മഞ്ചേശ്വരം (www.evisionnews.in): മീഞ്ച, ചിഗറുപദവിലെ പരേതനായ തൊട്ടത്തോടി, ആലിക്കുഞ്ഞിയുടെ ഭാര്യ ആയിഷാബി (66)യുടെ ദുരൂഹമരണത്തെ കുറിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. മഞ്ചേശ്വരം എസ് ഐ പ്രമോദിനു പിന്നാലെ രഹസ്യ പോലീസും ആയിഷാബിയുടെ വീട്ടിൽ പരിശോധന നടത്തി.
ഡിസംബർ അഞ്ചിനു രാവിലെയാണ് ആയിഷാബിയെ വീട്ടില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കുളിപ്പിക്കാനെത്തിയ സ്‌ത്രീകള്‍ ആണ് മരണത്തില്‍ ആദ്യം സംശയം പ്രകടിപ്പിച്ചത്. ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടതാണ് കാരണം. ഇതേ ചൊല്ലി രണ്ടു തരത്തിലുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നുവെങ്കിലും പൊലീസില്‍ പരാതി നല്‍കിയില്ല. എന്നാല്‍ മരണം നടന്നു രണ്ടു ദിവസം തികയും മുമ്പെ ആയിഷാബിയുടെ മകന്‍ മുസ്‌തഫയും രണ്ടു ഭാര്യമാരും അവരുടെ അനുജത്തിയും വീടു പൂട്ടി സ്ഥലം വിട്ടതോടെയാണ് മരണകാരണത്തില്‍ സംശയം ബലപ്പെട്ടത്.
അക്രമത്തില്‍ പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മകന്‍ ആയിഷാബിയെ നിര്‍ബന്ധിച്ച് ഡിസ്‌ചാര്‍ജ്ജ് ചെയ്‌തതായുള്ള വിവരവും പുറത്തു വന്നിരുന്നു. ആശുപത്രിയില്‍ നിന്നു വീട്ടിലെത്തിയതിന്റെ പിറ്റേന്നു തന്നെ ആയിഷാബി മരണപ്പെട്ടുവെന്നതും ദുരൂഹമാണ്. മംഗളൂരു ആശുപത്രിയില്‍ കൊണ്ടുപോകുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് മുസ്‌തഫ ആശുപത്രിയില്‍ നിന്നു ഡിസ്‌ചാര്‍ജ്ജ് ചെയ്യിച്ചതെന്നതും ശ്രദ്ധേയമാണ്.
സംഭവം വിവാദമായതോടെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കെ എഫ് ഇക്‌ബാല്‍ ജില്ലാ പൊലീസ് ചീഫിനു പരാതി നല്‍കി. ഇതോടെയാണ് ആയിഷാബിയുടെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം ഉണ്ടായത്.
അന്വേഷണത്തിന്റെ ഭാഗമായി എസ് ഐ പ്രമോദ് ആയിഷാബിയുടെ വീടും പരിസരങ്ങളും പരിശോധിച്ചു. വീടു പൂട്ടിപ്പോയ മകനെ കണ്ടെത്താനും കഴിഞ്ഞില്ല. പരിസരവാസികളില്‍ നിന്നു മൊഴിയെടുത്ത ശേഷമാണ് പൊലീസ് സംഘം മടങ്ങിയത്.
ആയിഷാബിയെ ചികിത്സിച്ച ഡോക്‌ടറില്‍ നിന്നു ഉടന്‍ മൊഴിയെടുക്കും. ഇതിനിടയിലാണ് പൊലീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ആയിഷാബിയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയത്
Post a Comment
0 Comments