Type Here to Get Search Results !

Bottom Ad

സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് പിന്നില്‍ ശക്തമായ ഗൂഢാലോചന: അറസ്റ്റിലായവര്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍


കോഴിക്കോട് (www.evisionnews.co): കഠ്വ സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച സംസ്ഥാനത്ത് നടന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് പിന്നില്‍ സംഘപരിവാര്‍. വോയ്സ് ഓഫ് ട്രൂത്ത് എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത തിരുവനന്തപുരം, കൊല്ലം സ്വദേശികളായ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറം എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നാണ് പൊലീസ് പറയുന്നത്. എസ്.പി ദേബേഷ്‌കുമാര്‍ ബെഹ്റയുടെ നേതൃത്വത്തിലാണ് അന്വേഷണം. 20നും 25നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് പൊലീസ് പിടിയിലായിട്ടുള്ളത്. മലപ്പുറം കൂട്ടായി സ്വദേശിയായ ഒരു പതിനാറുകാരന്‍ കൂടി ഈ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അഡ്മിന്‍ ആണെന്ന് പോലീസ് പറയുന്നു. താമസിയാതെ ഈ യുവാവും പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. പിടിയിലായവര്‍ ഇപ്പോ മഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. 

നേരത്തെ ഹര്‍ത്താലിന് ആഹ്വാനം നടത്തിയെന്നാരോപിച്ചു 16 വയസുകാരന്റെ ഫോണ്‍ പോലീസ് പിടിച്ചെടുത്ത് സൈബര്‍ സെല്ലിനു കൈമാറിയിരുന്നു. കുട്ടിയെ അഡ്മിനാക്കി യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും ആരോപണങ്ങളുണ്ടായിരുന്നു. ഇവര്‍ ഇത്തരം പോസ്റ്ററുകള്‍ നിര്‍മ്മിച്ചതിന് പിന്നിലെ ഗൂഢാലോചനയാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇത്തരം പോസ്റ്റുകള്‍ നിര്‍മിക്കാന്‍ ഇവരെ ആരെങ്കിലും പ്രേരിപ്പിച്ചോ, ഇവരുടെ രാഷ്ട്രീയ ബന്ധം അതിന് കാരണമായോ തുടങ്ങിയ കാരണങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. പിടിയിലാവരെല്ലാം സംഘ്പരിവാര്‍ പ്രവര്‍ത്തകരും സ്ഥിരമായി സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരുമാണ്.

'ജനകീയ ഹര്‍ത്താല്‍' എന്ന പേരില്‍ കേരളത്തില്‍ നടത്തിയ ഹര്‍ത്താലിനു പിന്നില്‍ സംഘപരിവാറിന്റെ സൈബര്‍ വിംഗാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷവും സാമുദാകിയ ധ്രുവീകരണവും സൃഷ്ടിക്കുകയെന്നതാണ് ഹര്‍ത്താല്‍ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിട്ടതെന്നും സംസ്ഥാന ഇന്റലിജന്‍സ് പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നതായി ചന്ദ്രിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad