Type Here to Get Search Results !

Bottom Ad

ആവോളം അനുഭവങ്ങളുമായി അവരെത്തി, പറയാനുള്ളത് നമ്മുടെ നാട് എത്ര നല്ലത്


തൃക്കരിപ്പൂര്‍ (www.evisionnews.in): അസൗകര്യങ്ങള്‍ നിറഞ്ഞ ഗ്രാമങ്ങളും ദുര്‍ഘട പാതകളും പിന്നിട്ടു ഭാരതത്തിന്റെ കിഴക്കും പടിഞ്ഞാറും തീരങ്ങളിലൂടെ ചുറ്റിക്കറങ്ങി രണ്ടംഗ സംഘം തിരിച്ചെത്തിയത് ആവോളം അനുഭവങ്ങളുമായി. തൃക്കരിപ്പൂരിലെ ടി.എം.സി ഇബ്രാഹിമും കാഞ്ഞങ്ങാട് കൊളവയലിലെ പി.എച്ച് ഉസാമയും ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലെ ഗ്രാമപാതകളിലൂടെ ബൈക്കില്‍ സഞ്ചരിച്ചു തിരിച്ചെത്തിയത്.

പതിവു സഞ്ചാര രീതികളില്‍ നിന്നു വേറിട്ട്, സാധാരണ ജനവിഭാഗങ്ങളും ആദിവാസിപിന്നാക്ക വിഭാഗങ്ങളും പാര്‍ക്കുന്ന ഗ്രാമങ്ങളിലൂടെയാണ് 35 ദിവസം ഇരുവരും രണ്ടു ബൈക്കുകളിലായി സഞ്ചരിച്ചത്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കു കൂടിയ പ്രധാന്യം നല്‍കാതെ ആരംഭിച്ച യാത്ര, കേരളം കടന്നു കര്‍ണാടക, ആന്ധ്ര, തെലങ്കാന, ഒഡിഷ, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, സിക്കിം, ബിഹാര്‍, യുപി, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലൂടെയാണു കടന്നു വന്നത്. ജാര്‍ഖണ്ഡിലൂടെയുള്ള യാത്രയാണു മറക്കാനാകാത്ത അനുഭവമെന്ന് ഇരുവരും പറഞ്ഞു.

ഈ സംസ്ഥാനം പിറന്നതു പോലും അംഗീകരിക്കാത്തവരാണു സമീപ പ്രദേശങ്ങളില്‍ ഇന്നുമുള്ളത്. ജാര്‍ഖണ്ഡിലേക്കു വഴി ചോദിച്ചാല്‍ പരുഷമായ നോട്ടമാണു മറുപടി. ഇനി അങ്ങനെ ചോദിക്കരുതെന്ന താക്കീതും. മദന്‍പൂര്‍ കടുവ സങ്കേതത്തില്‍ വഴിതെറ്റി എത്തി അലഞ്ഞപ്പോള്‍ ഗ്രാമീണര്‍ വഴികാട്ടികളായി കൂടെ വന്നതും വിവിധ സ്ഥലങ്ങളില്‍ ഭക്ഷണം ഒരുക്കി നല്‍കിയതും സത്രങ്ങളിലും ആരാധനാലയങ്ങളിലും സ്‌കൂളുകളിലും തങ്ങാന്‍ ഇടം ഒരുക്കി തന്നതും ഗ്രാമങ്ങളുടെ സ്‌നേഹത്തെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നതായി. വെടിപ്പിന്റെ കാര്യത്തില്‍ സിക്കിമിലെ ഗാങ്‌ടോക്ക് നഗരവും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതില്‍ അവിടത്തെ പൊലീസ് സേനയുടെ സേവനവും മാതൃകാപരമാണ്. അതേ സമയം ജീവിത സാഹചര്യത്തില്‍ കേരളത്തിനു മുന്നിലെത്താന്‍ മറ്റൊരു സംസ്ഥാനവുമില്ലെന്നാണ് അനുഭവം. 8700 കിലോ മീറ്റര്‍ ദൂരമാണു പിന്നിട്ടത്.

Post a Comment

0 Comments

Top Post Ad

Below Post Ad