കാസർകോട്: (www.evisionnews.co)വില്ലേജ് ഓഫീസുകളില്‍ ഉള്‍പ്പെടെ പലവിധ ആവശ്യങ്ങളുമായി വരുന്ന ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്തരീതിയില്‍ പെരുമാറാനും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കാനും ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നു ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ ടി ജെയിംസ് നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ലാന്‍ഡ് റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും ചിലരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളും അശ്രദ്ധകളുമാകും ജനങ്ങളുടെ പരാതികള്‍ വര്‍ധിക്കുതിന് പിന്നിൽ . അത്തരം പരാതികള്‍ക്ക് ഇടയാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി ജനങ്ങളോട് മാന്യമായി പെരുമാറുവാന്‍ ഓരോ ഉദ്യോഗസ്ഥനും കഴിയണം.
ജില്ലയില്‍ ലാന്‍ഡ് രേഖകളില്‍ ഉണ്ടായിരുന്ന തെറ്റുകള്‍ 80 ശതമാനത്തോളം തിരുത്തിയിട്ടുണ്ട് . അത് പൂര്‍ണ്ണതയില്‍ എത്തിക്കുവാന്‍ കഴിയണം. സ്ഥലം രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ പോക്ക്‌വരവ് നടത്തി തണ്ടപ്പേര്‍ നല്‍കി കരം അടയ്ക്കല്‍ കൂടുതല്‍ കാര്യക്ഷമമാക്കണം. ബില്‍ഡിംഗ് ടാക്‌സില്‍ കുടിശികകള്‍ ഉണ്ടെങ്കില്‍ അത് അടിയന്തരമായി പിരിച്ചെടുക്കണം. സര്‍ക്കാര്‍ ഭൂമികള്‍ ലീസിന് നല്‍കിയിട്ടു ള്ളതില്‍ ലീസുകള്‍ പുതുക്കാനുണ്ടെങ്കില്‍ പുതുക്കി കേസുകള്‍ ഉള്‍പ്പെടെയുള്ള ഭൂമിയുടെ കാര്യത്തില്‍ കൃത്യമായ രജിസ്റ്ററുകള്‍ തയ്യാറാക്കണമെും അദ്ദേഹം നിര്‍ദേശം നല്‍കി. കാലാകാലങ്ങളില്‍ വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കുന്ന ട്രെയിനിംഗുകളില്‍ കൃത്യമായി പങ്കെടുക്കണം. ഇക്കാര്യത്തില്‍ ചിലരുടെ ഭാഗത്തുനിന്നും ഉദാസീനത ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് കമ്മീഷണര്‍ ഇത്തരമൊരു കാര്യം സൂചിപ്പിച്ചത്. ഓരോ വില്ലേജ് ഓഫീസുകളിലേയും ലെഡ്ജര്‍ ദിവസവും എഴുതി വില്ലേജ് ഒാഫീസര്‍ ഒപ്പിടണം. ലെഡ്ജറില്‍ വെട്ടലോ തിരുത്തലുകളോ വൈറ്റ്‌നര്‍ ഉപയോഗിക്കാനോ പാടില്ല. ജില്ലയില്‍ ചില വില്ലേജ് ഓഫീസുകളില്‍ പരിശോധന നടത്തിയപ്പോള്‍ ദിവസവും ലഡ്ജര്‍ എഴുതുന്നില്ലെന്നു മനസിലാക്കുവാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ജില്ലയില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും കൈയേറിയ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും ലാന്‍ഡ് റവന്യു കമ്മീഷണര്‍ നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ, എഡിഎം: എച്ച്.ദിനേശന്‍, ആര്‍ഡിഒ: ഡോ. പികെ.ജയശ്രീ, ഡെപ്യൂട്ടി കളക്ടര്‍മാരായ സി.ബിജു, കെ.ജയലക്ഷ്മി, കെ.രവികുമാര്‍, കെ.രമേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ റവന്യു വിഷയങ്ങള്‍ വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരുമായി ലാന്റ് റവന്യു കമ്മീഷണര്‍ ചര്‍ച്ച നടത്തി.
Post a Comment
0 Comments