Type Here to Get Search Results !

Bottom Ad

സ്‌കൂള്‍ കുട്ടികള്‍ക്കുള്ള അരിവിതരണം മുടക്കിയ സപ്ലൈകോ എം.ഡി ഡോ. ആശാതോമസിനെ നീക്കും


കൊച്ചി (www.evisionnews.in): ഓണപ്പരീക്ഷയ്ക്ക് മുമ്പ് എല്ലാ കുട്ടികള്‍ക്കും അഞ്ചുകിലോ അരി വീതം വിതരണം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച സപ്ലൈകോ എംഡി ഡോ. ആശാതോമസിനെ നീക്കാന്‍ ഉന്നതതലത്തില്‍ ശ്രമങ്ങള്‍ തുടങ്ങി. ഇതുസംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗം അന്തിമ തീരുമാനമെടുക്കും. സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കുന്നതില്‍ കാണിക്കുന്ന അലംഭാവത്തെ തുടര്‍ന്നാണ് ആശാതോമസിനെ മാറ്റാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത ഉദ്യോഗസ്ഥരുമായി ഇനിയും മുന്നോട്ടുപോകുന്നത് സര്‍ക്കാരിന്റെയും പൊതുവിതരണ വകുപ്പിന്റെയും പ്രതിച്ഛായക്ക് കോട്ടം തട്ടുമെന്നാണ് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പിന്റെ വിലയിരുത്തല്‍. ഇക്കാര്യം മന്ത്രി പി തിലോത്തമന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രിയും എംഡിയെ മാറ്റാന്‍ സമ്മതം മൂളിയതായാണ് സൂചനകള്‍.

മുന്‍ വര്‍ഷങ്ങളിലേതുപോലെ ഓണപ്പരീക്ഷക്ക് മുമ്പ് സ്‌കൂളുകളില്‍ അരിവിതരണം ചെയ്യാന്‍ നിര്‍ദ്ദേശം ല്‍കിയിരുന്നു. എന്നാല്‍ ഫണ്ട് മുന്‍കൂട്ടി നല്‍കാതെ അരി നല്‍കില്ലെന്ന് സപ്ലൈകോ എംഡി ആശാതോമസ് നിലപാടെടുത്തു. മുഖ്യമന്ത്രി ഒരുമാസം മുമ്പേ പ്രഖ്യാപിച്ചിട്ടും ഫണ്ട് ലഭിച്ചിട്ടേ അരി വാങ്ങൂവെന്ന നിലപാടില്‍ എംഡി ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് മിക്ക സ്‌കൂളുകളിലും അരി വിതരണം മുടങ്ങിയിരുന്നു. സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയ സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പുകളോട് സര്‍ക്കാര്‍ വിശദീകരണം ചോദിച്ചിരുന്നു. സപ്ലൈകോ എംഡിയുടെ പിടിവാശിയാണ് അരിവിതരണം മുടങ്ങാന്‍ കാരണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഭക്ഷ്യ-വിദ്യാഭ്യാസമന്ത്രിമാരെ അറിയിക്കുകയും ചെയ്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad