Type Here to Get Search Results !

Bottom Ad

ബാവിക്കരയിലെ സ്ഥിരംതടയണ നിര്‍മാണം: വിദഗ്ധ സമിതി പദ്ധതിപ്രദേശം സന്ദര്‍ശിച്ചു

കാസര്‍കോട് (www.evisonnews.in): ബാവിക്കര സ്ഥിരം തടയണ നിര്‍മാണത്തിന് പുതിയ രൂപരേഖ തയാറാക്കുന്നതിന്റെ ഭാഗമയായി വിദഗ്ധ സമിതി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. ഇറിഗേഷന്‍ ഡിസൈന്‍ ആന്റ് റിസര്‍ച് ബോര്‍ഡ് (ഐ.ഡി.ആര്‍.ബി) ഡയറക്ടര്‍ കെ.എച്ച് ഷംസുദ്ദീന്‍, കേരള എന്‍ജിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എ. ഉദയകുമാര്‍, മെക്കാനിക്കല്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ.എസ് ഷാജി, ചെറുകിട ജലസേചന വകുപ്പ് നോര്‍ത്ത് സോണ്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കെ.പി രവീന്ദ്രന്‍ എന്നിവരടങ്ങിയ സമിതിയാണ് പയസ്വിനി പുഴയിലെ ആലൂര്‍ മുനമ്പത്തെ തടയണ നിര്‍മാണ സ്ഥലത്തെത്തിയത്. 

ചെറുകിട ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.എം സുബൈര്‍, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ടി സഞ്ജീവ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ചെറുകിട ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫിസില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച ശേഷമാണു സമിതി തടയണ സന്ദര്‍ശിച്ചത്. മുടങ്ങിക്കിടക്കുന്ന തടയണയുടെ ഭാഗങ്ങളും പുഴയിലെ ഒഴുക്കും ആഴവും വിശദമായി പരിശോധിച്ചു.

നേരത്തേ നിര്‍മാണത്തിനു മേല്‍നോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. ഒരാഴ്ചയ്ക്കകം സമിതി യോഗം ചേര്‍ന്ന് ഇറിഗേഷന്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ചീഫ് എന്‍ജിനീയര്‍ വി.കെ മഹാനുദേവന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മുടങ്ങിക്കിടക്കുന്ന തടയണനിര്‍മാണം പുനരാരംഭിക്കുന്നതിനു മുന്നോടിയായി പുതിയഘടന തയാറാക്കാനായി ഒരുമാസം മുമ്പാണ് സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചത്.

കാസര്‍കോട് നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമുണ്ടാക്കാന്‍ രണ്ട് പതിറ്റാണ്ട് മുമ്പ് പയസ്വിനി പുഴയില്‍ ബാവിക്കരയില്‍ നിര്‍മാണം തുടങ്ങിയ തടയണ നിര്‍മാണം ഇപ്പോഴും പാതിവഴിയിലാണ്. ആലൂര്‍ മുനമ്പത്ത് പയസ്വിനി പുഴയ്ക്കു കുറുകെ 121 മീറ്റര്‍ നീളത്തിലുള്ളതാണു നിര്‍ദിഷ്ട തടയണ. ഇരുഭാഗത്തുമായി രണ്ടുവീതം ഇരുമ്പുഷട്ടറുകളും മധ്യഭാഗത്തു മരപ്പലകകളുമായിട്ടാണ് ആദ്യം ഇതിന്റെ ഘടന തയാറാക്കിയത്. 

എന്നാല്‍, നിര്‍മാണത്തിനായി പുഴയുടെ പകുതിഭാഗം മണ്ണിട്ടു നികത്തിയതിനെ തുടര്‍ന്നു മറുഭാഗത്തു പുഴയുടെ അടിത്തട്ട് ക്രമാതീതമായി കുഴിഞ്ഞു. ഇതുമൂലം ആദ്യം തയാറാക്കിയ രീതിയില്‍ തടയണ നിര്‍മാണം അസാധ്യമാവുകയും നിര്‍മാണം നിര്‍ത്തിവയ്ക്കുകയുമായിരുന്നു. നാലുകോടിയിലേറെ രൂപ ഇതിനായി ചെലവഴിച്ചു കഴിഞ്ഞു. എന്നിട്ടും മണല്‍ നിറച്ച ചാക്കുകള്‍ കൊണ്ടു താല്‍ക്കാലിക തടയണ നിര്‍മിച്ചാണു ജല അതോറിറ്റി വേനല്‍ക്കാലത്ത് ആവശ്യമായ വെള്ളമെടുക്കുന്നത്. നിര്‍മാണത്തിലെ അപാകതയും കാലതാമസവും കാരണം ഉപ്പുവെള്ളം കുടിക്കാനാണ് എല്ലാ വര്‍ഷവും കാസര്‍കോട്ടുകാരുടെ വിധി. 


Keywords:Kasaragod-news-bavikkara-news-visit-thadaya\na

Post a Comment

0 Comments

Top Post Ad

Below Post Ad