കാസര്‍കോട് (www.evisionnews.in): സംസ്ഥാനത്തെ റമദാന്‍ വിപണിയില്‍ തളങ്കരത്തൊപ്പിക്ക് പ്രിയമേറുന്നു. ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് തൊപ്പികള്‍ എത്തുന്നുണ്ടെങ്കിലും തളങ്കരത്തൊപ്പിക്കുള്ള മേന്മയും വിശിഷ്ഠതയും പ്രത്യേകം തന്നെയാണ്. പരിപൂര്‍ണമായും പാരിസ്ഥിതിക സൗഹൃദമെന്നു തന്നെ ഈ തൊപ്പിയെ വിശേഷിപ്പിക്കാമെന്നാണ് പൊതു അഭിപ്രായം. പ്ലാസ്റ്റിക്കും കൃത്രിമ നാരുകളും കൊണ്ട് നെയ്‌തെടുക്കുന്ന തൊപ്പികളെക്കാള്‍ ഈടുറ്റത് തളങ്കര തൊപ്പി തന്നെയാണ്.
അതേസമയം, വിദേശ തൊപ്പികളും വിപണിയില്‍ വൈവിധ്യമാര്‍ന്ന മോഡലുകളുമായി രംഗത്തുണ്ട്. ചൈനയില്‍നിന്നുള്ള അമ്പതോളം തൊപ്പികളാണ് ഇത്തവണ റമദാനോടനുബന്ധിച്ച് വിപണിയില്‍ എത്തിയത്. 50മുതല്‍ 110 രൂപവരെ വിലയുള്ള, പല രൂപത്തിലും നിറത്തിലും വലുപ്പത്തിലുമുള്ള തൊപ്പികള്‍ ചൈനയില്‍നിന്ന് വരുന്നുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ധരിക്കാവുന്ന 10മുതല്‍ 400 രൂപവരെയുള്ള തൊപ്പികള്‍ വിപണിയില്‍ ലഭ്യമാണ്. ചൈന, ബംഗ്‌ളാദേശ്, യമന്‍, ഒമാന്‍, തുര്‍ക്കി, തായ്‌ലന്‍ഡ്, സൗദി, അള്‍ജീരിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് തൊപ്പി പ്രധാനമായും വിപണിയിലത്തെുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു.
മുംബൈ വഴിയാണ് വിദേശ തൊപ്പികള്‍ ജില്ലയിലെ കച്ചവടക്കാരിലത്തെുന്നത്. വിലക്കുറവും വൈവിധ്യവുമാണ് വിദേശ തൊപ്പികളെ ആകര്‍ഷകമാക്കുന്നത്. യമന്‍, ഒമാന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍നിന്നുള്ള തൊപ്പികളാണ് വിലയില്‍ മുന്നില്‍നില്‍ക്കുന്നത്. തൊപ്പിയിലെ അലങ്കാരപ്പണികള്‍ക്കനുസരിച്ചാണ് വില. യമന്‍ തൊപ്പികള്‍ക്ക് 250 മുതല്‍ 400 രൂപ വരെയാണ് വില. ഒമാന്‍ തൊപ്പികള്‍ക്ക് 230 മുതല്‍ 350 വരെയും.
20മുതല്‍ 30 രൂപവരെ വിലയുള്ള മക്കാ പ്‌ളെയിന്‍, 30 മുതല്‍ 150 രൂപ വരെയുള്ള വിവിധയിനം വലത്തൊപ്പികള്‍, അബ്ദുല്ല ക്യാപ് എന്നിവക്കാണ് കൂടുതല്‍ ആവശ്യക്കാരത്തെുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. ജിന്ന തൊപ്പിക്ക് 100 മുതല്‍ 250 വരെയാണ് വില. പ്രത്യേകയിനം മരത്തിന്റെ വേരില്‍ നിര്‍മിച്ച തൊപ്പികളും വിപണിയില്‍ ലഭ്യമാണ്. 70 രൂപ വിലവരുന്ന ഇവ മുംബൈയില്‍നിന്നാണ് എത്തുന്നത്.

Post a Comment
0 Comments