Type Here to Get Search Results !

Bottom Ad

ബിന്‍ ലാദന്റെ പിന്‍ഗാമി അല്‍ സവാഹിരി കറാച്ചിയിലുണ്ടെന്ന് വെളിപ്പെടുത്തല്‍


ന്യൂഡല്‍ഹി: (www.evisionnews.in) ഭീകരസംഘടനയായ അല്‍ ഖായിദയുടെ ഇപ്പോഴത്തെ മേധാവി അയ്മന്‍ അല്‍ സവാഹിരിയെ സംരക്ഷിക്കുന്നത് പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ സംഘടനയാണെന്ന് വെളിപ്പെടുത്തല്‍. മരിക്കുന്നതിന് മുന്‍പ് പ്രഖ്യാപിത ശത്രുവായ യുഎസിന്റെ നാശം കാണണമെന്നത് 'അന്ത്യാഭിലാഷമായി' സൂക്ഷിക്കുന്ന സവാഹിരി, ഇപ്പോഴും പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നും വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ആധാരമാക്കി യുഎസ് മാധ്യമമായ ന്യൂസ്വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാനിലെ അബാട്ടാബാദിലെ സൈനിക താവളത്തിനു സമീപമുള്ള ഒളിയിടത്തില്‍നിന്നാണ് സവാഹിരിയുടെ മുന്‍ഗാമിയായ ഒസാമ ബിന്‍ ലാദനെ യുഎസ് കമാന്‍ഡോകള്‍ രഹസ്യനീക്കത്തിലൂടെ വധിച്ചത്. അല്‍ സാവാഹിരിക്കു പുറമെ, ഉസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദനെയും സംരക്ഷിക്കുന്നത് പാക്കിസ്ഥാനാണെന്ന് വെളിപ്പെടുത്തലുണ്ട്. പാക്ക് സര്‍ക്കാരിലെ ഒരു മുതിര്‍ന്ന മുന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ഹംസയെയും സംരക്ഷിക്കുന്നത് ഐഎസ്‌ഐ ആണെന്ന വെളിപ്പെടുത്തല്‍. 2001ന്റെ അവസാനം അഫ്ഗാനിസ്ഥാനില്‍നിന്ന് അല്‍ ഖായിദയെ തുരത്തിയ യുഎസ് നടപടിക്കു ശേഷം ഇയാളെ പാക്കിസ്ഥാന്‍ സംരക്ഷിച്ചുവരുന്നതായി 'ആധികാരികം' എന്ന വിശേഷണത്തോടെ വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് 'ന്യൂസ്വീക്ക്' റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ സവാഹിരി ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച് യുഎസിന് ഏകദേശ ധാരണയുണ്ടെന്നും, മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകാലത്ത് പൈലറ്റില്ലാ ചെറുവിമാനമായ 'ഡ്രോണ്‍' ഉപയോഗിച്ച് യുഎസ് സൈന്യം ഇയാളെ ലക്ഷ്യമിട്ടിരുന്നെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്. 'സവാഹിരി താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്ത് വരെ ഡ്രോണ്‍ എത്തിയതായി' ഇതേക്കുറിച്ച് അറിയാവുന്ന മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ന്യൂസ്വീക്കിനോട് വെളിപ്പെടുത്തി. ഡ്രോണ്‍ പതിച്ച് മുറിയുടെ ഭിത്തി തകര്‍ന്ന് അവശിഷ്ടങ്ങള്‍ സവാഹിരിയുെട ദേഹത്ത് വീണിരുന്നു. ഈ അപകടത്തില്‍ സവാഹിരി ഉപയോഗിച്ചിരുന്ന കണ്ണട തകര്‍ന്നതല്ലാതെ മറ്റു പരുക്കുകളൊന്നും കൂടാതെ ഇയാള്‍ രക്ഷപ്പെട്ടതായും ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad