Type Here to Get Search Results !

Bottom Ad

സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില: ബെള്ളൂര്‍ പഞ്ചായത്തിലെ ദരിദ്രരേഖക്ക് താഴെയുള്ള ദളിത് കുടുംബങ്ങള്‍ ജപ്തി ഭീഷണിയില്‍

കാസര്‍കോട് (www.evisionnews.in): 660 ചതുരശ്ര അടി വരെ തറ വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്ക് നികുതി വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് നോട്ട് പ്രതിസന്ധി മൂലം വലയുന്ന ദരിദ്രരേഖക്ക് താഴെയുള്ള ദളിത് കുടുംബങ്ങള്‍ക്ക് മേല്‍ പഞ്ചായത്തിന്റെ വക ജപ്തി നോട്ടീസ്. അഞ്ചു വര്‍ഷത്തെ വീട്ടുനികുതി മുന്‍കാല പ്രാബല്യത്തോടെ പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ അടച്ചില്ലെങ്കില്‍ ജപ്തി ചെയ്യുമെന്നാണ് പഞ്ചായത്തിന്റെ ഭീഷണി. 

ബെള്ളൂര്‍ കോളിയടുക്ക പട്ടികജാതി കോളനിയിലെ ഗീതയ്ക്കു കഴിഞ്ഞ ദിവസമാണ് പഞ്ചായത്തിന്റെ ജപ്തി ഭീഷണി നോട്ടീസ് ലഭിച്ചത്. അഞ്ചു വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തടെ 1072 രൂപ പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ അടക്കണമെന്നും വീഴ്ച വരുത്തിയാല്‍ ജപ്തി ചെയ്യുമെന്നുമാണ് ഉത്തരവ്. പതിനെട്ടു വര്‍ഷങ്ങളായി പഞ്ചായത്ത് സൗജന്യമായി നിര്‍മിച്ചു കൊടുത്ത 330 ചതുരശ്ര അടി തറവിസ്തീര്‍ണ്ണത്തിലുള്ള ഈ വീട്ടില്‍ ഗീതയും ഭര്‍ത്താവും താമസിക്കാന്‍ തുടങ്ങിയിട്ട്. വീട് നല്‍കിയപ്പോള്‍ തന്നെ നികുതി ഒഴിവാക്കിയ വീടാണെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഇത്രയും കാലം നോട്ടീസ് വരുകയോ നികുതി അടക്കുകയോ ചെയ്തിട്ടില്ല. 

2013ല്‍ ഇറങ്ങിയ ഉത്തരവിലും 2015ല്‍ ഇറക്കിയ വസ്തു നികുതി പരിഷ്‌ക്കരണം ഭേദഗതി ഉത്തരവിലും നികുതി ഒഴിവാക്കിയത് സംബന്ധിച്ച് വ്യക്തമായി പറയുന്നുണ്ട്. ഓണ്‍ ഫണ്ടില്ലാത്ത പഞ്ചായത്താണെന്നും വരുമാനം കുറവാണെന്നുമാണ് നിയമ വിരുദ്ധ നികുതി പിരിവിന് പഞ്ചായത്തു സെക്രട്ടറിയുടെ ന്യായീകരണം. ബെള്ളൂരില്‍ മാത്രമല്ല വരുമാനം കുവുള്ള പല പഞ്ചായത്തുകളും ഇത്തരത്തില്‍ നികുതി പിരിക്കുന്നുണ്ടെന്നാണ് സെക്രട്ടറിയുടെ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചുള്ള നികുതി പരിവ് നിയമ വിരുദ്ധമാണെന്ന് പഞ്ചായത്ത് വകുപ്പിലെ ഉന്നത ഉദോഗസ്ഥര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ വരുത്തിവെച്ച നോട്ടുദുരിതത്തില്‍ ഉഴലുന്നതിനിടെ പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നുള്ള കൊടുംകൊള്ള അനുവദിക്കാനാകില്ലെന്നും പഞ്ചായത്ത് നടപടി പ്രതിഷേധാര്‍ഹമാണെന്നും മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad