പെരിയ (www.evisionnews.in): രണ്ടുമാസം നീണ്ട കോളനിവാസികളുടെ രാപകല്‍സമരം അവസാനിച്ചു. സര്‍വകലാശാല അധികൃതര്‍ നല്‍കിയ വാഗ്ദാനം നിറവേറ്റണമെന്നാവശ്യപ്പെട്ടാണ് രണ്ടു ഘട്ടങ്ങളിലായി സ്ഥലവും വീടും വിട്ടു നല്‍കിയ കോളനിവാസികള്‍ സമരമിരുന്നത്. ഒടുവില്‍ പ്രദേശത്തുകാരുടെ പ്രതിഷേധത്തിന് വഴങ്ങി അധീകൃതര്‍ ജോലി നല്‍കിയതോടെയാണ് സമരം ഒത്തുതീര്‍പ്പായത്.
നിലവിലുള്ള മൂന്നു പേര്‍ക്ക് പുറമെ പുതിയതായി മൂന്നു പേരും കൂടി കഴിഞ്ഞ ദിവസം തന്നെ ജോലിയില്‍ പ്രവേശിച്ചു. കുടിയൊഴിക്കപ്പെട്ടവര്‍ക്ക് ജോലിയെന്ന ആവശ്യവുമായി ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയായിരുന്നു കോളനിവാസികളുടെ ആദ്യ സമരം. അന്നു നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന അക്കാദമിക് ബ്ലോക്ക് കെട്ടിടത്തിനു മുകളില്‍ കയറി കോളനിയിലെ യുവാക്കള്‍ വീണ്ടും ആത്മഹത്യാ ഭീഷണി മുഴക്കി.
അന്നും ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്നു പറഞ്ഞെങ്കിലും അധികൃതര്‍ വാക്കു പാലിച്ചില്ലെന്ന് ആരോപിച്ചാണ് കേന്ദ്ര സര്‍വകലാശാലയ്ക്ക് മുമ്പില്‍ ദേശീയപാതയോരത്ത് നിരാഹാര സമരം തുടങ്ങിയത്. ആദ്യ 25 ദിവസം പുരുഷന്‍മാരും പിന്നീട് സ്ത്രീകളുമാണ് നിരാഹാരമിരുന്നത്. സമരം നീണ്ടതോടെ പിന്തുണയുമായി രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരെത്തി. സമരത്തിന്റെ വിജയത്തിനായി പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്.നായര്‍ ചെയര്‍മാനായി സമരസഹായ സമിതിയും രൂപീകരിച്ചു. ഇവരുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ചും ദേശീയപാത ഉപരോധവുമടക്കമുള്ള സമര പരിപാടികളും സംഘടിപ്പിച്ചിരുന്നു.
Post a Comment
0 Comments