ന്യൂഡല്‍ഹി : (www.evisionnews.in) കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഉപാധിയെന്ന നിലയ്ക്കുമാത്രം പ്രവര്‍ത്തിക്കുന്ന 'കടലാസു കമ്പനി'കള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങി. 16 സംസ്ഥാനങ്ങളിലായി നൂറിലധികം സ്ഥലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മിന്നല്‍ പരിശോധന നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണിത്. ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ചണ്ഡിഗഡ്, പാട്‌ന, റാഞ്ചി, അഹമ്മദാബാദ്, ഭുവനേശ്വര്‍, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന. മൂന്നൂറിലധികം കമ്പനികളുടെ ഓഫിസുകളില്‍ പരിശോധന നടത്തിയതായാണ് വിവരം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ), വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു റെയ്ഡ് എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കങ്ങളും വിദേശനാണ്യ വിനിമയ ചട്ടലംഘനങ്ങളുമാണ് പ്രധാനമായും പരിശോധിച്ചത്. എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിനുള്ളില്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരം രൂപം നല്‍കിയ പ്രത്യേക കര്‍മ സേനയ്ക്കായിരുന്നു റെയ്ഡുകളുടെ ചുമതല. ്വന്തമായി പ്രത്യേക പ്രവര്‍ത്തനങ്ങളൊന്നുമില്ലെങ്കിലും നികുതി വെട്ടിക്കാനും കള്ളപ്പണം വെളുപ്പിക്കാനുമൊക്കെയായി വന്‍കിട കമ്പനികളെ സഹായിക്കുന്നവയാണ് ഇത്തരം കടസാലു കമ്പനികള്‍. കള്ളപ്പണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമായാണ് ഇത്തരം കമ്പനികളെ കണ്ടെത്തി നിയമത്തിനു കീഴില്‍ കൊണ്ടുവരാനുള്ള ശ്രമം. ഇത്തരം കമ്പനികളേയും അവയുടെ ഡയറക്ടര്‍മാരെയും കണ്ടെത്തുന്നതിനായി റവന്യൂ സെക്രട്ടറി, കോര്‍പറേറ്റ്കാര്യ സെക്രട്ടറി എന്നിവരുടെ സംയുക്ത നേതൃത്വത്തില്‍ പ്രത്യേക കര്‍മസേനയക്കും രൂപം നല്‍കിയിരുന്നു. ഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഏകദേശം 1150ല്‍ അധികം കടസാലു കമ്പനികള്‍ നികുതി വെട്ടിക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്ക്. 13,300 കോടിയിലേറെ രൂപയുടെ അനധികൃത പണമിടപാടുകള്‍ ഇവര്‍ നടത്തിയതായാണ് കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയ 2016 നവംബര്‍ എട്ടിനുശേഷം മാത്രം ഇത്തരം കമ്പനികളുടെ സഹായത്തോടെ അഞ്ഞൂറിലധികം പേര്‍ 3,900 കോടി രൂപ വെളുപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം കമ്പനികളെ ലക്ഷ്യമിട്ടുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം.

Post a Comment
0 Comments