Type Here to Get Search Results !

Bottom Ad

സംസ്ഥാന പാതയില്‍ കോട്ടരുവത്ത് മണ്ണിടിഞ്ഞു: തഹസില്‍ദാറെ ജനം തടഞ്ഞു



കാസര്‍കോട് (www.evisionnews.in) : കെ.എസ്.ടി.പിയുടെ നവീകരണ പ്രവൃത്തി തുടരുന്ന കാസര്‍കോട് -കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ കോട്ടരുവത്ത് കുന്നിടിഞ്ഞു വീണ് പ്രദേശത്തെ അഞ്ചു വീടുകള്‍ അപകട ഭീഷണിയിലായി. നിരവധി തെങ്ങുകള്‍ കടപുഴകി വീണു. സ്ഥലത്തെ വീടിനോടു ചേര്‍ന്നുള്ള ശുചിമുറിയും മണ്ണിടിച്ചിലില്‍ തകര്‍ന്നു. സംഭവമറിഞ്ഞ് എത്തിയ റവന്യു ഉദ്യോഗസ്ഥരടക്കമുള്ളവരെ പ്രതിഷേധക്കാര്‍ തടഞ്ഞു. നാട്ടുകാര്‍ റോഡ് ഉപരോധിച്ചതിനെത്തുടര്‍ന്ന് വാഹനഗതാഗതം ഇന്നും ദേളിവഴി തിരിച്ചുവിട്ടതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. 

കോട്ടരുവത്തെ എ. രാമകൃഷ്ണന്റെ വീടിന്റെ ശുചിമുറിയാണ് തകര്‍ന്നത്. ഇതേ പറമ്പിലെ തെങ്ങുകളും വാഴകളും വീണു. സ്ഥലത്തെ കുന്നിന്‍ ചെരിവില്‍ നിന്ന് മണ്ണിറങ്ങുന്നത് തുടരുന്നുണ്ട്. രാമകൃഷ്ണന്റെ സഹോദരന്‍ സുകുമാരന്റെയും ഗോപിനാഥിന്റെയും വീടുകളാണ് ഏറെ ഭീഷണി നേരിടുന്നത്. ഇവരോട് സുരക്ഷിതമായി മറ്റൊരിടത്ത് താമസിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റോഡിന്റെ പടിഞ്ഞാറു വശത്തെ വീടുകളും അപകട ഭീഷണി നേരിടുന്നുണ്ട്. പാര്‍ശ്വഭിത്തി പൂര്‍ണമായും കെട്ടാത്തതിനാലാണു മണ്ണിടിച്ചില്‍ തുടരുന്നത്. പാര്‍ശ്വഭിത്തി കെട്ടുന്നതിനായി ഇവിടെ കോണ്‍ക്രീറ്റ് ചെയ്തു കമ്പികള്‍ ഇട്ടിരുന്നു. പിന്നീട് പാര്‍ശ്വഭിത്തി കെട്ടുന്നത് ഒഴിവാക്കുകയായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.

കോണ്‍ക്രീറ്റ് കമ്പികള്‍ ഇട്ട സ്ഥലത്താണ് ഇപ്പോള്‍ മണ്ണിടിഞ്ഞിരിക്കുന്നത്. ബധനാഴ്ച വൈകിട്ടാണ് മണ്ണിടിച്ചില്‍ തുടങ്ങിയത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ കാസര്‍കോട് തഹസില്‍ദാര്‍ കെ.എസ്.സുജാത ഉള്‍പ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥരെയാണു പ്രതിഷേധക്കാര്‍ തടഞ്ഞത്. തുടര്‍ന്നു ജില്ലാ പൊലീസ് മോധാവി തോംസണ്‍ ജോസിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി ഇതിലൂടെയുള്ള വാഹനഗതാഗതം താല്‍ക്കാലികമായി നിര്‍ത്തി. 

കാസര്‍കോട് കാഞ്ഞങ്ങാട് തീരദേശപാതയുടെ നിര്‍മാണപ്രവൃത്തി കെഎസ്ടിപി ഏറ്റെടുക്കവേ ചളിയങ്കോട്, കോട്ടരുവം, പുലിക്കുന്ന് ഉള്‍പ്പെടെയുള്ള റോഡിന്റെ ഇരു ഭാഗങ്ങളിലും കോണ്‍ക്രീറ്റോടു കൂടി പാര്‍ശ്വഭിത്തി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടതാണ്. എന്നാല്‍ നിര്‍മാണപ്രവൃത്തി തുടങ്ങി വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും പ്രവൃത്തി പാതിവഴിയിലായി എന്നല്ലാതെ നിര്‍മാണം പൂര്‍ത്തിയായില്ല. 

അതിനിടെ കെ.എസ്.പിടി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി കുന്നിടിച്ച ചന്ദ്രഗിരി റോഡില്‍ ഇന്നലെയുണ്ടായ മണ്ണിടിച്ചലില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു. വീട് തകര്‍ന്നവര്‍ക്ക് അത് പുനര്‍ നിര്‍മിച്ച് നല്‍കാന്‍ കെ.എസ്.പി.ടി തയാറാകണം. റോഡ് നിര്‍മാണത്തിലെ അഴിമതിയും അപാകതയുമാണ് മണ്ണിടിച്ചലിന് കാരണമായത്. അഴിമതിക്ക് കൂട്ടി നിന്ന ഉദ്യോഗസ്ഥന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.











Post a Comment

0 Comments

Top Post Ad

Below Post Ad