Type Here to Get Search Results !

Bottom Ad

പോളിംഗ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കും

കാസര്‍കോട്.(www.evisionnews.in) വോട്ടെടുപ്പ് ദിവസം പോളിംഗ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം ഇതു സംബന്ധിച്ചുളള നടപടികള്‍ അവലോകനം ചെയ്തു. പോളിംഗ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ നോഡല്‍ ഓഫീസറായ ജില്ലാ സാമൂഹ്യ ക്ഷേമ ഓഫീസര്‍ ഡീനാഭരതന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അഞ്ച് മണ്ഡലങ്ങളിലും ശിശുസംരക്ഷണ ഉദ്യോഗസ്ഥരെ കോര്‍ഡിനേറ്റര്‍മാരായി നിയമിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇലക്ടറല്‍ രജിസ്ട്രാര്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടമുണ്ടാകും. മൂന്ന് പോളിംഗ് സ്റ്റേഷനില്‍ ഒരു വെല്‍ഫെയര്‍ ഓഫീസറെ വീതം നിയമിക്കും. തെരഞ്ഞെടുപ്പ് ദിവസവും തൊട്ട് മുമ്പുളള ദിവസവും എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും പോളിംഗ് ഡ്യൂട്ടിയുളള ഉദ്യോഗസ്ഥര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെയും സ്വകാര്യ ആശുപത്രികളുടെയും സഹകരണത്തോടെ പോളിംഗ് സ്റ്റേഷനുകളില്‍ വീല്‍ ചെയര്‍ ലഭ്യമാക്കും. പോളിംഗ് സ്റ്റേഷനുകളെ അംഗപരിമിത സൗഹൃദമാക്കും. പോളിംഗ് സ്റ്റേഷനുകളില്‍ ടോയ്‌ലറ്റ് സൗകര്യമൊരുക്കും. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ മുഴുവന്‍ പോളിംഗ് സ്റ്റേഷനുകളിലും ഒ ആര്‍ എസ് , പാരാസെറ്റമോള്‍ തുടങ്ങിയവ ലഭ്യമാക്കും. പോളിംഗ് ദിവസം മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളും പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തിരഘട്ടങ്ങളില്‍ ചികിത്സ ലഭ്യമാക്കുന്നതിനാണിത്. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍ പി മഹാദേവകുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഡീനഭരതന്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ. എം സി വിമല്‍രാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍, ഡെപ്യൂട്ടി കളക്ടര്‍ (എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍) കെ അംബുജാക്ഷന്‍, ശിശുസംരക്ഷണ ഓഫീസര്‍മാരായ ജയന്തി പി നായര്‍ (മഞ്ചേശ്വരം), ജിന്‍സി രാമകൃഷ്ണന്‍ (കാസര്‍കോട്), ഇ കെ രേഖ (ഉദുമ), ഡോ. ആന്‍ ഡാനി (കാഞ്ഞങ്ങാട്), ടി എസ് സുമ (തൃക്കരിപ്പൂര്‍), തെരഞ്ഞെടുപ്പ് വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എം വി രാജന്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad