Type Here to Get Search Results !

Bottom Ad

രണ്ടാമത് മലബാര്‍ ജലോത്സവത്തിന് ട്രാക്ക് റെഡി: കവ്വായിയില്‍ കായല്‍പൂരം നാളെ



തൃക്കരിപ്പൂര്‍ (www.evisionnews.in): മെട്ടമ്മല്‍ ബ്രദേഴ്‌സ് സംഘടിപ്പിക്കുന്ന രണ്ടാമത് മലബാര്‍ ജലോത്സവത്തിന് അവിട്ടംനാളായ നാളെ അരങ്ങുണരും. മത്സരം നടത്തുന്ന ട്രാക്കില്‍ കഴിഞ്ഞദിവസം അവസാന പരിശോധന നടന്നു. സാങ്കേതിക സമിതി അധ്യക്ഷനും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ ജില്ലാ പ്രസിഡണ്ടുമായ എം. അച്യുതന്റെ നേതൃത്വത്തില്‍ ഏഷ്യന്‍ ഗെയിംസിലെ തുഴച്ചില്‍ താരങ്ങളും റോവിങ് പരിശീലകരുമായ ഇന്റര്‍നാഷനല്‍ ജോണ്‍സണ്‍ സേവ്യര്‍, ടോമി മാത്യു എന്നിവരാണ് പരിശോധന നടത്തിയത്. 
മത്സരപാത സുഗമവും തടസങ്ങളില്ലാത്തതുമാണെന്നു വിലയിരുത്തി. സംഘാടക സമിതി ഭാരവാഹികളായ വി.വി.അബ്ദുല്ല ഹാജി, എം.വി.യൂസഫലി എന്നിവരും പരിശോധനാ സംഘത്തില്‍ പങ്കെടുത്തു. ജലോത്സവം കാണാനെത്തുന്നവരുടെ തിരക്കും ബുദ്ധിമുട്ടും കണക്കിലെടുത്തു കാഴ്ചസൗകര്യം വിപുലീകരിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുമെന്നാണ് കണക്ക്. മെട്ടമ്മലിനും വെള്ളാപ്പിനും മധ്യേയുള്ള കായലിലെ പ്രത്യേകമൊരുക്കിയ ട്രാക്കില്‍ ഇഞ്ചോടിഞ്ചു പൊരുതി മുന്നേറുന്ന വഞ്ചികള്‍ക്കു കരുത്തിന്റെ ഊര്‍ജം പകരുന്നത് കരയില്‍ ആവേശവുമായി തുള്ളിയാര്‍ക്കുന്ന ആയിരങ്ങളാണ്. കിഴക്കേക്കരയില്‍ മാത്രം ഏതാണ്ട് രണ്ട് കിലോ മീറ്ററിലധികം ദൈര്‍ഘ്യത്തില്‍ കാഴ്ചസൗകര്യം തയാറായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നടന്ന പ്രഥമ മലബാര്‍ ജലോത്സവം വീക്ഷിക്കാനെത്തിയ പതിനായിരക്കണക്കിനു കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ മെട്ടമ്മലും പരിസരനാടുകളും വീര്‍പ്പുമുട്ടുകയുണ്ടായി. ഈ സാഹചര്യം കണക്കിലെടുത്താണ് സൗകര്യം മെച്ചപ്പെടുത്തിയത്. കണ്ണൂര്‍ -കാസര്‍കോട് ജില്ലകള്‍ക്ക് അതിരിട്ടു നില്‍ക്കുന്ന കായലില്‍ നടക്കുന്ന ജലോത്സവത്തിന്റെ വിജയത്തിനു നാട് ഒന്നാകെയുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ചെയര്‍മാനും കെ. ഗംഗാധരന്‍ ജനറല്‍ കണ്‍വീനറുമായുള്ള സംഘാടക സമിതിയും വി.വി.സുബൈര്‍ പ്രസിഡന്റും ജുനൈദ് മെട്ടമ്മല്‍ സെക്രട്ടറിയുമായ ക്ലബ് കമ്മിറ്റിയുമാണ് ജലോത്സവത്തിന്റെ നിയന്ത്രണം. 

Post a Comment

0 Comments

Top Post Ad

Below Post Ad