Type Here to Get Search Results !

Bottom Ad

തെരഞ്ഞെടുപ്പ്- മാധ്യമങ്ങളുടെ പങ്ക് നിര്‍ണ്ണായകം: കളക്ടര്‍


കാസര്‍കോട്.(www.evisionnews.in)ജനാധിപത്യത്തിന്റെ നാലാം തൂണായി വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങള്‍ക്ക് സ്വതന്ത്രവും നീതിപൂര്‍വവുമായ തരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരണത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാനുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു. 
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ തെരഞ്ഞെടുപ്പ് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുളള പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കുളള പങ്ക് നിസ്തുലമാണ്. ഇലക്ഷന്‍ കമ്മീഷനും പൊതുജനങ്ങള്‍ക്കും ഇടയിലുള്ള കണ്ണിയായി പ്രവര്‍ത്തിക്കുന്നത് മാധ്യമങ്ങളാണ്. തെരഞ്ഞെടുപ്പ് വേളകളില്‍ ഇലക്ഷന്‍ കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നതിന് മാധ്യമങ്ങളും തയ്യാറാകണം. ജനങ്ങള്‍ നേരിട്ടുളള പരസ്യങ്ങള്‍ വിശ്വസിക്കാതെ വരുമ്പോള്‍ സ്ഥാനാര്‍ത്ഥികളെയോ രാഷ്ട്രീയ കക്ഷി പ്രതിനിധികളെയോ ഉയര്‍ത്തി കാട്ടുന്നതിന് പെയ്ഡ് ന്യൂസ് നല്‍കുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. ഇതിനെതിരെ മാധ്യമങ്ങള്‍ സ്വയം രംഗത്തുവരണം. ജനാധിപത്യത്തിന്റെ കാവലാളാകാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കണം. പെയ്ഡ് ന്യൂസിനെതിരെ ജില്ലാ തലത്തില്‍ മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അച്ചടി - ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. പെയ്ഡ് ന്യൂസുകള്‍ കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

2009 ലെ ലോകസഭാ തെരഞ്ഞെടുപ്പു മുതല്‍ പെയ്ഡ് ന്യൂസ് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഈ വിഷയത്തില്‍ ഗൗരവശ്രദ്ധ പുലര്‍ത്തുന്നതായി എം സി എം സി മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വേളയിലെ പെയ്ഡ് ന്യൂസ് അവസാനിപ്പിക്കുന്നതിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മാര്‍ഗനിര്‍ദ്ദേശം സമര്‍പ്പിക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് 2010 മുതലുളള തെരഞ്ഞെടുപ്പുകളില്‍ മാധ്യമ നിരീക്ഷണത്തിന് പ്രത്യേക സംവിധാനം ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2010 ലെ ബീഹാര്‍ തെരഞ്ഞെടുപ്പിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യമായി പെയ്ഡ് ന്യൂസിനെതിരെ നടപടി സ്വീകരിക്കുന്നത്. 121 കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടതില്‍ 15 എണ്ണം പെയ്ഡ് ന്യൂസ് ആണെന്ന് തീര്‍പ്പ് കല്‍പ്പിക്കുകയുണ്ടായി. 2011 ല്‍ കേരളത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 65 പെയ്ഡ് ന്യൂസ് കേസുകള്‍ കണ്ടെത്തി. 2012 ല്‍ പഞ്ചാബില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് കൂടുതല്‍ പെയ്ഡ് ന്യൂസുകള്‍ ശ്രദ്ധയില്‍പെട്ടത്. 523 കേസുകളാണ് അവിടെ മാധ്യമ നിരീക്ഷണ വിഭാഗം കണ്ടെത്തിയത്.
ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍ പി മഹാദേവകുമാര്‍ അധ്യക്ഷത വഹിച്ചു.  എം സി എം  സി അംഗമായ ജില്ലാ ലോ ഓഫീസര്‍ എം സീതാരാമ  സംസാരിച്ചു.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍ സ്വാഗതവും അസി. എഡിറ്റര്‍ എം മധുസൂദനന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad