Type Here to Get Search Results !

Bottom Ad

ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ.യുടെ കയ്യൊടിച്ച കേസില്‍ 6 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട്:  (www.evisionnews.in) ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എയെ അക്രമിച്ച് കയ്യൊടിക്കുകയും സി.പി.എം നേതാക്കളായ എ.കെ നാരായണന്‍, ജില്ലാ കമ്മിറ്റിയംഗം ടി.കെ രവി, സി.പി.ഐ നേതാവ് കെ.വി കൃഷ്ണന്‍ എന്നിവരെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. മാവുങ്കാല്‍ മേലടുക്കയിലെ ബലരാമന്‍(24), മാവുങ്കാല്‍ കല്ല്യാണ്‍ റോഡിലെ ഓട്ടോ ഡ്രൈവര്‍ എം. രാജേഷ്(30), മൈക്കാനം കല്ല്യാണ്‍ റോഡിലെ എസ്. സുധീഷ്(24), അജാനൂര്‍ കാട്ടുകുളങ്കരയിലെ ബി. ബാബു എന്ന കട്ടബാബു (47), കല്ല്യാണ്‍ റോഡിലെ എം. രാഹുല്‍(18), മാവുങ്കാല്‍ കല്ല്യാണ്‍ റോഡിലെ സോഡ കമ്പനി ജീവനക്കാരന്‍ എം. അരുണ്‍(18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ആറുപേരെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി. ഇവരെ രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. 
തിരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ.യെ തുറന്ന വാഹനത്തില്‍ സ്വീകരിച്ച് ആനയിക്കുന്നതിനിടെയാണ് 19ന് വൈകിട്ട് മൂന്നരമണിക്ക് ഒരു സംഘം അക്രമിച്ചത്. മാവുങ്കാലിന് അടുത്ത് വെച്ചായിരുന്നു സംഭവം. മാവുങ്കാല്‍ ജംഗ്ഷനില്‍ പൊലീസ് സ്ഥാപിച്ച ക്യാമറയില്‍ നോക്കിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. എം.എല്‍.എയും പരിക്കേറ്റ മറ്റു നേതാക്കളും തുറന്ന ജീപ്പിലാണ് ഉണ്ടായിരുന്നത്. അതിന് മുന്നിലുണ്ടായിരുന്ന എം.എല്‍.എയുടെ സ്വകാര്യ വാഹനമായ ബൊലേറോ ജീപ്പ് തടയുന്നതും അതിലെ കൊടി പറിച്ച് കളയുന്നതും ജീപ്പിന്റെ ഗ്ലാസുകള്‍ തകര്‍ക്കുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് നോക്കിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പിന്നീട് അക്രമികള്‍ തുറന്ന വാഹനത്തിന് നേരെ ഓടിയടുക്കുന്നത് ക്യാമറയിലുണ്ട്.
കേസിലെ ഏതാനും പ്രതികളെ കിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. എം.എല്‍.എക്ക് നേരെ നടന്ന അക്രമം ഏറെ വിവാദമായിരുന്നു. അക്രമത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരല്ലെന്നായിരുന്നു ബി.ജെ.പി നേതാക്കള്‍ ആദ്യം പ്രതികരിച്ചിരുന്നത്. എന്നാല്‍ ക്യാമറ നോക്കി പ്രതികളെ തിരിച്ചറിഞ്ഞതോടെ നിലപാട് മാറ്റി.

keyword-khd-mla-

Post a Comment

0 Comments

Top Post Ad

Below Post Ad