Type Here to Get Search Results !

Bottom Ad

'ജഗ്ദീപ് സിങ്' പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ റാം റഹിം കുറ്റക്കാരനെന്ന് വിധിച്ച ജഡ്ജി


ചണ്ഡിഗഢ്: (www.evisionnews.co)   ദേര സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹിം സിങ് മാനഭംഗക്കേസില്‍ കുറ്റക്കാരനാണെന്നു വിധിച്ച ജഡ്ജി ആരാണെന്നു തിരക്കുകയാണ് സമൂഹമാധ്യമങ്ങളും ജനങ്ങളും. ഇത്രയധികം സ്വാധീന ശക്തിയും അനുയായിവൃന്ദവുമുള്ള ആള്‍ദൈവത്തെ ശിക്ഷിച്ച ജഡ്ജിക്ക് അഭിനന്ദന പ്രവാഹമാണ്. സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ് ആണ് റാം റഹിം കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. തിങ്കളാഴ്ച ഇയാള്‍ക്കുള്ള ശിക്ഷ വിധിക്കും. 15 വര്‍ഷമായി തട്ടിക്കളിച്ചിരുന്ന കേസാണു ജഡ്ജി ജഗ്ദീപ് സിങ് വെള്ളിയാഴ്ച തീര്‍പ്പാക്കിയത്. ഇതോടെ ദേശീയശ്രദ്ധ മുഴുവന്‍ കോടതിവിധിയിലേക്കായി. സമര്‍ഥനും കര്‍ക്കശക്കാരനും ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങാതെ നേര്‍വഴിക്കു പോകുന്നയാളുമാണ് ജഗ്ദീപ് സിങ് എന്നാണ് സഹപ്രവര്‍ത്തകരുടെ അഭിപ്രായം. ഇതിനാല്‍ നിയമ വൃത്തങ്ങള്‍ക്കിടയില്‍ ജഗ്ദീപ് സിങ്ങിന് വലിയ ബഹുമാനമാണ്.

കഴിഞ്ഞ വര്‍ഷമാണു സിബിഐ സ്‌പെഷല്‍ ജഡ്ജ് ആയി ജഗ്ദീപ് സിങ്ങിന് നിയമനം കിട്ടിയത്. ജുഡിഷ്യല്‍ ഓഫിസറായുള്ള രണ്ടാമത്തെ പോസ്റ്റിങ് ആണിത്. 2012ലാണ് ഹരിയാന ജുഡിഷ്യല്‍ സര്‍വീസസില്‍ ജഗ്ദീപ് സിങ് ചേര്‍ന്നത്. സോനിപത്തിലായിരുന്നു ആദ്യ പോസ്റ്റിങ്. ജുഡിഷ്യല്‍ സര്‍വീസില്‍ ചേരുംമുന്‍പ് അദ്ദേഹം പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ തിരക്കുള്ള അഭിഭാഷകനായിരുന്നു.

'ലളിത ജീവിതം നയിക്കാനാണ് ജഗ്ദീപ് സിങ്ങിന് ഇഷ്ടം. പ്രശസ്തിയില്‍ അദ്ദേഹത്തിന് താല്‍പര്യമില്ല. കുറച്ചു മാത്രമെ സംസാരിക്കൂ. പക്ഷെ, അദ്ദേഹത്തെ അറിയാവുന്നവര്‍ക്കെല്ലാം സിങ്ങിന്റെ സാമര്‍ഥ്യവും വ്യക്തിത്വവും സ്വഭാവദാര്‍ഢ്യവും മനഃപാഠമാണ്'- സിങ്ങിനൊപ്പം ജോലി ചെയ്തിരുന്ന ഒരു അഭിഭാഷകന്‍ പറഞ്ഞു. ഹരിയാന സ്വദേശിയായ സിങ്, 2000-2012 കാലഘട്ടത്തില്‍ സിവില്‍, ക്രിമിനല്‍ കേസുകളാണ് കൈകാര്യം ചെയ്തിരുന്നത്.
പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് രണ്ടായിരത്തിലാണ് അദ്ദേഹം നിയമബിരുദം സമ്പാദിച്ചത്. വിദ്യാര്‍ഥി ആയിരിക്കുമ്പോഴും കഠിനാധ്വാനിയും ധര്‍മിഷ്ഠനുമായിരുന്നു അദ്ദേഹമെന്നു സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടുന്നു. 2016 സെപ്റ്റംബറിലും ജഗ്ദീപ് സിങ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഹിസാറില്‍നിന്നു പഞ്ച്കുളയിലേക്കുള്ള യാത്രയ്ക്കിടെയാണ് ജഡ്ജി ജഗ്ദീപ് സിങ്ങിന്റെ കാരുണ്യമനസ്സ് വെളിവായത്.


നാലുപേര്‍ അദ്ദേഹത്തിന്റെ കാറിനു മുന്നിലേക്കു ഓടിവന്നു. റോഡ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവരായിരുന്നു അവര്‍. ഉടന്‍ ആശുപത്രിയിലേക്കു വിളിക്കാന്‍ മൊബൈല്‍ ഫോണെടുത്തപ്പോള്‍ പരുക്കേറ്റവര്‍ ചോദിച്ചു, ആംബുലന്‍സ് എപ്പോഴെത്താനാണ്? ജഡ്ജിയുടെ മനസ്സലിഞ്ഞു. അതുവഴി വന്ന മറ്റൊരു കാര്‍ തടഞ്ഞുനിര്‍ത്തി അതിലും തന്റെ വാഹനത്തിലുമായി പരുക്കേറ്റവരെ ഉടനെ അദ്ദേഹം ആശുപത്രിയില്‍ എത്തിച്ചു. ഈ സംഭവം വളരെ ബഹുമാനത്തോടെയാണു നാട്ടുകാര്‍ ഓര്‍ക്കുന്നത്.

കോടതിവിധിക്കു പിന്നാലെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട അനുയായികള്‍ ജഡ്ജിക്കു നേരെയും ഭീഷണി മുഴക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ജഡ്ജിക്ക് ഉയര്‍ന്ന തലത്തിലുള്ള സുരക്ഷയൊരുക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചു. സിആര്‍പിഎഫ്, സിഐഎസ്എഫ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ സുരക്ഷാച്ചുമതല ഏറ്റെടുക്കണോയെന്ന് രഹസ്യാന്വേഷണ സൂചനകള്‍ വിലയിരുത്തിയശേഷം ആഭ്യന്തരമന്ത്രാലയം അന്തിമ തീരുമാനം എടുക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad