Type Here to Get Search Results !

Bottom Ad

സ്വാശ്രയ പ്രശ്നം: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു, എം.എല്‍.എമാരുടെ നിരാഹരസമരം ആറാം ദിവത്തിലേക്ക്


തിരുവനന്തപുരം (www.evisionnews.in): സ്വാശ്രയ പ്രശ്നത്തില്‍ ഭരണ, പ്രതിപക്ഷ നേതാക്കളുമായി സ്പീക്കര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. പിണറായി വിജയന്‍, രമേശ് ചെന്നിത്തല, വി.എസ് അച്യുതാനന്ദന്‍, എ.കെ ബാലന്‍, പി.ജെ ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇരുപക്ഷവും വിട്ടുവീഴ്ച ചെയ്യണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവിഭാഗവും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

അതേ സമയം നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. സ്വാശ്രയ വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. ചോദ്യോത്തരവേള നിര്‍ത്തിവെച്ച് സ്വാശ്രയപ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഇതോടെ സ്പീക്കര്‍ സഭാനടപടികള്‍ നിര്‍ത്തിവെച്ചു. പ്ലക്കാര്‍ഡുകളും കറുത്ത ബാഡ്ജുകളുമായാണ് പ്രതിപക്ഷം ഇന്നും സഭയില്‍ എത്തിയത്. വിഷയത്തില്‍ സമരം ശക്തമാക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം.

അതേസമയം പ്രതിപക്ഷ എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നിവര്‍ നിയമസഭ കവാടത്തില്‍ നടത്തുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നു. ചോദ്യോത്തര വേള സസ്പെന്‍ഡ് ചെയ്ത് കക്ഷി നേതാക്കളുടെ യോഗം വിളിച്ച് ഇതിന് വഴികാണണമെന്ന് പ്രതിപക്ഷ നേതാവ് സ്പീക്കറോട് ആവശ്യപ്പെട്ടു. സമരത്തിലുള്ള എംഎല്‍മാരുടെ ആരോഗ്യനില മോശമായതായി ഡോക്ടര്‍മാര്‍ സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഒരു എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

മറ്റുള്ളവരെ കൂടി ആശുപത്രിയിലേക്ക് മാറ്റുകയാണെങ്കില്‍ മറ്റു മൂന്ന് എംഎല്‍എമാര്‍ സമരം ഏറ്റെടുത്ത് നിരാഹാമിരിക്കാനുമാണ് തീരുമാനം. റോജി എം ജോര്‍ജ്, വിടി ബല്‍റാം, ശബരീനാഥന്‍ എന്നിവരായിരിക്കും സമരം ഏറ്റെടുക്കുക. നിയമസഭാ കവാടത്തില്‍ നിരാഹാരമിരിക്കുന്ന എം.എല്‍.എമാരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കല്‍ സംഘം സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad