പത്തനാപുരം (www.evisionnews.in): മോഹന്‍ലാലിന്റെ പത്താനപുരത്തെ നടപടിയില്‍ വേദനയുണ്ടെന്ന് നടന്‍ ജഗദീഷ്. മോഹന്‍ലാല്‍ എന്റെയും അടുത്തസുഹൃത്താണ്. മോഹന്‍ലാല്‍ പത്തനാപുരത്ത് എത്തിയതിന് പിന്നില്‍ ബ്ലാക്ക്മെയില്‍ രാഷ്ട്രീയമാണെന്നും ജഗദീഷ് പറഞ്ഞു. നടന്‍മാര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ താരങ്ങള്‍ പ്രചാരണത്തിന് പോകരുതെന്ന് അമ്മയില്‍ നിന്നും നിര്‍ദേശമുണ്ടായിരുന്നു.
കൊല്ലത്ത് മുകേഷിനായി സുരാജ് വെഞ്ഞാറമ്മൂട് വന്നിരുന്നെങ്കിലും അദ്ദേഹം പത്തനാപുരത്ത് എത്തിയിരുന്നില്ല. ഞങ്ങള്‍ മൂന്ന് പേരും അവിടെ മത്സരിക്കുന്നത് കൊണ്ടായിരുന്നു എത്താതിരുന്നത്. അതുപോലെ സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ച കെ.പി.എ.സി ലളിത പോലും പത്തനാപുരത്ത് പ്രചാരണത്തിനായി വന്നിരുന്നില്ല. കോണ്‍ഗ്രസുകാരനായ സലീംകുമാറും പത്തനാപുരത്ത് പ്രചാരണത്തിന് എത്തിയില്ല. ഈ സാഹചര്യത്തില്‍ ഗണേഷിന് വേണ്ടി മോഹന്‍ലാല്‍ വന്നത് ഏറെ വേദനിപ്പിച്ചെന്നും ജഗദീഷ് പറയുന്നു.
മോഹന്‍ലാലിന്റെ നടപടിയില്‍ ആരോടും പരാതി പറയുന്നില്ല. മോഹന്‍ലാല്‍ എല്‍.ഡി.എഫാണോ യു.ഡി.എഫ് ആണോ എന്ന് പറയാന്‍ കഴിയില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വേണ്ടി അദ്ദേഹം വോട്ട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രാഷ്ട്രീയസന്ദര്‍ശനം എന്ന് പറയാന്‍ കഴിയില്ലെന്ന് മോഹന്‍ലാല്‍ തന്നെ പറഞ്ഞിട്ടുണ്ടെങ്കിലും പത്തനാപുരത്തെത്തിയ സ്ഥിതിക്ക് അദ്ദേഹത്തിന് ഭീമന്‍ രഘുവിനെ കൂടി കാണാമായിരുന്നു. അല്ലെങ്കില്‍ എന്നെ കാണാമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ ഇത്രയും വിഷമം ഉണ്ടാകുമായിരുന്നില്ല.
മോഹന്‍ലാല്‍ ഗണേഷിനെ കാണുന്നതിന് മുമ്പേ എന്നെ കണ്ടിട്ടുണ്ട്. അദ്ദേഹവും ഞാനുമായുള്ള സൗഹൃദം മലയാള സിനിമയിലെ എല്ലാവര്‍ക്കും അറിയാം. ഞാന്‍ അദ്ദേഹത്തെ എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായാണ് കണ്ടത്. അദ്ദേഹം എങ്ങനെയാണ് കണ്ടത് എന്ന് എനിക്കറിയില്ല. ഞങ്ങള്‍ മൂന്ന് പേരും മത്സരിക്കുന്നത് കൊണ്ട് പത്തനാപുരത്ത് വരുന്നില്ലെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. അതിന് ശേഷം എന്താണ് പെട്ടന്ന് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. അക്കാര്യം അന്വേഷിക്കേണ്ടത് മാധ്യമങ്ങളാണെന്നും ജഗദീഷ് പറഞ്ഞു.
Post a Comment
0 Comments