കൊച്ചി (www.evisionnews.in): പെരുമ്പാവൂരില്‍ പൈശാചികമായി കൊല്ലപ്പെട്ട ജിഷയുടെ അച്ഛന്‍ പാപ്പുവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ അവശനിലയില്‍ കണ്ട പാപ്പുവിനെ നാട്ടുകാരാണ് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലും പ്രാഥമിക ചികിത്സ നല്‍കിയശേഷം എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റിയത്. മകളുടെ മൃതദേഹം കണ്ടു മടങ്ങിയ ശേഷമാണ് പാപ്പുവിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു.
ലോട്ടറി വില്‍പ്പനക്കാരനായ പാപ്പു വര്‍ഷങ്ങളായി ഭാര്യ രാജേശ്വരിയുമായി അകന്നാണ് കഴിയുന്നത്. ജിഷ ഇടയ്ക്ക് അച്ഛനെ കാണാറുണ്ട്. ജിഷ മരിച്ചദിവസം പാപ്പു വീട്ടിലെത്തിയിരുന്നു. മൃതദേഹം ഒരുനോക്ക് കണ്ട പാപ്പു തീര്‍ത്തും അവശനിലയിലാണ് തിരിച്ചുപോയത്. പിന്നീടുള്ള ദിവസങ്ങളില്‍ ചെറുകുന്നത്തെ താമസസ്ഥലത്തുനിന്ന് പുറത്തിറങ്ങിയില്ല. ഭക്ഷണവും കഴിച്ചില്ല. സ്ഥിരമായി വില്‍പ്പനയ്ക്ക് ലോട്ടറി ടിക്കറ്റ് എടുക്കാറുള്ള ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് എടുത്തിട്ടുമില്ല.
ആശുപത്രിയില്‍ കിടന്ന് ഞരങ്ങുമ്പോഴും പാപ്പു മകളെ ഓര്‍ത്തു. 'നാലുമാസം മുമ്പാണ് അവസാനമായി കണ്ടത്. അന്ന് അവള്‍ക്ക് കാശ്് നല്‍കാന്‍ തുനിഞ്ഞപ്പോള്‍ ബസ്‌കൂലിയായ 20 രൂപ മാത്രമാണ് വാങ്ങിയത്. അത്രപോലും ബുദ്ധിമുട്ടിക്കില്ല. അഞ്ചുമാസം കഴിയുമ്പോള്‍ എനിക്ക് ജോലി കിട്ടുമെന്നും വീട് പൂര്‍ത്തിയാക്കുമെന്നും അങ്ങോട്ട് വരണമെന്നും മകള്‍ പറഞ്ഞിരുന്നു.'' അമ്മയുമായുള്ള പിണക്കം കാര്യമാക്കേണ്ടെന്നും പറഞ്ഞെന്നും പാപ്പു ഓര്‍ത്തു.മഞ്ഞപ്പിത്തത്തെത്തുടര്‍ന്നുള്ള ഗുരുതരമായ കരള്‍രോഗം ബാധിച്ച പാപ്പു അപകടനില തരണം ചെയ്തിട്ടില്ല. അശമന്നൂര്‍ പഞ്ചായത്തിലെ ചെറുകുന്നത്ത് ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീട്ടിലാണ് പാപ്പുവിന്റെ താമസം. വീട് പാപ്പുവിന്റെ അച്ഛന്‍ വെള്ളാനിയുടേതായിരുന്നു. പാപ്പുവിനുപുറമെ ആറിലേറെ അവകാശികള്‍ ഉണ്ട് ഈ നാലുസെന്റ് ഭൂമിക്കും കൂരയ്ക്കും.
Post a Comment
0 Comments