്‍ അണുവിമുക്തമാക്കിയ വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക.ബേക്കറികള്‍, ഹോട്ടലുകള്‍ എന്നിവ ഭക്ഷണ സാധനങ്ങള്‍ അടച്ചു സൂക്ഷിക്കുകയും ഉപയോഗിക്കുന്ന വെള്ളം അണുവിമുക്തമാക്കുുകയും ചെയ്യുക. ഭക്ഷണത്തിനു മുമ്പ് കൈകള്‍ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകുക. മാലിന്യങ്ങള്‍ സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യുക. കുടിവെള്ള സ്രോതസുകള്‍ മലിനമാക്കാതിരുക്കുക; അണുനശീകരണം നടത്തുക. മലമൂത്ര വിസര്‍ജ്ജനം കക്കൂസില്‍ മാത്രം നടത്തുക, മലമൂത്ര വിസര്‍ജനത്തിനു ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. കിണറിനു ചുറ്റുമതില്‍ കെട്ടുക, കിണര്‍ വെള്ളം ഇടയ്ക്കിടെ ക്ലോറിനേറ് ചെയ്യുക. ടാങ്കറുകളിലും മറ്റും എത്തിക്കുന്ന വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. ഭക്ഷണ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെ ആരോഗ്യ പരിശോധനക്ക് വിധേയരാക്കുക. മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ വിദഗ്ദ്ധചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad