ന്യൂഡൽഹി: (www.evisionnews.co) മദ്യവിൽപന നിയന്ത്രണവുമായി ബന്ധപ്പെട്ടു നഗരങ്ങളിലെ സംസ്‌ഥാന പാതകളെ പ്രധാന ജില്ലാ റോഡുകളെന്നു പുനർനാമകരണം ചെയ്യുന്നത് തങ്ങൾ കഴിഞ്ഞ ഡിസംബർ 15നു നൽകിയ ഉത്തരവിന്റെ ലംഘനമാവില്ലെന്നു സുപ്രീം കോടതി വ്യക്‌തമാക്കി.
നഗരങ്ങളെയും പട്ടണങ്ങളെയും ഗ്രാമങ്ങളെയും ബന്ധിപ്പിച്ചുള്ള ദേശീയ, സംസ്‌ഥാന പാതകളുടെ ഓരങ്ങളിലും അവയ്‌ക്കു സമീപവും മദ്യം വിൽക്കുന്നതിനാണു നിരോധനമെന്നും അംഗീകൃത മദ്യശാലകൾ മുനിസിപ്പൽ അതിർത്തിയിൽ പ്രവർത്തിക്കുന്നതിനു നിരോധനമില്ലെന്നും ചീഫ് ജസ്‌റ്റിസ് ജെ.എസ്.കേഹാർ, ജഡ്‌ജിമാരായ ഡി.വൈ.ചന്ദ്രചൂഡ്, എൽ.നാഗേശ്വരറാവു എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി.
മദ്യവിൽപന നിയന്ത്രണ ഉത്തരവിന്റെ പശ്‌ചാത്തലത്തിൽ നഗരത്തിനുള്ളിലെ സംസ്‌ഥാന പാതകളെ പ്രധാന ജില്ലാ റോഡുകളെന്നു പുനർനാമകരണം ചെയ്‌ത ചണ്ഡിഗഡ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ‘അറൈവ് സേഫ് സൊസൈറ്റി ഓഫ് ചണ്ഡിഗഡ്’ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
നഗരത്തിനുള്ളിലെ വിവിധ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനുള്ള റോഡുകളെ സംസ്‌ഥാന പാതയെന്നു വിളിച്ചത് അവയുടെ അറ്റകുറ്റപ്പണിക്കു കേന്ദ്ര റോഡ് നിധിയിൽനിന്നു പണം ലഭിക്കാനാണെന്ന വാദത്തോടു കോടതി യോജിച്ചു. മെട്രോ നഗരത്തിനുള്ളിലെ റോഡുകൾ പ്രധാനമായും നഗരത്തിനുള്ളിലെ പ്രദേശങ്ങളെ ബന്ധിപ്പിക്കാനുള്ളതാണെന്നും ചണ്ഡിഗഡിന്റെ കാര്യം ഉദാഹരണമാണെന്നും കോടതി പറഞ്ഞു.
Post a Comment
0 Comments