കൊച്ചി:(www.evisionnews.co) മൂന്ന് വർഷത്തിനിടെ കാണാതായ കുട്ടികളിൽ 50 പേരെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ലെന്ന് പൊലീസ് ഹൈകോടതിയിൽ. 2014 ആഗസ്റ്റ് ഒന്നുമുതൽ 2017 ആഗസ്റ്റ് ഒന്നുവരെ 2221 കുട്ടികളെ കാണാതായതിൽ 2171 പേരെ പിന്നീട് കണ്ടെത്തിയതായും പൊലീസ് സമർപ്പിച്ച വിശദീകരണ പത്രികയിൽ വ്യക്തമാക്കുന്നു.15 വയസ്സുള്ള മകൻ നിസാമുദ്ദീനെ ഏപ്രിൽ എട്ടുമുതൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് ആലപ്പുഴ പാണാവള്ളി സ്വദേശി താജു നൽകിയ ഹരജിയിലാണ് എ.െഎ.ജി വി. ഗോപാലകൃഷ്ണെൻറ വിശദീകരണം. മൂന്ന് വർഷത്തിനിടെ കാണാതായ 15 വയസ്സിൽ താഴെയുള്ള കുട്ടികളെക്കുറിച്ച വിവരങ്ങൾ നൽകാൻ ഹരജി പരിഗണിച്ച കോടതി ഡി.ജി.പിക്ക് നിർദേശം നൽകിയിരുന്നു.കാണാതായ കുട്ടികളുടെ വിവരങ്ങൾ പരാതി ലഭിക്കുന്ന പൊലീസ് സ്റ്റേഷൻ ഒാഫിസർ ദൃശ്യ, ശ്രവ്യ, അച്ചടി മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താറുണ്ട്. റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, വിമാനത്താവളങ്ങൾ എന്നിവ കേന്ദ്രീകരിച്ചും വിവരം ലഭ്യമാക്കാറുണ്ട്.അന്വേഷണം നിരീക്ഷിക്കാൻ ജില്ലതലത്തിൽ ക്രൈം റെ ക്കാഡ്സ് ബ്യൂറോയിലെ ഡിവൈ.എസ്.പിയെ നോഡൽ ഒാഫിസറാക്കിയാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. കേസെടുത്ത് 15 ദിവസം കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്തിയില്ലെങ്കിൽ ജില്ല മിസിങ്പേഴ്സൻ ട്രേസിങ് യൂനിറ്റും (ഡി.എം.പി.ടി.യു) നാലുമാസം കഴിഞ്ഞാൽ ജില്ല മനുഷ്യക്കടത്ത് തടയൽ യൂനിറ്റും (ആൻറി ഹ്യൂമൻ ട്രാഫിക്കിങ് യൂനിറ്റ്) കേസ് ഏറ്റെടുക്കും.സംസ്ഥാന ക്രൈം റെക്കാഡ്സ് ബ്യൂറോയിലെ തലാഷ് വിങ് കാണാതായ കുട്ടികളുടെ വിവരം ക്രിമിനൽ ഇൻറലിജൻസ് ഗസറ്റിലും ട്രാക്ക് ദി മിസിങ് ചൈൽഡ് എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിക്കാറുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു. കേസ് പരിഗണിച്ച കോടതി ഹരജി ആഗസ്റ്റ് 25ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
Post a Comment
0 Comments