Type Here to Get Search Results !

Bottom Ad

'പഞ്ചാരക്കെണി' ; മംഗളത്തില്‍ പൊട്ടിത്തെറി, മാധ്യമപ്രവര്‍ത്തക രാജിവെച്ചു


കോട്ടയം: (www.evisionnews.in ) ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച മംഗളം ടെലിവിഷന്‍ ചാനലിന്റെ നടപടി മാധ്യമ അധാര്‍മ്മികതയാണെന്ന് ചൂണ്ടിക്കാട്ടി ചാനലില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തക രാജിവെച്ചു. മംഗളം ടിവിയില്‍ സബ് എഡിറ്ററായ അല്‍ നിമാ അഷ്‌റഫ് ആണ് ചാനലിന്റെ വാര്‍ത്താ നയത്തില്‍ പ്രതിഷേധിച്ച് സ്ഥാപനം വിട്ടത്. രാജിക്കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

അല്‍നിമാ അഷ്‌റഫ് രാജിക്കത്തില്‍ പറയുന്നത്

''ഇന്നലെ വരെ മംഗളത്തില്‍ ജോലി ചെയ്ത ഞാന്‍ ഇന്ന് രാജി വച്ചു.രാജി കത്ത് ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയതിന് ശേഷമാണ് ഈ പോസ്റ്റ് എഴുതുന്നത്. ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത ജോലിയായിരുന്നു ഇത്. പ്രധാനപ്പെട്ട മീഡിയ ഹൗസിന്റെ ഭാഗമായ ചാനലില്‍ ജോലി കിട്ടിയപ്പോള്‍ സന്തോഷിക്കുകയും ചെയ്തു. പക്ഷേ മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ മാത്രമല്ല സ്ത്രീയെന്ന നിലയിലും അസഹ്യമായ സാഹചര്യമായതിനാലാണ് രാജി വച്ചത്.ആദ്യ വാര്‍ത്ത തന്നെ അവിടെ ജോലി ചെയ്യുന്നവരെ അപാമനകരമായ സാഹചര്യത്തിലാണ് എത്തിച്ചിരിക്കുന്നത്. ഇത് ഒരു അളവോളം പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ ഇത്രക്കു തരം താഴ്ന്ന രീതിയില്‍ ആകുമെന്ന് കരുതിയിരുന്നേയില്ല. 

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഞാന്‍ മംഗളത്തില്‍ ജോയിന്‍ ചെയ്തത്.ആ ഘട്ടത്തില്‍ തന്നെ 5 റിപ്പോര്‍ട്ടര്‍മാരെ ഉള്‍പ്പെടുത്തി ഒരു ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ രൂപീകരിച്ചിരുന്നു. ആ സംഘത്തിലേക്ക് എന്നെയും നിര്‍ദ്ദേശിച്ചിരുന്നു.എന്നാല്‍ ഞാന്‍ അതിന് തയ്യാര്‍ അല്ല എന്ന് അറിയിച്ചിരുന്നു.ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ ഉദ്ദേശങ്ങള്‍ എന്റെ പ്രതീക്ഷയിലെ മാധ്യമ പ്രവര്‍ത്തനം അല്ല എന്ന് അപ്പോള്‍ തന്നെ തോന്നിയതിനാലാണ് അങ്ങനെ പറഞ്ഞത്. മന്ത്രി എ.കെ. ശശിന്ദ്രനുമായി ബന്ധപ്പെട്ട വിവാദ വാര്‍ത്ത, ചാനല്‍ പുറത്ത് വിട്ടപ്പോളാണ് ഞാനും അറിഞ്ഞത്. എന്നാല്‍ വലിയ ചാനല്‍ ബ്രേക്കിംങ് ഉണ്ടാകുമെന്ന് സൂചന തന്നിരുന്നുവെങ്കിലും, പക്ഷേ ഇങ്ങനെ ഒരു വാര്‍ത്ത ആണ് എന്ന് അറിയില്ലായിരുന്നു.

തുടക്കത്തില്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരണ സമയത്ത് പറഞ്ഞ കാര്യങ്ങളുമായി ചേര്‍ത്ത് ആലോചിച്ചപ്പോള്‍ ഇതിലെ ശരികേട് പൂര്‍ണമായും ബോധ്യപ്പെട്ടത്. 

എന്റെ മനസ്സില്‍ പല ചോദ്യങ്ങളും ഉണ്ട്. ആരാണ് ആ പരാതിക്കാരിയായ സ്ത്രീ ? ,എന്ത് പരാതി പറയാനാണ് അവര്‍ മന്ത്രിയെ സമീപിച്ചത്?, ഫോണിന്റെ മറുതലക്കല്‍ ഉള്ള ആ സ്ത്രീയുടെ സംഭാഷണം എന്തിനാണ് എഡിറ്റ് ചെയ്ത് മാറ്റിയത്?.ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എല്ലാവരെയും പോലെ എനിക്കും അറിയാന്‍ ആഗ്രഹമുണ്ട്. 

മറ്റ് ചില ചോദ്യങ്ങള്‍ കൂടി എന്റെ ഉള്ളില്‍ ഉണ്ട്. ഈ സംഭവത്തോടെ സംസ്ഥാനത്തെ മുഴുവന്‍ വനിതാ മാധ്യമ പ്രവര്‍ത്തകരും സംശയത്തിന്റെ നിഴലിലാക്കുകയും അപമാനിതരാക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ട്.അത് സങ്കടകരമാണ്. ഞാന്‍ പഠിക്കുമ്പോഴും ജോലി ചെയ്ത് തുടങ്ങിയപ്പോഴും മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ച് എനിക്ക് ഉണ്ടായിരുന്ന സങ്കല്‍പങ്ങള്‍ ഏതായാലും ഇവിടെ ഇപ്പോള്‍ നടക്കുന്നത് അല്ല. ഇവിടുന്ന് പുറത്ത് ഇറങ്ങിയാലും യഥാര്‍ത്ഥ ജേര്‍ണലിസം ചെയ്യാന്‍ ആകുമെന്ന പ്രതീക്ഷ എനിക്ക് ഉണ്ട്. എല്ലാവര്‍ക്കും നന്ദി.''

Tags

Post a Comment

0 Comments

Top Post Ad

Below Post Ad