Type Here to Get Search Results !

Bottom Ad

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: 11 പേര്‍ക്ക് മരണം വരെ ജയില്‍: 13 പേര്‍ക്ക് ഏഴ് വര്‍ഷം തടവ്


അഹമ്മദാബാദ് (www.evisionnews.in): ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 11 പേര്‍ക്ക് മരണം വരെ ജയില്‍. 13 പേര്‍ക്ക് ഏഴ് വര്‍ഷം തടവും വിധിച്ചു. അഹമ്മദാബാദ് പ്രത്യേക കോടതിയുടെതാണ് വിധി. മതസ്പര്‍ദ്ധ വളര്‍ത്തല്‍, അന്യായമായി സംഘം ചേരല്‍, കണ്ണില്‍ ചോരയില്ലാത്ത കൂട്ടക്കൊല എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് കോടതി വിധി. മുന്‍ കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുള്‍പ്പെടെ 69 പേര്‍ കൊല്ലപ്പെട്ട കേസില്‍ വിഎച്ച്പി നേതാവുള്‍പ്പെടെ 24 പേര്‍ കുറ്റക്കാരാണെന്ന് ജൂണ്‍ രണ്ടിന് കോടതി വിധിച്ചിരുന്നു. ഇവരില്‍ 11 പേര്‍ക്കുമേല്‍ കൊലക്കുറ്റമാണ് ചുമത്തിയിരുന്നത്. 36 പേരെ മതിയായ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. ശിക്ഷാവിധി സംബന്ധിച്ച് മൂന്നു ദിവസം നീണ്ട വാദപ്രതിവാദത്തിനു ശേഷം ജൂണ്‍ പത്തിനാണ് ശിക്ഷ  ഇന്നു പ്രഖ്യാപിക്കുമെന്ന് അഹമ്മദാബാദ് പ്രത്യേക കോടതി ജഡ്ജി പി.ബി ദേശായി വ്യക്തമാക്കിയത്.  സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ ചുട്ടുകൊന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, കുറ്റക്കാര്‍ക്ക് പതെറ്റുതിരുത്താന്‍ ഒരവസരം നല്‍കണമെന്ന് പ്രതിഭാഗം വാദിച്ചു.
ബിജെപി, വിഎച്ച്പി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് പ്രതികള്‍. അതേസമയം, കലാപത്തിന് നേതൃത്വംനല്‍കിയ ബിജെപി കൌണ്‍സിലര്‍ ബിപിന്‍ പട്ടേല്‍ ഉള്‍പ്പെടെ 36 പേരെ വെറുതെ വിട്ടു. കോണ്‍ഗ്രസ് പാര്‍ലമെന്റ് അംഗമായിരുന്ന എഹ്‌സാന്‍ ജാഫ്രി ഉള്‍പ്പെടെ 69 പേരെ ചുട്ടെരിച്ച സംഭവം ആസൂത്രിതമല്ലെന്നും ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്താനാകില്ലെന്നും ജഡ്ജി ഉത്തരവില്‍ പറഞ്ഞിരുന്നു.
കുറ്റക്കാരെന്നു കണ്ടെത്തിയ 11 പ്രതികളുടെമേല്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങളും 13 പ്രതികളുടെമേല്‍ താരതമ്യേന നിസ്സാരകുറ്റങ്ങളുമാണ് ചുമത്തിയത്. 14 വര്‍ഷത്തിനുശേഷമുണ്ടായ വിധിയില്‍ സന്തോഷമില്ലെന്നും നീതിക്കായി മേല്‍ക്കോടതികളെ സമീപിക്കുമെന്നും ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി പ്രതികരിച്ചിരുന്നു.
2002 ഫെബ്രുവരി 28നാണ് കൂട്ടക്കൊല അരങ്ങേറിയത്. നരേന്ദ്ര മോഡി ഉള്‍പ്പെടെ 338 പേരെ ഏഴുവര്‍ഷത്തോളംനീണ്ട വിചാരണയില്‍ വിസ്തരിച്ചിരുന്നു. വിചാരണക്കോടതി 2015 സെപ്തംബറില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും വിധിപറയുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് ജൂണ്‍ രണ്ടിന് പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചത്.
കൊലക്കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് നിയമപ്രകാരം വധശിക്ഷ ലഭിച്ചാലും ജീവപര്യന്തം തടവ് മതിയെന്ന് ആവശ്യപ്പെടുമെന്ന് ഇരകളുടെ ബന്ധുക്കള്‍ക്കുവേണ്ടി ഹാജരായ എസ് എം വോറ വ്യക്തമാക്കിയിരുന്നു. ഇരകളുടെ ബന്ധുക്കളാരും വധശിക്ഷയെ പിന്തുണയ്ക്കാത്തതിനാലാണ് ഇത് അദ്ദേഹം പറഞ്ഞു. ക്രിമിനല്‍ ഗൂഢാലോചനക്കുറ്റത്തിനുള്ള 120ബി വകുപ്പും ചുമത്തണമെന്ന് കേസന്വേഷിച്ച പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ വാദം ബലപ്പെടുത്താന്‍ ആവശ്യമായ തെളിവ് സമര്‍പ്പിക്കാന്‍ സാധിക്കാത്തത് തിരിച്ചടിയായതായി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ആര്‍ സി ഖോടേക്കര്‍ പറഞ്ഞു.
2002 ഫെബ്രുവരി 27ന് നടന്ന ഗോധ്ര ട്രെയിന്‍ കത്തിക്കലിനെത്തുടര്‍ന്നുള്ള ഒമ്പത് കേസ് അന്വേഷിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ്  എസ്‌ഐടി ഗുല്‍ബര്‍ഗ് കേസ് ഏറ്റെടുത്തത്. മോഡിയുടെ പങ്ക് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയമിച്ച സമിതി മോഡിയെ വിചാരണചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു. തെളിവില്ലാത്തതിനാല്‍ ഇതിന്റെ ആവശ്യമില്ലെന്ന എസ്‌ഐടിയുടെ നിലപാട് കോടതി അംഗീകരിച്ചു. 67 പേരെയാണ് അറസ്റ്റ്‌ചെയ്തത്. കുറ്റക്കാരെന്നു കണ്ടെത്തിയവരെ സബര്‍മതി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad