Type Here to Get Search Results !

Bottom Ad

ആംബുലന്‍സില്‍ നിന്ന് നടുറോഡില്‍ ഇറക്കിവിട്ടു: മകളുടെ മൃതദേഹവുമായി അച്ഛനും അമ്മയും നടന്നത് കിലോമീറ്ററുകള്‍


ഒഡീഷ (www.evisionnews.in): ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഏഴുവയസുകാരി മരിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളെ മൃതദേഹവുമായി നടുറോഡില്‍ ഇറക്കിവിട്ടു. തുടര്‍ന്ന് മകളുടെ മൃതദേഹവും കൈയിലേന്തി അച്ഛനും അമ്മയും നടന്നത് കിലോമീറ്ററുകള്‍. ഒഡീഷയിലെ മന്‍കന്‍ഗിരി ജില്ലയിലാണ് സംഭവം. 

അസുഖം മൂര്‍ച്ഛതിനെതുടര്‍ന്ന് പ്രാദേശിക ആശുപത്രിയില്‍ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഏഴുവയസുകാരിയായ വര്‍ഷ ഖേമുദു മരിക്കുകയായിരുന്നു. കുട്ടി മരിച്ചതോടെ ആംബുലനന്‍സ് ഡ്രൈവര്‍ മാതാപിതാക്കളെ മൃതദേഹവുമായി നടുറോഡില്‍ ഇറക്കിവിട്ടു. ഇതോടെ കുട്ടിയുടെ പിതാവ് ദിനബന്ധു ഖേമുദു മൃതദേഹവുമായി നടക്കുകയായിരുന്നു.

കുട്ടിയുടെ മൃതദേഹവുമായി പോകുന്ന മാതാപിതാക്കളില്‍ നിന്നും വിവരമറിഞ്ഞ നാട്ടുകാര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറെ അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്ക് വീട്ടിലെത്താന്‍ മറ്റൊരു വാഹനം ഒരുക്കി. സംഭവം വിവാദമായതോടെ ജില്ലാ കലക്ടര്‍ ചീഫ് ഡിസ്ട്രിക് മെഡിക്കല്‍ ഓഫീസറോട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും ആംബുലന്‍സിലുണ്ടായ അറ്റന്റര്‍ക്കും ഫാര്‍മസിസ്റ്റിനുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് ഒഡീഷയിലെ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹവുമായി പത്തു കിലോമീറ്റര്‍ നടന്ന സംഭവം ദേശീയശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാണ്‍പൂരില്‍ പനിബാധിച്ച് ചികിത്സക്കായി കൊണ്ടുവന്ന കുട്ടി ഡോക്ടറുടെ അനാസ്ഥമൂലം പിതാവിന്റെ തോളില്‍ മരിച്ച സംഭവവും സോഷ്യല്‍മീഡിയയിലടക്കം ചിത്രസഹിതം പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഒഡീഷയില്‍ നിന്ന് പുതിയ സംഭവമുണ്ടായിരിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad