Type Here to Get Search Results !

Bottom Ad

വര്‍ഗീയ സംഘര്‍ഷത്തിനു ശ്രമം: കേന്ദ്രമന്ത്രി അശ്വിനി ചൗബെയുടെ മകന്‍ അറസ്റ്റില്‍


പട്‌ന (www.evisionnews.co): ബി.ജെ.പി നേതാവും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രിയുമായ അശ്വിനി ചൗബെയുടെ മകന്‍ അരിജിത് ശാശ്വത് അറസ്റ്റില്‍. ഇയാളെ 14ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. ബിഹാറിലെ ഭാഗല്‍പ്പുരില്‍ വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിച്ചെന്ന കേസില്‍ കോടതി അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. അരിജിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.
പട്‌നയിലെ പ്രശസ്തമായ ഹനുമാന്‍ ക്ഷേത്രത്തിനു സമീപം അരിജിത് ഉണ്ടെന്നറിഞ്ഞ പൊലീസ് അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഭാഗല്‍പുര്‍ പൊലീസിനു കൈമാറി. അതേസമയം താന്‍ ഒളിവില്‍ കഴിയുകയായിരുന്നില്ലെന്ന് ആര്‍എസ്എസ് നേതാവായ അരിതിജ് മാധ്യമങ്ങളോടു പറഞ്ഞു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. 'ഭാരത് മാതാ' എന്നും 'ശ്രീ റാം' എന്നും വിളിക്കുന്നത് കുറ്റമാണെങ്കില്‍ തന്നെ കുറ്റവാളിയെന്നു വിളിക്കാമെന്നും അരിജിത് പറഞ്ഞു.
മാര്‍ച്ച് 17നു ഭാഗല്‍പ്പുരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനു കാരണം അരിജിത്തിന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ നടത്തിയ ബൈക്കു റാലിയാണെന്നാണു പോലീസ് ആരോപിക്കുന്നത്. സംഭവത്തില്‍ രണ്ടു പൊലീസുകാര്‍ക്കു പരുക്കേറ്റിരുന്നു. കല്ലേറും അക്രമവും പ്രതിരോധിക്കാന്‍ പൊലീസ് വെടിവയ്പും നടത്തി. മൈക്കുപയോഗിച്ചു പരിപാടി നടത്തുകയും ജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിനും പൊലീസ് അരിജിത്തിനും മറ്റ് എട്ടു പേര്‍ക്കുമെതിരെ കേസെടുത്തു. തുടര്‍ന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മാര്‍ച്ച് 24ന് അരിജിത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad