Type Here to Get Search Results !

Bottom Ad

പ്രതികളുടെ നിസഹകരണം: അഭിഭാഷകര്‍ പിന്മാറി, വിജയബാങ്ക് കൊള്ളക്കേസ് വിചാരണ മാറ്റി

കാസര്‍കോട് (www.evisionnews.in): ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ചക്കേസില്‍ പ്രതികളും അവരുമായി ബന്ധപ്പെട്ടവരും തങ്ങളുടെ അഭിഭാഷകരോട് തുടരുന്ന നിസഹകരണത്തെ തുടര്‍ന്ന് വിചാരണ മാറ്റിവെച്ചു. ഇത് മൂലം ജൂണ്‍ 15ന് ആരംഭിക്കേണ്ടിയിരുന്ന കുപ്രസിദ്ധ കവര്‍ച്ചക്കേസിന്റെ വിചാരണ 29ലേക്ക് മാറ്റി.

അതേസമയം, പ്രതികള്‍ക്ക് അഭിഭാഷകരെ നല്‍കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായം ആവശ്യപ്പെട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കത്ത് നല്‍കി. കാസര്‍കോട് സി.ജെ.എം. കോടതിയിലാണ് വിജയ ബാങ്കിന്റെ ചെറുവത്തൂര്‍ ശാഖ കൊള്ളയടിച്ച കേസിന്റെ വിചാരണ തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍, രണ്ട് അഭിഭാഷകര്‍ പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്നതില്‍നിന്ന് പിന്മാറി. 

നേരത്തേ ഹൊസ്ദുര്‍ഗ് കോടതിയില്‍ വിചാരണ തുടങ്ങേണ്ടിയിരുന്ന കേസാണ് സാങ്കേതിക കാരണങ്ങളാല്‍ കാസര്‍കോട് സി.ജെ.എമ്മിലേക്ക് മാറ്റിയത്. ഏഴ് പ്രതികളാണ് കേസിലുള്ളത്. ഒരാളെ ഇനിയും പിടികാട്ടാനുണ്ട്. ഇതില്‍ രണ്ടുപേരുടെ അഭിഭാഷകര്‍ ഹാജരാകാന്‍ വിസമ്മതമറിയിച്ച് കത്ത് നല്‍കി. എല്ലാ പ്രതികള്‍ക്കും അഭിഭാഷകരില്ലാത്തതിനാലാണ് വിചാരണ മാറ്റിവെക്കാന്‍ കോടതി തീരുമാനിച്ചത്. മൂന്നാം പ്രതി കാഞ്ഞങ്ങാട് സ്വദേശി മുബശ്ശിറിന് വേണ്ടി ഹാജരാകേണ്ടിയിരുന്ന കാഞ്ഞങ്ങാട്ടെ അഭിഭാഷകന്‍ സുധീറും പിന്മാറിയവരില്‍ പെടും.

2015 സപ്തംബര്‍ 27നാണ് വിജയ ബാങ്കിന്റെ ചെറുവത്തൂര്‍ ശാഖ കൊള്ളയടിക്കപ്പെട്ടത്. ഇരുപത് കിലോ സ്വര്‍ണവും 2.45 ലക്ഷം രൂപയുമാണ് കവര്‍ന്നത്. ഇതില്‍ 18.5 കിലോ സ്വര്‍ണവും അരലക്ഷം രൂപയും അന്വേഷണസംഘം കണ്ടെടുത്തിരുന്നു. നീലേശ്വരം സി.ഐ ആയിരുന്ന കെ.ഇ.പ്രേമചന്ദ്രന്‍ അന്വേഷിച്ച കേസില്‍ 130 പേരെയാണ് സാക്ഷികളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വ്യാപാരസ്ഥാപനം തുടങ്ങാനെന്ന വ്യാജേന മുറി വാടകയ്‌ക്കെടുത്താണ് കവര്‍ച്ച നടത്തിയത്.

Keywords: Kasaragod-cheruvathir-bank-robber-court-vicharana

Post a Comment

0 Comments

Top Post Ad

Below Post Ad