Type Here to Get Search Results !

Bottom Ad

കാസര്‍കോടിന്റെ വൈദ്യുതി പ്രതിസന്ധി അകലുന്നു: മടിക്കൈ സോളാര്‍ പാര്‍ക്ക് സജ്ജമായി


കാഞ്ഞങ്ങാട് (www.evisionnews.in): വടക്കന്‍ കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ജില്ലയില്‍ 200 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനായുള്ള സോളര്‍ പാര്‍ക്കിന്റെ ആദ്യഘട്ട നിര്‍മാണം മടിക്കൈ വെള്ളൂടയില്‍ എപ്രില്‍ അവസാനത്തോടെ പൂര്‍ത്തിയാകും. കേന്ദ്ര സര്‍ക്കാരിന്റെയും കെഎസ്ഇബിയുടെയും സംയുക്ത സംരംഭമായ റിന്യുവല്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് (ആര്‍പിസികെഎല്‍) മടിക്കൈ അമ്പലത്തറ വില്ലേജിലെ വെള്ളൂട, കരിന്തളം, പൈവളിഗെ, ചിപ്പാര്‍ എന്നിവിടങ്ങളിലാണു സോളര്‍ പാര്‍ക്ക് സ്ഥാപിക്കുന്നത്. പാര്‍ക്കിനായി കെഎസ്ഇബിയാണു സര്‍ക്കാരില്‍ നിന്നു സ്ഥലം ലീസിനു വാങ്ങി നല്‍കിയത്. 

മടിക്കൈയില്‍ 484 ഏക്കര്‍ സ്ഥലമാണു സര്‍ക്കാര്‍ സോളര്‍ പാര്‍ക്കിനായി കെഎസ്ഇബിക്കു കൈമാറിയത്. ന്യൂഡല്‍ഹി ആസ്ഥാനമായ ഇന്ത്യന്‍ റിന്യൂവല്‍ ആന്‍ഡ് എനര്‍ജി ഡവലപ്‌മെന്റ് ഏജന്‍സി (ഇറെഡ)യ്ക്കാണു മടിക്കൈയിലെ പാര്‍ക്കിന്റെ നിര്‍മാണച്ചുമതല. ഇവരുടെ ചെന്നൈ ഓഫിസിന്റെ മേല്‍നോട്ടത്തിലാണു പ്രവര്‍ത്തി പുരോഗമിക്കുന്നത്. മേയ് 31 നു മുന്‍പു 50 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനം ആരംഭിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും പ്രവൃത്തി തുടങ്ങാന്‍ വൈകിയതിനാല്‍ 20 മെഗാവാട്ട് എങ്കിലും മേയ് 31 നു ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്ന് പദ്ധതി ഏകോപിപ്പിക്കുന്നതിനു നേതൃത്വം നല്‍കുന്ന ആര്‍പിസികെഎല്‍ വക്താവ് പറഞ്ഞു. സോളര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (സെകി)യാണു രാജ്യത്ത് പദ്ധതി നടപ്പിലാക്കുന്നത്. 

രാജ്യത്ത് അനുവദിച്ച 25 പദ്ധതികളില്‍ സംസ്ഥാനത്തിനു ലഭിച്ച ഏക പദ്ധതിയാണിത്. ജില്ലയില്‍ പദ്ധതി പൂര്‍ണമായും നടപ്പിലാകുമ്പോള്‍ ഒരു മെഗാവാട്ടിനു ആറു കോടി രൂപ നിരക്കില്‍ 200 മെഗാവാട്ടിനു 1200 കോടിയോളം രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. പാര്‍ക്കിലേക്കുള്ള റോഡ്, തെരുവുവിളക്ക് എന്നിവയുള്‍പ്പെടെ അനുബന്ധ സൗകര്യങ്ങള്‍ വരുന്നത് സമീപ പ്രദേശങ്ങളുടെ വികസനത്തിനും വഴിയൊരുക്കും. നെടുമ്പാശേരി വിമാനത്താവളത്തിലാണു സംസ്ഥാനത്തെ ഏറ്റവും വലിയ സോളര്‍ പാര്‍ക്കുള്ളത്. ഇവിടെ 12 മെഗാ വാട്ട് വൈദ്യുതി മാത്രമാണ് ഉല്‍പാദിപ്പിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad