Type Here to Get Search Results !

Bottom Ad

മനുഷ്യാവസ്ഥകളെ കുറിച്ചുള്ള ആശങ്കകളാണ് കഥകളുടെ കാതല്‍ -സി.വി.ബാലകൃഷ്ണന്‍

കാസര്‍കോട് (www.evisionnews.in); മനുഷ്യാവസ്ഥയെ കുറിച്ചുള്ള എന്തറിവാണ് പുതുതായൊരു കഥ തരുന്നത് എന്നതാണ് പ്രധാനമെന്നും അതുകൊണ്ട് തന്നെ കഥയിലെ പ്രാദേശികത, സാര്‍വദേശീയത ഇതൊന്നും അത്രവലിയ വിഷയങ്ങളല്ലെന്നും പ്രശസ്ത കഥാകാരനും നോവലിസ്റ്റുമായ സി.വി ബാലകൃഷ്ണന്‍. സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെയും കാസര്‍കോടന്‍ കൂട്ടായ്മയുടെയും സഹകരണത്തോടെ ഫ്രാക്ക് (ഫെഡറേഷന്‍ ഓഫ് റെസിഡന്‍സ് അസോസിയേഷന്‍ ഇന്‍ കാസര്‍കോട്) സ്പീഡ് വെ ഇന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കഥയുടെ പണിപ്പുര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെക്‌സിക്കോയിലെ ഒരാദിവാസി വൃദ്ധന്‍ മരിക്കുമ്പോള്‍ ഒരു വലിയ വായനശാലയാണ് ഇല്ലാതാവുന്നതെന്ന് പറഞ്ഞുവരാരുണ്ട്. കുട്ടികളെ ഉറക്കാന്‍ വേണ്ടി പറയുന്ന കഥകളില്‍ നിന്നാണ് ഒരു സമൂഹത്തിന്റെ മൂല്യ ബോധം തലമുറകളിലേക്ക് പകരുന്നത്. നവസാങ്കേതികതയുടെ കുതിപ്പിനിടയിലെപ്പോഴോ കഥ കേള്‍ക്കാനുള്ള ലോകത്തിന്റെ താല്പര്യം കുറഞ്ഞു വരുന്നത് ഭാവിയെ സംബന്ധിച്ചിടത്തോളം വലിയ ദുരന്തമാണ് ആഖ്യാനതന്ത്രത്തിന്റെ നവീകരണമാണ് കഥയുടെ ചരിത്രത്തില്‍ സംഭവിച്ച പരീക്ഷണങ്ങള്‍ മുഴുവനും. രേഖീയമായ ആഖ്യാനരീതിയെ പല സാധ്യതകളുപയോഗിച്ചു മാറ്റിയെഴുതാനുള്ള ശ്രമം തന്നെയാണ് കഥാചരിത്രം എന്നും അദ്ദേഹം തുടര്‍ന്നു.

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍മെമ്പര്‍ സെക്രട്ടറിയും ചലച്ചിത്ര സംവിധായകനുമായ ബാലു കിരിയത്ത് അധ്യക്ഷത വഹിച്ചു. കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ശില്‍പശാലയുടെ വിശദീകരണം നടത്തി. തുടര്‍ന്ന് കഥയിലെ ദേശത്തെ കുറിച്ച് എം.എ റഹിമാനും കഥ ഇന്ന് എന്നാ വിഷയത്തില്‍ ഇ.പി രാജഗോപാലന്‍, എ.എസ് മുഹമ്മദ് കുഞ്ഞി, അതീക് റഹിമാന്‍ എന്നിവരും സംസാരിച്ചു. ഫ്രാക്ക് പ്രസിഡണ്ട് എം.കെ രാധാകൃഷ്ണന്‍ സി.വി ബാലകൃഷ്ണന് ഉപഹാരം സമര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി ജി.ബി വത്സന്‍ സ്വാഗതവും അശോകന്‍ കുണിയേരി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad