Type Here to Get Search Results !

Bottom Ad

ജിഷയുടെ വധം: രണ്ടു ബസ് ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍: കൊലനടന്നത് വൈകിട്ട് 5.35ന്


കൊച്ചി (www.evisionnews.in): പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു ബസ് ഡ്രൈവര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രിയാണ് ഇവര്‍ കസ്റ്റഡിയിലായത്. ഇതില്‍ ഒരാള്‍ ജിഷയുടെ സമീപവാസിയാണ്.

അതേസമയം വൈകിട്ട് 5.40ന് ജിഷയുടെ വീട്ടില്‍ നിന്ന് നിലവിളി കേട്ടതായി സമീപത്തെ മൂന്നു സ്ത്രീകള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൃത്യം നടന്നത് ഒരു മണിക്കും ആറ് മണിക്കും ഇടയിലാണെന്നാണ് പോലീസ് നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ കൊലപാതകം നടന്നത് വൈകിട്ട് 5.35നും ആറ് മണിക്കും ഇടയിലാണെന്നാണ് പുതിയ നിഗമനം. 5.40 ന് പെണ്‍കുട്ടിയുടെ നിലവിളിയും ഞരക്കവും കേട്ടതായും സ്ത്രീകള്‍ മൊഴി നല്‍കി.

വൈകിട്ട് അഞ്ചു മണിയോടെ വെള്ളം എടുക്കാന്‍ ജിഷ പുറത്തിറങ്ങിയത് കണ്ടതായി ഒരു അയല്‍വാസി മൊഴി നല്‍കി. കൊലപാതകിയെന്ന് സംശയിക്കുന്നയാള്‍ 6.30ഓടെ കനാല്‍ വഴി പോയതായും ഇവര്‍ പോലീസിനോട് വ്യക്തമാക്കി. ഇയാള്‍ മഞ്ഞ ഷര്‍ട്ടായിരുന്നു ധരിച്ചിരുന്നത്. വ്യാഴാഴ്ച അതു വഴി ഈ വേഷത്തില്‍ ആരെയെങ്കിലും കണ്ടിരുന്നോ എന്ന് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് വാഹന പരിശോധനയുടെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകം നടന്ന ദിവസം വൈകിട്ട് അഞ്ചിനും ആറരയ്ക്കുമിടയില്‍ കനാല്‍ ബണ്ട് റോഡില്‍ വാഹനപരിശോധന നടന്നിരുന്നു. ദൃശ്യങ്ങളില്‍ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടാകാമെന്ന പ്രതീക്ഷയിലാണ് പോലീസ്.

ജിഷയുടെ ദേഹത്ത് 38 ഓളം മുറിവുകളാണ് ഉണ്ടായിരുന്നത്. മാറിടത്തിലും കഴുത്തിലുമായി 13 ഇഞ്ച് ആഴത്തിലുള്ള രണ്ട് മുറിവുകളും കണ്ടെത്തിയിരുന്നു. ജനനേന്ദ്രിയത്തില്‍ ഇരുമ്പു ദണ്ഡുകൊണ്ട് ആഴത്തില്‍ കുത്തിയതിനെ തുടര്‍ന്ന് വന്‍കുടല്‍ പുറത്തുവരുകയും ജനനേന്ദ്രിയവും മലദ്വാരവും ഒന്നിച്ച അവസ്ഥയിലുമായിരുന്നു. ഇത്ര ക്രൂരമായി ജിഷയെ കൊലപ്പെടുത്താന്‍ തക്ക പ്രതികാരം ആര്‍ക്കെങ്കിലും ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad