Type Here to Get Search Results !

Bottom Ad

ഭരണം മാറിയത് ഐ.ജി അറിഞ്ഞില്ല: പോലീസ് അക്കാദമിയില്‍ വീണ്ടും ബീഫിന് വിലക്ക്



തൃശൂര്‍ (www.evisionnews.in): അസഹിഷ്ണുതാ വിഷയവും ബീഫ് വിവാദവും ആളിക്കത്തിച്ച് ന്യൂനപക്ഷ മനസിന്റെ വോട്ടുകള്‍ നേടി ഇടതു മുന്നണി മന്ത്രി സഭ അധികാരമേറുന്ന അതേദിവസം മാട്ടിറച്ചിക്ക്‌ വിലക്കേര്‍പ്പെടുത്തി കേരള പൊലീസ് അക്കാദമി തലവന്‍ ഐ.ജി സുരേഷ് രാജ് പുരോഹിത് പുതിയ വിവാദത്തിന് തിരികൊളുത്തി. പോലീസ് കരിക്കുലത്തില്‍ ബീഫ് വേണ്ടെന്നാണ് ഐ.ജിയുടെ നിലപാട്. 

എല്‍.ഡി.എഫ് വിജയാഘോഷത്തില്‍ അക്കാദമിയില്‍ ബീഫ് വിളമ്പിയതാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് തുടക്കമിട്ടത്. കാന്റീനില്‍ ആരാണ് ബീഫ് എത്തിച്ചതെന്നും ബീഫ് എത്തിക്കാന്‍ നിര്‍ദേശം കൊടുത്ത ഉദ്യോഗസ്ഥന്‍ ആരാണെന്നും അന്വേഷിക്കാന്‍ ഐ.ജി സുരേഷ് രാജ് പുരോഹിതാണ് ഉത്തരവിട്ടു കഴിഞ്ഞു. രാമവര്‍മ്മപുരത്തെ കേരള പോലീസ് അക്കാദമി കാന്റീനിലാണ് ബീഫ് വിവാദം വെന്തുപൊന്തുന്നത്.

ഉത്തരേന്ത്യക്കാരനായ സുരേഷ് രാജ് പുരോഹിത് പോലീസ് അക്കാദമി ഐ.ജി ആയതിനു ശേഷമാണ് പോലീസ് അക്കാദമിയില്‍ അപ്രഖ്യാപിത ബീഫ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ പോലീസ് അസോസിയേഷന്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി പോലീസ് അക്കാദമിയിലെ ഭക്ഷണമെനുവില്‍ നിന്നും ബീഫ് ഒഴിവാക്കപ്പെട്ടിരിക്കുകയാണെന്ന് ലോക്സഭാ എം.പിയും സി.പി.എം നേതാവുമായ എം.പി രാജേഷും ചൂണ്ടിക്കാട്ടിയിരുന്നു. പര്‍ച്ചേസ് രജിസ്റ്റര്‍ പരിശോധിച്ചാല്‍ ഇത് മനസിലാകുമെന്ന അദ്ദേഹം നേരത്തെ ഫേസ്ബുക്ക് സ്റ്റാറ്റസില്‍ വ്യക്തമാക്കിയിരുന്നു.

ഐ.ജിയുടെ ഈ നടപടിയിലുള്ള പ്രതിഷേധമെന്ന നിലയില്‍ ഇടതുപക്ഷം വിജയിച്ചതിന്റെ പിറ്റേദിവസം അക്കാദമിയില്‍ ബീഫ് വിളമ്പുകയായിരുന്നു. നൂറൂലേറെ പോലീസുകാര്‍ കഴിച്ചശേഷമാണ് കാമ്പസില്‍ ബീഫ് കറിയുടെ മണം പരന്നത്. ഇതോട കാന്റീന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഐ.ജി അന്വേഷണത്തിന് ഉത്തരവിട്ടു. ഇനി ഇത് ആവര്‍ത്തിച്ചാല്‍ നടപടിയെടുക്കുമെന്ന് ഐ.ജി ഭീഷണിപ്പെടുത്തിയതായും പോലീസുകാര്‍ ആരോപിക്കുന്നു.

നേരത്തെ കേരള ബ്രാഹ്മണസഭയുടെ സമ്മേളനത്തില്‍ ബ്രാഹ്മണ്യത്തിന്റെ മഹത്വത്തെക്കുറിച്ച് ഐ.ജി പ്രസംഗിച്ചതു വാര്‍ത്തയായിരുന്നു. മഹത്തായ ഋഷിപരമ്പരയില്‍പ്പെട്ടവരാണ് ബ്രാഹ്മണരെന്നും ആ കുലത്തില്‍ ജനിച്ചതില്‍ അഭിമാനം കൊളളുന്നുവെന്നും മനുഷ്യജന്മത്തില്‍ ശ്രേഷ്ഠമായത് ബ്രാഹ്മണന്റെ ജന്മമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. നേരത്തെ പൊലീസ് അക്കാദമിയില്‍ സര്‍ക്കാര്‍ കാറുകളില്‍ ഐ.ജി സുരേഷ് രാജ് പുരോഹിതിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ നടത്തിയ ഡ്രൈവിംഗിന്റെ വീഡിയോ പുറത്തുവന്നതും തുടര്‍ന്ന് ഐജിക്കും മകനുമെതിരെ കേസ് എടുക്കാന്‍ പോലീസ് തയാറാവാത്തതും വിവാദമായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad