Type Here to Get Search Results !

Bottom Ad

മംഗളൂരുവിലെ വിവരാവകാശ പ്രവര്‍ത്തകന്റെ കൊല: മുഖ്യപ്രതി ആര്‍എസ്എസ് നേതാവിന് ഹൈക്കോടതി ജാമ്യം


മംഗളൂരു (www.evisionnews.in): നഗരത്തിലെ വിവരാവകാശ പ്രവര്‍ത്തകനും ബിജെപി അനുഭാവിയുമായ വിനായക പാണ്ഡുരംഗ ബാലിഗയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കൊലയുടെ ആസൂത്രകനുമായ ആര്‍എസ്എസ് നേതാവ് നരേഷ് ഷേണായിക്ക് കര്‍ണാടക ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മാര്‍ച്ച് 21നാണ് നരേഷ് ഷേണായി നിയോഗിച്ച വാടക കൊലയാളികള്‍ വിനായക ബാലിഗയെ പ്രഭാത സവാരിക്കിടയില്‍ വീടിന് സമീപം വെട്ടിക്കൊലപ്പെടുത്തിയത്. മംഗളൂരുവില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച കേസാണിത്. കൊലയെ തുടര്‍ന്ന് ഒളിവില്‍ കടന്ന നരേഷിനെ ജൂണ്‍ 26നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. 

രണ്ടു ലക്ഷം രൂപ കോടതിയില്‍ കെട്ടിവെക്കാനും മംഗളൂരു സ്വദേശികളായ രണ്ടുപേരുടെ ആള്‍ ജാമ്യത്തിലാണ് നരേഷിന് ജാമ്യം. പാസ് പോര്‍ട്ടും വിസയും അനുബന്ധ രേഖകളും കോടതിയില്‍ ഹാജരാക്കണം. എല്ലാ ഞായറാഴ്ചയും പോലീസില്‍ എത്തി ഒപ്പ് രേഖപ്പെടുത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും കേസില്‍ വിധി പറയുന്നത് വരെ സ്ഥലം വിടരുതെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. 

നമോ ബ്രിഗേഡ് എന്ന തീവ്ര ഹിന്ദു പ്രാദേശിക സംഘടനയുടെ സ്ഥാപകനാണ് നരേഷ് ഷേണായി. കേസില്‍ ഇയാളടക്കം എട്ടുപേര്‍ പ്രതികളാണ്. നഗരത്തിലെ ബില്‍ഡര്‍മാര്‍ക്കും വൈദ്യുതി മോഷ്ടാക്കള്‍ക്കും അമ്പലം വിഴുങ്ങികള്‍ക്കും പേടി സ്വപ്‌നമായിരുന്നു വധിക്കപ്പെട്ട വിനായക ബാലിഗ. നഗരത്തിലെ പ്രസിദ്ധമായ ഗൗഡ സാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ വെങ്കിട്ടരമണ ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച കേസ് കര്‍ണാടക ഹൈക്കോടതി വിചാരണക്കെടുക്കും മുമ്പാണ് വിനായക ബാലിഗ വധിക്കപ്പെട്ടത്. ക്ഷേത്രത്തിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരുന്നതില്‍ വിനായക മുന്‍പന്തിയിലുണ്ടായിരുന്നു.


Keywords: Karnataka-news-manglore-baliga-murder-case 

Post a Comment

0 Comments

Top Post Ad

Below Post Ad